ജീവിതത്തിന്റെ സായാഹ്നത്തിലേക്കു കടന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മകഥാപരമായൊരു കുറിപ്പാണിത്. മാത്രമല്ല, അത്യന്തം ശോകപര്യവസായിയും. അതുകൊണ്ടുതന്നെ ഇതു വായിച്ച് മെനക്കെടേണ്ട കാര്യം സാധാരണ ഗതിയിൽ
നിങ്ങൾക്കില്ല. പക്ഷെ, നിങ്ങൾ പുതുതലമുറ ഇൻഷുറൻസ്
കമ്പനികളിലേതിലെങ്കിലുമൊന്നിൽ സ്വന്തം ജീവിതമോ മക്കളുടെ ജീവിതമോ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ, ഒരുപക്ഷെ, ഇതു വായിച്ചാൽ അത് ഉപകരിച്ചേക്കാം.
ഞാനെന്റെ കഥയിലേക്കു കടക്കട്ടെ. നേരത്തെ സൂചിപ്പിച്ചപോലെ മധ്യകേരളത്തിലെ ഒരുപുരാതന നായർ തറവാട്ടിലാണ് ജനനം. ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി, പി.എസ്.സി പരീക്ഷ എഴുതി സർക്കാരാഫീസിൽ ജോലി നേടി, കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു നായർ പെൺകുട്ടിയെ ‘പേരുകേൾപ്പിക്കാതെ’തന്നെ കല്യാണവും കഴിച്ച്, ചെറിയൊരു
ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചവൻ. പരന്ന വായനയുടെ അസുഖം ഉണ്ടായിരുന്നതുകൊണ്ടുതന്നെ ചെറുപ്പത്തിലേ അല്പം ആദർശത്തിന്റെ അസ്കിതയും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ. സാധാരണപോലെ അതു പക്ഷെ, ഒരു ‘കമ്മ്യൂണിസ്റ്റ് ലൈൻ‘ ആയിരുന്നില്ല. നാടിനെയും നാട്ടുകാരെയും ഒക്കെ നേരേയാക്കിയേ അടങ്ങൂ എന്നൊന്നും അതുകൊണ്ടുതന്നെ ഒരു വാശിയും ഉണ്ടായിരുന്നുമില്ല. പക്ഷെ, സ്വയം തിന്മയിൽ നിന്ന് വിട്ടു നിൽക്കണം എന്നൊരു തോന്നൽ.
വിവേകാനന്ദസാഹിത്യസർവസ്വത്തിന്റെയൊക്കെ സ്വാധീനം നല്ലപോലെ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം, ‘നന്മയ്ക്ക് നന്മ - തിന്മയ്ക്ക് തിന്മ‘എന്നതാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവം എന്നങ്ങ് ധരിച്ച് വശായി. ചുരുക്കിപ്പറഞ്ഞാൽ, ക്ഷേത്രങ്ങളിൽ ഇരിക്കുന്ന ദൈവങ്ങളുടെ പ്രസാദത്തിലുമുപരി മനുഷ്യന്റെ പ്രവൃത്തിയാണ് ഒരുവൻ അനുഭവിക്കേണ്ടിവരുന്ന അനുഭവങ്ങളുടെയൊക്കെ പിറകിൽ എന്നൊരു വിശ്വാസം കേറി തലയ്ക്കങ്ങ് പിടിച്ചു.
ജോലി ലഭിച്ചതാണെങ്കിലോ, ശമ്പളേതര വരുമാനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച പൊതുമരാമത്ത് വകുപ്പിലും! ഏതായാലും, ‘അങ്ങനെ കിട്ടുന്ന കാശ്‘ വേണ്ട എന്നുതന്നെയങ്ങ് വെച്ചു. കോൺട്രാക്റ്റർമാർ പ്രവൃത്തികളിൽനിന്നും ഉണ്ടാക്കുന്ന ലാഭത്തിന്റെ ചെറിയൊരു അംശമാണതെന്നും അത് കൈപ്പറ്റുന്നതിൽ വലിയ അധാർമികതയൊന്നും ഇല്ലെന്നും
ഉപദേശിച്ച സഹപ്രവർത്തകരോട് യോജിക്കാൻ എനിക്കു പറ്റില്ലായിരുന്നു. അങ്ങനെയെങ്കിൽ, റോഡിലെ ഗട്ടറുകളിൽ വീണു മരിക്കുന്ന ഗർഭിണികളുടെയും
ബൈക്ക്‌യാത്രക്കാരുടെയുമൊക്കെ മരണത്തിലും ചെറിയൊരു പങ്ക് അത് നമുക്ക് സമ്മാനിക്കുന്നുണ്ട് എന്ന വിശ്വാസമായിരുന്നു അതിന്റെ അടിസ്ഥാനം. പിന്നീട് മറ്റൊരു
പൊതുമേഖലാസ്ഥാപനത്തിലേക്ക് ഞാൻ പി.എസ്.സി ടെസ്റ്റെഴുതിത്തന്നെ മാറിയെങ്കിലും ഈ സ്വഭാവങ്ങളൊന്നും ഉപേക്ഷിച്ചുമില്ല. മാത്രമല്ല, ഏതൊരു സർക്കാരോഫീസിൽ
ചെന്നാലും നമുക്കു കിട്ടുന്ന മനംമടുപ്പിക്കുന്ന അനുഭവം എന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യന് എന്നിൽനിന്നും ഉണ്ടാകരുതെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. (1)
വിവാഹാനന്തരം വലിയ താമസമില്ലാതെതന്നെ ഞങ്ങൾക്കൊരു പുത്രൻ ജനിച്ചു.(2) അപ്പോഴാണ് എന്റെ സഹോദരി, ലത “ചേട്ടാ, നമുക്കിവനെ ‘ബിലെ’ എന്നു വിളിച്ചാലോ?”
![]() |
| ഞങ്ങളുടെ ബിലെ, ചെറിയ കുട്ടിയായിരിക്കുമ്പോള്‍ . |
എന്നു ചോദിച്ചത്.ഞാനും ലതയും ചെറിയ കുട്ടികളായിരിക്കുമ്പോൾ, ഞങ്ങളുടെ സുരുഅമ്മാവൻ, ‘കുട്ടികളുടെ വിവേകാനന്ദൻ’ എന്നൊരു സചിത്രബാലസാഹിത്യകൃതി
ഞങ്ങൾക്ക് സമ്മാനിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ അച്ഛനമ്മമാർ അദ്ദേഹത്തെ വീട്ടിൽ വിളിച്ചിരുന്നതായി അതിൽ വായിച്ച് മനസ്സിൽ പതിഞ്ഞ പേരാണത്. അതുകൊണ്ടുതന്നെ എനിക്കോ അമ്മയ്ക്കോ ഒന്നും രണ്ടാമതൊന്ന് ആലോചിക്കേണ്ടിപ്പോലും വന്നില്ല, അവനെ അങ്ങനെ വിളിക്കാൻ. ജനനസർട്ടിഫിക്കറ്റിലും മറ്റും പിന്നീട് ‘ശരത് മേനോൻ. കെ‘(3) എന്ന് വിസ്തരിച്ച് ചേർത്തുവെങ്കിലും വീട്ടിൽ എല്ലാവർക്കും അവൻ ‘ബിലെ’ ആയിരുന്നു. അപ്പൂക്കയ്ക്കും അമ്മൂമ്മയ്ക്കും അത് ‘ബിലെക്കുട്ട‘നും, അച്ചയ്ക്കും അമ്മ്യ്ക്കും ചിലപ്പോൾ ‘ബിൽസു’വും,അമ്മായിക്ക് അത് ‘ബിലൂച്ചും’ ഒക്കെ ആവുമെന്നു മാത്രം.
നേരത്തെ പറഞ്ഞ ആദർശത്തിന്റെ അസുഖം കാരണമാവാം, ഇവനെ നാട്ടുനടപ്പുള്ള എൽ.കെ.ജി, യൂ.കെ.ജി മുതലായ കോപ്രായങ്ങൾക്കൊന്നും അയക്കേണ്ടതില്ലഎന്നായിരുന്നു എന്റെ തീരുമാനം. നിഴൽപോലെ കൂടെ ജീവിക്കുന്ന ഭാര്യ, എന്റെ
![]() |
| [അച്ചേടേം അമ്മേടേം പൊന്നാംകട്ട] |
‘ദേവീസി‘നും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. സ്കൂളിൽ ചേർക്കുന്നതു
വരെയെങ്കിലും കൊച്ച്, മണ്ണിലും ചെളിയിലും കളിച്ച് തിമിർത്ത്, പ്രകൃതിയോടിണങ്ങി
വളരട്ടെ എന്നായിരുന്നു എന്റെ ചിന്ത. അഞ്ചു വയസ്സ് തികഞ്ഞതിനുശേഷം സ്കൂളിൽ ചേർക്കാൻ നേരത്തും അവനെ നാട്ടിലെ സർക്കാർ സ്കൂളിൽ മലയാളം മീഡിയം ഒന്നാം ക്ലാസ്സിൽ ചേർക്കാൻ എനിക്ക് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.(4) ‘കോമ്പെറ്റീഷന്റെ കാലമാണ്, വളർന്ന് വലുതാവുമ്പോൾ അവൻ മറ്റു കുട്ടികളോട് പൊരുതാൻ കഴിവില്ലാതെ പരാജയപ്പെടേണ്ടിവരും’ എന്നൊക്കെ ഉപദേശിച്ചിരുന്നവരോട് ഞാൻ പറഞ്ഞിരുന്നത്, ‘അവൻ ഡോക്ടറോ എഞ്ചിനീയറോ മാനേജരോ ഒന്നും ആവണ്ട, ഒരു നല്ല മനുഷ്യനായി വളരട്ടെ’ എന്നായിരുന്നു. പിന്നീട് നഗരത്തിലേക്ക് താമസം മാറ്റിയപ്പോഴും ആ പ്രദേശത്തെ സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഒരു കോൺവെന്റ് സ്കൂളിൽ തന്നെ അവനെ ചേർക്കാനും സാധിച്ചു. ഇതിനിടയിൽ ഞാനും എന്റെ ദേവീസും കൂടി മറ്റൊരു തീരുമാനവും എടുത്തിരുന്നു: ‘മക്കളായി ഇനിയൊരാൾകൂടി വേണ്ട; ഒരെണ്ണമുള്ളതിനെ പറ്റിയാൽ ദൈവം നന്നായി തരട്ടെ; അല്ലെങ്കിൽ വിധി എന്താണോ തരുന്നത്, അതനുഭവിക്കാം‘ ഇതായിരുന്നു ആ തീരുമാനം.
ഏതായാലും, ആ തീരുമാനത്തിലൊന്നും ദുഃഖിക്കേണ്ടി വന്നില്ല പിന്നീടങ്ങോട്ട്. എല്ലാ ക്ലാസ്സിലും എന്റെ കൊച്ച് ഒന്നാമനായിത്തന്നെ പഠിച്ചു പാസ്സായി. പ്രൊഫിഷ്യെൻസിക്കുള്ള
സമ്മാനം എല്ലാക്കൊല്ലവും അവനുതന്നെ ആയിരുന്നു. മാത്രമല്ല, ഇവനു കൊടുക്കുന്ന സമ്മാനത്തിന്, ഇന്ന ക്ലാസ്സിലെ ‘ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച കുട്ടിക്കുള്ള പ്രൈസ്’ എന്നുള്ള പേരു മാറ്റി, ‘ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച സൽസ്വഭാവിയായ കുട്ടിക്കുള്ള സമ്മാനം’ എന്നാക്കി തിരുത്താൻ വരെ ആ സ്കൂളിലെ ഹെഡ് മിസ്‌ട്രെസ്സ് ശ്രദ്ധിച്ചിരുന്നു എന്നുള്ളതാണ് വസ്തുത! പാഠ്യവിഷയങ്ങളിലെല്ലാംതന്നെ ദേവീസിന്റെ ശ്രദ്ധ എട്ടാം
ക്ലാസ്സു വരെയെങ്കിലും നല്ലപോലെയുണ്ടായിരുന്നു എന്നതും വാസ്തവം. പഠിപ്പിക്കാനായില്ലെങ്കിലും രാവിലെ ഉറക്കമുണർന്ന്, അവന്റെ കൂടെത്തന്നെ ചെലവഴിച്ചു അവൾ പിന്നീടും പത്താം ക്ലാസ്സു വരെയെങ്കിലും. എന്റെ ശ്രദ്ധ, അവനിൽ കാരുണ്യം, ദയ, സാഹിത്യാഭിരുചി മുതലായ സദ്ഗുണങ്ങൾ വളർത്തുന്നതിലായിരുന്നു. ഓരോ പരീക്ഷ കഴിയുമ്പോളും പിറന്നാളിനുമൊക്കെ അച്ചയുടെ വക സമ്മാനം ഏതെങ്കിലുമൊരു
പുസ്തകമായിരിക്കും. ഏതെങ്കിലും മഹാൻമാരുടെ ജീവചരിത്രമോ കുട്ടികൾക്ക് വിരസത സമ്മാനിക്കുന്ന അതുപോലത്തെ മറ്റുവല്ല ഗ്രന്ഥമോ ഒന്നുമല്ല, ടാർസനോ, ഡ്രാക്കുളയോ
ഒക്കെപ്പോലെയുള്ള എന്തെങ്കിലും. അവൻ നാലിലോ അഞ്ചിലോ ഒക്കെ പഠിക്കുമ്പോൾത്തന്നെ അവനെ മടിയിൽ പിടിച്ചിരുത്തി, ലാറി കോളിൻസും ഡോമിനിക് ലാപ്പിയറും ചേർന്നെഴുതിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ‘ പൊടിപ്പും തൊങ്ങലും ചേർത്ത് കുറേശ്ശെ കുറേശ്ശെ വായിച്ചുകൊടുത്തിരുന്നതും അവനത് അതീവ താത്പര്യത്തോടെ
കേട്ടിരുന്നതും ഞാനിന്നും സന്തോഷത്തോടെ ഓർക്കുന്ന ഒരു കാര്യമാണ്. സ്കൂൾ വിട്ടു വന്നാൽ കളിയും എനിക്കു നിർബന്ധമായിരുന്നു. പരീക്ഷാദിവസങ്ങളിൽപ്പോലും ‘പോയി കളിച്ചിട്ടു വന്ന് പഠിക്കെടാ, ചെക്കാ‘ എന്നേ ഞാൻ പറയാറുള്ളൂ. കായികവും മാനസികവുമായ ഉല്ലാസം സ്വഭാവരൂപീക്രണത്തിനെയും സഹായിക്കും എന്നുള്ളതായിരുന്നു എന്റെ വിശ്വാസം.
അങ്ങനെ നാലിലോ അഞ്ചിലോ പഠിക്കുന്ന അവസരത്തിലാണ് ഒരു ദിവസം വൈകുന്നേരം പനിയും ചെറിയ ശ്വാസംമുട്ടുമായി അവൻ സ്കൂൾ വിട്ടു വന്നത്. സ്കൂളിൽ കളിക്കുന്ന സമയത്തെപ്പൊഴോ ഷർട്ടിലും ബനിയനിലും ആകെ ചെളി തെറിച്ചെന്നും, അപ്പോൾ കൂട്ടുകാർ ആരോ ഉപദേശിച്ചതനുസരിച്ച് ഷർട്ടും ബനിയനും ഊരി, പൈപ്പിലെ വെള്ളത്തിൽ കഴുകി അപ്പോൾത്തന്നെ അതിട്ടുകൊണ്ടു വീണ്ടും ഓടിക്കളിച്ചതായിരുന്നു ആ അസുഖത്തിന്റെ കാരണമെന്നും മനസ്സിലായി. ശ്വാസംമുട്ട് ആദ്യമായി വരികയാണ്. ഏതായാലും അത് കൂടുതലാവണ്ട എന്നു വിചാരിച്ച് വൈകുന്നേരം തന്നെ നഗരത്തിൽ സാധാരണ കാണാറുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. രണ്ടോ മൂന്നോ ദിവസത്തെ ചികിത്സ കൊണ്ട് അസുഖം ഭേദമായെങ്കിലും പക്ഷെ, ശ്വാസതടസ്സം പിന്നെ ഇടക്കിടയ്ക്ക് വരാൻ തുടങ്ങി. കുട്ടികൾക്ക് ഈ പ്രായത്തിൽ സാധാരണ വരാറുള്ള ‘ചൈൽഡ് ആസ്ത്‌മ’ ആണതെന്നും കൌമാരപ്രായമാകുമ്പോഴേക്കും അതു സ്വയം മാറിക്കോളുമെന്നും ആണ് ഡോക്ടർ അഭിപ്രായപ്പെട്ടത്. അതുപോലെ തന്നെ എട്ടിലോ ഒൻപതിലോ ഒക്കെ പഠിക്കുമ്പോഴേക്കും അതു പിന്നെ വരാതെയാകുകയും ചെയ്തു. കാലക്രമേണ ഞങ്ങളത് മറക്കുകയും ചെയ്തു എന്നു പറയാം.
പിന്നീട്, തിരുവനന്തപുരത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോളാണ് അവന് മറ്റൊരസുഖം പ്രത്യക്ഷപ്പെട്ടത്. ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന കുട്ടികളായ അനൂപും ജോണും
നോക്കുമ്പോൾ അവൻ രാവിലെ കട്ടിലിൽനിന്നും വീണ് താഴെ തറയിൽ കിടക്കുകയാണ്. വീഴ്ചയിൽ കീഴ്ത്താടിയുടെ ഇടതുവശം ചെറുതായി പൊട്ടിയിട്ടുമുണ്ട്. അവരുടനെ അവനെ അടുത്തുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി കാണിച്ചു. ഫിറ്റ്സ് വന്നതായിരിക്കാമെന്നും ഏതായാലും വിശദമായൊരു ചെക്കപ്പിന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതായിരിക്കും നല്ലെതെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച്
അവർ അവനെ മെഡിക്കൽ കോളേജിലേക്ക് തന്നെ കൊണ്ടുപോയി. അവിടുത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാനിങ്ങിനും ഇ.ഇ.ജിയ്ക്കുമൊക്കെ അവനെ വിധേയനാക്കിയിട്ടാണ് അവർ എനിക്ക് ഫോൺ ചെയ്യുന്നത്. “അങ്ക്ൾ, പേടിക്കാനൊന്നുമില്ല, അവനൊരു ഫിറ്റ്സ് വന്നതാണ്, ചിലപ്പോൾ അപസ്മാരത്തിന്റെ തുടക്കമായിരിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്. ഏതായാലും സ്കാനിങ്ങിനൊന്നും
കൊടുക്കാൻ ഞങ്ങളുടെ കയ്യിൽ കാശില്ലാത്തതുകൊണ്ട് ഞങ്ങൾ അങ്ക്ളിനെ വിളിച്ചു എന്നേ ഉള്ളൂ” എന്നായിരുന്നു ഫോൺസന്ദേശം. 2001 ആഗസ്റ്റ് പതിനഞ്ചാം തീയതിയായിരുന്നു
അത്.
അതിനുമുമ്പും രണ്ടുതവണ അവൻ കട്ടിലിൽനിന്നു താഴെ വീണ അനുഭവം ഉണ്ടായിരുന്നുവെങ്കിലും അത് ഉറക്കത്തിൽ പറ്റിയ അബദ്ധമായി കരുതി ഞങ്ങൾ അവഗണിക്കുകയായിരുന്നു എന്നതാണ് സത്യം. തലേക്കൊല്ലം ചെക്കന് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ച് അധികം താമസിയാതെ തന്നെ എന്റെ അച്ഛൻ അകാലവാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു(5). ബിലേക്കുട്ടനെ പിരിയുക എന്നത് അച്ഛന് സഹിയ്ക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. അതിനെത്തുടർന്ന്, ഏതാനും മാസങ്ങൾക്കുള്ളിൽ, 2000 ഡിസംബറോടെ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ
മറയുകയും ചെയ്തിരുന്നു. തന്റെ സ്നേഹവാത്സല്യങ്ങൾ ദാനംചെയ്ത് മതിയാകാത്ത അച്ഛൻ അവനെ കാണാൻ വന്നതായിരിക്കും ഈ രണ്ടു സംഭവങ്ങളുടേയും പിന്നിലെന്നൊരു
നിഷ്കളങ്കമായ ഗ്രാമീണാഭിപ്രായം ദേവീസ് എന്നോട് മാത്രം സ്വകാര്യമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഏതായാലും, വിശദമായ പരിശോധനകൾക്കും വിദഗ്ദ്ധചികിത്സയ്ക്കുമായി അവനെ ഞാൻ ഒട്ടും താമസിയാതെ കൊച്ചിയിലെ പ്രശസ്തമായ അമൃത ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജി വിഭാഗം തലവനായ ഡോ. ആനന്ദ് കുമാറിനെ കാണിക്കുകയും
അദ്ദേഹത്തിന്റെ ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നീട് കാര്യമായ പ്രശ്നങ്ങളൊന്നുംതന്നെ ഉണ്ടായില്ലെങ്കിലും ചികിത്സ വർഷങ്ങളോളം തുടരേണ്ടതുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ടും ടെസ്റ്റുകൾ നടത്തിയും
മരുന്നുകൾ മാറ്റിയും ഡോസേജുകളിൽ വ്യത്യാസങ്ങൾ വരുത്തിയും അതങ്ങനെ തുടർന്നുകൊണ്ടേ ഇരുന്നു. 2004 മേയ് മാസം അവസാനത്തോടെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം ഒരു ‘സപ്ലി’ പോലും ഇല്ലാതെ പൂർത്തിയാക്കി എന്റെ ബിൽസു വീട്ടിൽ
മടങ്ങിയെത്തി.
എന്റെയും ദേവീസിന്റെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം ഏതെന്നു ചോദിച്ചാൽ ഞങ്ങൾക്ക് ഒരു മടിയുമില്ലാതെ പറയാൻ പറ്റുന്ന ദിവസമായിരുന്നു
അക്കൊല്ലം ജൂൺ പതിനഞ്ചാം തീയതി. അന്ന് ഞാൻ പതിവുപോലെ ഓഫീസിലിരിക്കുമ്പോഴാണ് എനിക്കൊരു ഫോൺ വരുന്നത്. ബിൽസൂന് നേരത്തേതന്നെ ഒരെണ്ണം എടുത്തുകൊടുത്തിരുന്നുവെങ്കിലും ഞങ്ങൾക്കന്ന് മൊബൈൽ ഫോണൊന്നും ആയിട്ടില്ല. ചെക്കനാണ് അങ്ങേ തലക്കൽ.
“അച്ചേ, ഞ്യാനാ..........”, ചെക്കന്റെ കൊഞ്ചൽ.
“എന്ത്യേടാ?”
“എനിയ്ക്ക് കിട്ടീ”, വീണ്ടും കൊഞ്ചൽ തന്നെ.
“എന്ത്?”, എനിയ്ക്ക് ആകാംക്ഷ.
“ജോലി”. പിന്നെ അവൻ കാര്യത്തിലേക്ക് കടന്നു. തിരുവനന്തപുരത്തുനിന്ന് കൂട്ടുകാർ വിളിച്ചിരിക്കുന്നു. അവന് തിരുവനന്തപുരത്ത്തന്നെ ടെക്നോപാർക്കിലെ പ്രശസ്തമായ
ഐ.ബി.എസ് - ൽ പ്ലെയ്സ്മെന്റ് ആയിരിക്കുന്ന കാര്യം പറയാൻ! സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിട്ടാണ് നിയമനം. ശമ്പളം, സർക്കാർ സർവീസിൽ പത്തിരുപത്തഞ്ച് വർഷത്തെ സേവനമുള്ള ഞങ്ങൾക്ക്, സ്വപ്നം കാണാൻ മാത്രം കഴിയുന്നത്! ആ മാസം ഇരുപത്തി ഒന്നിന് ജോലിയിൽ പ്രവേശിക്കാൻ നേരം കൂടെ അച്ഛനും അമ്മയും വേണം............... ആനന്ദലബ്ധിക്കിനിയെന്തുവേണം? വിവരമറിഞ്ഞപ്പോൾ പതിവുപോലെ ഓഫീസിൽ ഉടൻ പാർട്ടി വേണം. ഉടനെതന്നെ ഇരുനൂറോ മുന്നൂറോ മറ്റോ എടുത്ത് ബാലന്റെ കയ്യിൽ കൊടുത്തു; പഫ്സും സമൂസയും ജിലേബിയും പതിവു സാധനങ്ങളുമൊക്കെ വാങ്ങിവരാൻ. എന്നിട്ട് ദേവീസിന്റെ ഓഫീസിലേക്ക് വിളിച്ചു; ഞങ്ങളൊരുമിച്ചുകണ്ട സ്വപ്നത്തിന്റെ നിറമുള്ള സാക്ഷാത്കാരം പരസ്പരം പങ്കുവെക്കാൻ.
ബിലേക്ക് ജോലി കിട്ടിയതറിഞ്ഞപ്പോൾ ഇൻഷുറൻസിന്റെ കാര്യവും പറഞ്ഞുകൊണ്ട് ആദ്യം വന്നത് അകന്ന ബന്ധുവും കുടുംബസുഹൃത്തുമായ ഗീതയാണ്. ഗീത എൽ.ഐ.സി ഏജന്റ് കൂടിയാണ്. എനിക്കാണെങ്കിൽ എൽ.ഐ.സിയോട് പരമ പുച്ഛവും. സാധാരണക്കാരനെ ചൂഷണംചെയ്തും കരക്കാരെ പറ്റിച്ചും ഒരുപാടൊരുപാട് ധനം സമാഹരിച്ച്, നാടായനാട് മുഴുവനും സ്വന്തംബഹുനിലമന്ദിരങ്ങൾ സ്ഥാപിച്ച്, പ്യൂണിനും
അറ്റൻഡർക്കുംവരെ പതിനായിരങ്ങൾ ശമ്പളം കൊടുത്ത്, വളർന്ന് വളർന്ന് വലുതായിക്കൊണ്ടിരിക്കുന്നൊരു കോർപ്പറേറ്റ് ഭീമൻ എന്നൊരു ചിത്രമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെക്കുറിച്ച് എനിക്കുണ്ടായിരുന്നത്. കോർപ്പറേഷനെതിരെ വന്ന കോടതിവിധികളെക്കുറിച്ചുള്ള ചില പത്രവാർത്തകളും പിയർലെസ്സിൽ പ്രവർത്തിച്ചിരുന്ന ഒരു
കസിന്റെ വാഗ്ദ്ധോരണിയുമൊക്കെച്ചേർന്നാണ് അത്തരമൊരു ധാരണ എന്നിൽ രൂഢമൂലമാക്കിയത്. ഏതായാലും ഗീതയുടെ നിർബന്ധത്തിനു വഴങ്ങി ഒരു ലക്ഷം രൂപയുടെ ഒരു പോളിസി എടുക്കുക തന്നെ ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലൊ. പ്രീമിയം
വർഷംതോറും അയ്യായിരത്തിൽചില്വാനം രൂപ.
ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ബിൽസൂന് വിദേശയാത്രകൾ പതിവായി. ആദ്യം കുവൈറ്റിലേക്ക്. അത് ഏകദേശം പത്തുദിവസം മാത്രം നീണ്ട ചെറിയൊരു അസൈന്മെന്റ്. വലിയ താമസമില്ലാതെ തന്നെ കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിൽ കമ്പനിയുടെ പുതിയ ഓഫീസ് തുറന്നപ്പോൾ ട്രാൻസ്ഫറായി നാട്ടിലേക്ക് വരാനും സാധിച്ചു അവന്. ഞങ്ങൾക്കും സന്തോഷമായി; വീട്ടിൽനിന്നും നിത്യവും പോയിവരാനുള്ള ദൂരമല്ലേയുള്ളു. മാത്രമല്ല അമൃതയിലെ ചികിത്സ തുടരാനും എളുപ്പം. അങ്ങനെയിരിക്കെയാണ് ഒരുദിവസം അവൻ പറഞ്ഞത്: “അച്ചേ, സുദീപ് അവന്റെ ചേട്ടനെയും കൂട്ടി നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അയാൾ ഏതോ പുതിയ ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നിക്ഷേപസാധ്യതകളെക്കുറിച്ചൊക്കെ സംസാരിക്കാനും നമ്മളെ ചാക്കിലാക്കാനുമാണ് വരവ്.” സുദീപ് (യഥാർഥ പേരല്ല) ബിലെയുടെ സുഹൃത്താണ്, സഹപാഠിയാണ്, ഇതിനൊക്കെ പുറമെ ഇപ്പോൾ സഹപ്രവർത്തകനുമാണ്. ബിലെയുടെ റഫറൽ വഴിയാണ് അവനീ കമ്പനിയിൽ ജോയിൻ
ചെയ്തിരിക്കുന്നതും - അല്ലെങ്കിൽത്തന്നെയും സ്വന്തം കഴിവുകൊണ്ടുതന്നെ അവനതു കിട്ടുമായിരുന്നു എന്നത് വേറേ കാര്യം. ഏതായാലും വരട്ടെ, ചെക്കനും വേണമല്ലോ
എന്തെങ്കിലുമൊക്കെ സമ്പാദ്യം. ഭീമമായ ഇൻകം ടാക്സിൽനിന്നും ചെറിയൊരു ആശ്വാസം കിട്ടുമെന്നത് മറ്റൊരു കാര്യവും.
പറഞ്ഞതുപോലെത്തന്നെ പിറ്റേദിവസം സുദീപും അയാളുടെ ജ്യേഷ്ഠൻ ആർ.കെ യും വീട്ടിലെത്തി. അയാൾ എഛ്.ഡി.എഫ്.സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിലാണ് ജോലി ചെയ്യുന്നത്. സമ്പാദ്യത്തിന്റെ മേന്മകളെപ്പറ്റിയും അത് പുതുതലമുറ സ്ഥാപനങ്ങൾ വഴിയാകുമ്പോഴുള്ള ലാഭത്തെപ്പറ്റിയുമൊക്കെയുള്ള വിശദീകരണങ്ങൾക്കൊടുവിൽ ബിലെക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി അവരുടെ ‘HDFC Unit Linked Young Star Plus‘ പോളിസി ആയിരിക്കും എന്ന തീരുമാനത്തിലെത്തി അവർ. സുദീപും ഇതേ പോളിസി തന്നെയാണ് എടുത്തിരിക്കുന്നത് അയാളും പറഞ്ഞു. പ്രീമിയം പ്രതിമാസം 5,000/- രൂപ. അതു
തീരെ കുറഞ്ഞുപോയി എന്നൊരു അഭിപ്രായം ആർ.കെ പ്രകടിപ്പിച്ചുവെങ്കിലും ഹൌസിങ് ലോണൊക്കെ എടുക്കാനുള്ളതുകൊണ്ട് അതുമതി എന്നായിരുന്നു എന്റെയും അഭിപ്രായം. കാലാവധിയുടെ കാര്യത്തിലും ആർ.കെയ്ക്ക് ചില നിർദ്ദേശങ്ങളുണ്ടായിരുന്നു. 25 കൊല്ലം കാലാവധിയുള്ള പോളിസിയാകുമ്പോൾ കിട്ടുന്ന അധികലാഭത്തെക്കുറിച്ചുമൊക്കെ അയാൾ വാചാലനായെങ്കിലും 15 കൊല്ലം മതി എന്നായിരുന്നു എന്റെ അഭിപ്രായം. ‘ആഗോളീകരണത്തിന്റെ കാലമാണ്, എത്രകാലം ഈ ജോലിയും വരുമാനവും ഒക്കെ ഉണ്ടാകും എന്നാർക്കറിയാം? ഒരു റിസെഷൻ വന്നാൽ മതി പണി പോകാൻ‘ എന്നതായിരുന്നു എന്റെ നിലപാട്. എന്നിരുന്നാലും ആർ.കെയുടെ നിർബന്ധത്തിനും പ്രേരണയ്ക്കും വഴങ്ങി കാലാവധി 20 വർഷമായി നിശ്ചയിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ.
ഒടുവിൽ, അപേക്ഷയൊക്കെ ആർ.കെ തന്നെ പൂരിപ്പിച്ചുകഴിഞ്ഞപ്പോൾ ബിലെ, “അച്ച ഇതൊന്ന് വായിച്ചുനോക്കിയേ” എന്നും പറഞ്ഞ് എന്റെ കയ്യിൽ കൊണ്ടു തന്നു. അപേക്ഷയെന്നാൽ ഒന്നുംരണ്ടുമല്ല, പത്തിരുപത്തഞ്ച് പേജുകളുണ്ട്. അതിലെ പതിനാറാമത്തെ പേജിലെത്തിയപ്പോൾ എന്റെ കണ്ണുകളുടക്കി. പത്തിരുപത്
അസുഖങ്ങളുടെ പേരുകൾ കൊടുത്തിട്ട്, താങ്കൾക്ക് ഇതിലേതെങ്കിലും അസുഖം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിൽ പ്രമേഹം, രക്തസമ്മർദ്ദം, വലിവ് തുടങ്ങി സാധാരണ ഒരു മനുഷ്യനു വരാൻ സാധ്യതയുള്ള അസുഖങ്ങൾ തുടങ്ങി ക്ഷയം, അപസ്മാരം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവ വരെ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. എല്ലാത്തിനും നേരേ ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിലെയാണെങ്കിൽ ഫിറ്റ്സിനുള്ള ചികിത്സയിലാണെന്ന്
പകൽപോലെ വ്യക്തവുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആർ.കെ അത് ചിരിച്ചുതള്ളി. ഇത് എല്ലാവർക്കും അറിവുള്ള കാര്യമാണെന്നത് പോട്ടെ, ഓഫീസിൽനിന്നും അമൃത ആശുപത്രിയിലേക്ക് പലതവണ മെഡിക്കൽ റഫറൻസ് മേടിച്ചിട്ടുള്ളതാണെന്നും, എല്ലാത്തിനും രേഖകൾകൂടി ഉള്ളതാണെന്നും ഒക്കെ ഞാൻ ആവർത്തിച്ച് പറഞ്ഞുവെങ്കിലും
അതും അയാൾ നിരാകരിച്ചു. “അതു വെറുമൊരു ഫോർമാലിറ്റിയാണ് അങ്ക്ൾ, അതൊന്നും കാണിക്കണ്ട ഒരാവശ്യവുമില്ല” എന്നായിരുന്നു അയാളുടെ ഉറച്ച നിലപാട്. മാത്രമല്ല, “ഇക്കാര്യത്തിൽ എന്തു പ്രശ്നം വന്നാലും അതു അങ്ക്ൾ എനിക്കു വിട്ടുതന്നേക്കൂ, യാതൊരു പ്രശ്നവുമില്ലാതെ ഞാൻ നോക്കിക്കൊള്ളാം” എന്നുംകൂടി അയാൾ പറഞ്ഞപ്പോൾ,
“അങ്ങനെയാണെങ്കിൽ ശരി” എന്നു ഞാനും സമ്മതിച്ചു. അങ്ങനെ, 2006 നവംബർ മാസം മുതൽ തന്നെ അയ്യായിരം രൂപ വീതം എല്ലാ മാസവും പോളിസിയിലേക്ക് അടക്കാനും
തുടങ്ങി. ഒരുമാസം പോലും മുടക്കമില്ലാതെ അതങ്ങനെ തുടർന്നുവന്നു.
ജോലിയുടെ ഭാഗമായി 2007 ജ്യൂണിൽ ബിൽസൂന് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. ഇടയ്ക്കൊരു വെക്കേഷനു വന്നുപോയതൊഴിച്ചാൽ 2008 അവസാനം വരെ
ഷിക്കാഗോയിലായിരുന്നു അവൻ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവൻ എന്റെ മൊബൈലിലേക്ക് വിളിക്കുന്നത്. “അച്ചേ, അതേയ്......., എനിക്കൊരു കാര്യം പറയാനുണ്ട്”
എന്നൊരു ആമുഖത്തോടെയായിരുന്നു തുടക്കം. പ്രശ്നമെന്താണെന്നു വെച്ചാൽ, തന്റെ ഓഫീസിലുള്ള ഒരു പെൺകുട്ടിയുമായി ചെക്കൻ ‘ലൈൻ‘ ആയിരിക്കുന്നു. അടുത്ത സൌഹൃദം മാത്രമാണെന്നായിരുന്നു ഇരുവരുടെയും അതുവരെയുള്ള ധാരണ. പക്ഷെ, ഇപ്പോൾ പിരിയേണ്ടി വന്നപ്പോഴാണ് അത് വെറും സൌഹൃദത്തിനും അപ്പുറമാണെന്ന് രണ്ടുപേരും തിരിച്ചറിയുന്നത്. മാത്രമല്ല, ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ വിവാഹാലോചനകളും കൊണ്ടുപിടിച്ച് നടക്കുന്നു. പക്ഷെ, പ്രശ്നം അതല്ല; പെൺകുട്ടി നായരല്ല, ഒരൽപ്പം താഴെയാണ്. “വല്ല അച്ചായത്തിമാരെയോ താത്തമാരെയോ വിളിച്ചോണ്ട് വാടാ ചെക്കാ” എന്നു പറയുന്ന അച്ചയോടല്ലാതെ ഈ സാഹചര്യത്തിൽ ഇക്കാര്യം വേറെ ആരോട് പറയാൻ? കുടുംബത്തിൽ മറ്റാർക്കെങ്കിലും എതിർപ്പുണ്ടെങ്കിലും അച്ച വേണം അതൊക്കെ സോൾവ് ചെയ്യാൻ.’
![]() |
| ബില്‍സു; ചിക്കാഗോയില്‍ വെച്ചെടുത്ത ചിത്രം |
എന്റെ കുടുംബത്തുനിന്ന് പ്രതീക്ഷിച്ചപോലെ തന്നെ വലിയ എതിർപ്പൊന്നും ഉണ്ടായില്ല. എന്റെ അമ്മയ്ക്കോ ലത്യ്ക്കോ ഒന്നും അതൊരു പ്രശ്നമേ അല്ലായിരുന്നു.
ലതയുടെ മകൾ, എന്റെ അനന്തരവൾ, സേതുവിനെ കല്യാണം കഴിച്ചിരിക്കുന്നത് ഒരു കന്നഡ ബ്രാഹ്മണൻ. എന്റെ കസിൻസിന്റെ മക്കളെ വിവാഹം കഴിച്ചിരിക്കുന്നവരിൽ
ബംഗാളി ബ്രാഹ്മണൻ മുതൽ ബിഹാറി ജാട്ട് വരെയുള്ള അനേകമനേകം ആൾക്കാർ. എല്ലാവരും നല്ല വിദ്യാഭ്യാസം ഉള്ളവരും കുലമഹിമയുള്ളവരും. കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനും മാത്രം മുന്തിയ പരിഗണന കൊടുക്കുന്ന
ഞങ്ങൾക്കാർക്കുംതന്നെ അതുകൊണ്ടുതന്നെ ഇതിലും, വലിയ എതിർപ്പൊന്നും ഉണ്ടാകേണ്ട കാര്യമില്ലല്ലൊ. പോരാത്തതിന് പെണ്ണാണെങ്കിൽ വെളുത്ത് മെലിഞ്ഞ്
ബിൽസൂന് പറ്റിയ ഒരു ചക്കരക്കുട്ടിയും. പൊക്കത്തിന്റെ കാര്യത്തിൽ മാത്രം ഈ ചേർച്ച അത്രയങ്ങ് പോര എന്നു മാത്രം. ചെക്കന് ആറടിയ്ക്ക് മുകളില്ലാണ് ഉയരമെങ്കിൽ പെണ്ണിന്
അഞ്ചിന് തൊട്ടുമുകളിലേയുള്ളു പൊക്കം.
യാഥാസ്ഥിതികത്വത്തിന്റെ അവസാന കണ്ണികൾ പൊട്ടാൻ മടിച്ചുനിൽക്കുന്ന ചില ബന്ധുക്കളിൽ നിന്നും ഉണ്ടായേക്കാവുന്ന വിരുദ്ധസമീപനം ഓർത്തുള്ള ആകുലതകളായിരിക്കണം, വാർത്ത കേട്ട ഉടനെ ദേവീസിന്റെ കണ്ണുകളെ ഈറനണിയിച്ചത്. ഏതായാലും, പ്രതീക്ഷിച്ച വൈഷമ്യങ്ങളൊന്നും ഇല്ലാതെതന്നെ
ചെക്കന്റെ കല്യാണം ആഘോഷമായിത്തന്നെ നടത്തി ഞങ്ങൾ. ഏറ്റവും ലളിതമായ രീതിയിൽ മതിയെന്നുള്ള എന്റെ അഭിപ്രായത്തെ എതിർക്കാൻ പെങ്ങമ്മാരും മരുമക്കളും
കൊത്തുകൊത്തനെ എത്തിയപ്പോൾ ദേവീസും ചെക്കനും അവരുടെ കൂടെക്കൂടി എന്നത് വേറെ കാര്യം. 2009 ഓഗസ്റ്റ് മാസം 30-ന് കോഴിക്കോട് തളിക്ഷേത്രത്തിൽ വെച്ച് മിന്നുകെട്ടും
തുടർന്ന്, പദ്മശ്രീ കല്യാണമണ്ഡപത്തിൽവെച്ച് ബാക്കി ചടങ്ങുകളും. പിറ്റേ ദിവസം നാട്ടിലെ ടൌൺ ഹാളിൽ വെച്ചൊരു റിസെപ്‌ഷനും.
സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഞാനാണെങ്കിൽ, വി.ആർ.എസ്സൊക്കെ എടുത്ത്, കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി പെൻഡിങ്ങിലായിരുന്ന വായനയിലേക്കും വിശ്രമജീവിതത്തിലേക്കും കടന്നിരിക്കുന്നു.
രാവിലെ എട്ടരയോടെ കുട്ടികളും ഒൻപതേമുക്കാലോടെ ദേവീസും ഓഫീസിൽ പോയിക്കഴിഞ്ഞാൽ പിന്നെ വൈകുന്നേരം വരെ വായന, ബി.ബി.സി, ഡിസ്കവറി, നാഷണൽ ജിയോഗ്രഫിക്ക്, ഇന്റെർനെറ്റ് തുടങ്ങിയവയുമായി എന്റേതായ ലോകത്ത് സ്വസ്ഥം. വൈകുന്നേരമായാൽ ദേവീസും സന്ധ്യയായാൽ കുട്ടികളും എത്തിക്കഴിഞ്ഞാൽ പിന്നെ അവരുമായി സൌഹൃദഗുസ്തികൾ. ‘ഇഷ്ടം’ എന്ന സിനിമയിലെ നെടുമുടി വേണു അഭിനയിക്കുന്ന അച്ഛൻ കഥാപാത്രവും ദിലീപ് അഭിനയിക്കുന്ന മകൻ കഥാപാത്രവും തമ്മിലുള്ളപോലൊരു കെമിസ്ട്രി ഇതിനിടയിൽ എപ്പോഴോ എനിക്കും ബിലേക്കുമിടയിൽ വികസിച്ചു വന്നിട്ടുമുണ്ടായിരുന്നു. വളരെ ഗൌരവസ്വഭാവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോളൊഴിച്ച് ബാക്കി സമയം മുഴുവനും അവനെന്നെ, എന്റെ മരുമക്കൾ വിളിക്കുന്ന പോലെ ‘അമ്മാനേ’ എന്നോ, ദേവീസ് വിളിക്കുന്ന പോലെ ‘മാഷേ’ എന്നോ, ഇനി ചൊറിയാൻ നേരത്താണെങ്കിൽ ‘താടീ’ എന്നോ, ‘മൂപ്പിൽസ്’ എന്നോ ഒക്കെയല്ലാതെ വിളിക്കാറ് പോലുമില്ല എന്നതായിരുന്നു സത്യം. സന്ധ്യയ്ക്ക് കുട്ടികൾ ഓഫീസ് വിട്ടു വരുമ്പോൾ ഞാൻ
മിക്കവാറും ടി.വി യുടെ മുമ്പിലായിരിക്കും. തുടർന്നുണ്ടാകുന്ന ഡയലോഗിന്റെ ഒരു സാമ്പിൾ ഇതാ:
“മൂപ്പിൽസ്,....”
“നിന്റപ്പൻ”
ചെക്കൻ വീണ്ടും ചൊറിയുന്നു: “മൂപ്പിൽസ്,..”
“മൂപ്പിൽസ് നിന്റെ അപ്പൻ”
“ങാഹാ.....ആണോ?” എന്നും ചോദിച്ച്, മുട്ടനാട് മുക്രയിടുന്നപോലെ ഭാവിച്ച്, എന്റെ അടുത്ത് സോഫയിൽ വന്നിരുന്ന്, എന്റെ കയ്യിൽനിന്ന് ടി.വി യുടെ റിമോട്ടും തട്ടിപ്പറിച്ച്, എന്റെ കൈയുടെ മുട്ടിനു താഴത്തെ കുറച്ചു രോമം ഒരുമിച്ച് ചേർത്ത് പിടിച്ച്, എനിക്ക് വേദനയെടുക്കാത്ത രീതിയിൽ വലിച്ച്പറിച്ചെടുത്ത് ഊതിക്കളയുന്നത്പോലെ അഭിനയിച്ചിട്ടേ അവൻ ഡ്രസ്സ് മാറാനോ കാലും മുഖവും കഴുകാനോ പോലും പോകാറുള്ളു.
ഞങ്ങളെല്ലാരുംകൂടി എവിടേയ്ക്കെങ്കിലും പോകാൻ നേരത്താണെങ്കിൽ കാറിന്റെ താക്കോലിനായി ഞങ്ങൾ മത്സരമാണ്. ആദ്യം അതെന്റെ കൈയിലാണ് കിട്ടുന്നതെങ്കിൽ
ഞാൻ പറയും: “തലയിരിക്കുമ്പോൾ വാല് ആടല്ലേ”
മിക്കവാറും അവനതെന്റെ കൈയിൽനിന്ന് തട്ടിപ്പറിച്ചിട്ട് തിരിച്ച് പറയും: “വയസ്സായാ അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നോണം; മൂപ്പിക്കാൻ വരരുത്”
അല്ലെങ്കിൽത്തന്നെയും ഞാൻ മിക്കവാറും അതവന്റെ കൈയിൽത്തന്നെ കൊടുക്കും എന്നത് വേറേ കാര്യം; മക്കളുടെ മുന്നിൽ തോറ്റുകൊടുക്കുന്നതിന്റെ സുഖം അച്ഛനമ്മമാർക്ക്
വേറെ എവിടെനിന്നാണ് കിട്ടുക?
ഇങ്ങനെയൊരു അച്ഛനും അമ്മയും മകനും മരുമകളും കൂടി, വെട്ടിപ്പിടിക്കാനുള്ള ആർത്തിയൊ പരദ്രോഹത്തിനുള്ള വാഞ്ഛയൊ ഇല്ലാതെ, സമാധാനത്തോടെയും സന്തോഷത്തോടെയും സ്വസ്ഥമായി കഴിയുന്നത് കാണുമ്പോൾ ദൈവങ്ങൾക്ക് സാധാരണഗതിയിൽ കൃമികടി തുടങ്ങുമല്ലൊ. പോരാത്തതിന്, ചെക്കന് ജോലി കിട്ടിയപ്പോഴും, തന്തയുടെ പ്രോവിഡെന്റ് ഫണ്ട് ഫൈനൽ ക്ലോഷ്വർ കിട്ടിയപ്പോഴുമൊക്കെ ഇവർ, ഇരുപത്തയ്യായിരവും
പതിനായിരവുമൊക്കെ കൊണ്ടുകൊടുത്തത് കണ്ണിക്കണ്ട ‘ജനസേവ ശിശുഭവനി‘ലും ‘മാതൃച്ഛായ ബാലഭവനി‘ലുമൊക്കെയും! അസൂയ മുഴുത്ത ഇവറ്റകളാണോ പിന്നീടുണ്ടായ സംഭവങ്ങളുടെയൊക്കെ പിന്നിൽ എന്നൊന്നും എനിക്കറിയില്ല. ഏതായാലും, വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ മുന്നോടിയായിട്ടാണോ എന്നുമറിയില്ല, 2010 ജൂൺ ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച കുട്ടികൾ പതിവുപോലെ ഓഫീസിൽ പോയതാണ്; പെട്ടന്നവർ തിരിച്ചു വന്നു. കോഴിക്കോട് നിന്നും ഫോൺ വന്നിരിക്കുന്നു. ആ കുട്ടിയുടെ
വല്യമ്മാവൻ മരിച്ച വാർത്തയുമായി. ഉടനെ കോഴിക്കോട്ടേക്ക് തിരിക്കണം. ട്രെയിൻ ഒന്നും സമയത്തിനില്ല. ഞാൻ ഉടനെ ജെയിംസിന്റെ ടാക്സി വരാൻ പറഞ്ഞു. കാർ വന്നപ്പോഴേക്കും കാർമേഘങ്ങൾ ഭയാനകമായി ഉരുണ്ടുകൂടിക്കഴിഞ്ഞിരുന്നു. എന്നാലും അവർ യാത്രയായി. മൂന്ന് മണിയായപ്പോഴേക്കും അവിടെയെത്തിയെന്നും പറഞ്ഞ് എസ്.എം.എസ് വന്നു. സന്ധ്യയ്ക്ക് ബിലെ തിരിച്ച് പോരുമെന്നും ആ കുട്ടി ഒന്നുരണ്ട് ദിവസം നിന്നിട്ടേ വരൂ എന്നുമാണ് പറഞ്ഞിരുന്നതെങ്കിലും രാത്രി പതിനൊന്നരയോടെ രണ്ടുപേരുംകൂടിത്തന്നെ അതേ ടാക്സിയിൽത്തന്നെ തിരികെ പോന്നു. വിരഹത്തിന്റെ വേദനയെ ,അത് തത്കാലത്തേക്കാണെങ്കിൽപ്പോലും അഭിമുഖീകരിക്കണ്ട
എന്നുവെച്ചുകാണണം കുട്ടികൾ. അതുകഴിഞ്ഞ് നാലാംദിവസം, ഇരുപത്തിയഞ്ചാം തീയതി, വെള്ളിയാഴ്ചയും കുട്ടികൾ പതിവിനു വിപരീതമായി സന്ധ്യയ്ക്ക് നേരത്തെയെത്തി. അവർ
കയറിവരുമ്പോൾ, അതിനു കുറച്ച്മുമ്പെത്തിയ ലതയും കൊച്ചേട്ടനും (ലതയുടെ ഭർത്താവ് കാർത്തികേയൻ എന്ന കൊച്ചനിയനെ ഞങ്ങളും, അദ്ദേഹത്തിന്റെ സഹോദരങ്ങൾ
വിളിക്കുന്നതുപോലെ ‘കൊച്ചേട്ടൻ’ എന്നാണ് വിളിക്കുന്നത്) ചെന്നൈയിൽനിന്നും തലേ ദിവസം എത്തിയ അവരുടെ മകൻ വിവേകുമായി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു, ഞാനും ദേവീസും. പിറ്റെ ദിവസം ശനിയാഴ്ച നടക്കുന്ന
സഞ്ചയനകർമ്മത്തിന് കോഴിക്കോട്ടേക്ക് പോകുന്നില്ല എന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട്, ആ കുട്ടി മാത്രം രാത്രി എട്ടരയ്ക്കുള്ള ‘ഓഖ എക്സ്പ്രസ്സിൽ’ പോകാനായി തീരുമാനം മാറ്റിയിട്ടുള്ള വരവാണ് കുട്ടികളുടെ.
“ഇതെന്തുവാടാ ഇത്, നിന്റെ ആപ്പീസിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ?” എന്നായി ലത.
“ആര് ചോദിക്കാൻ അമ്മായീ“ എന്നു പറഞ്ഞ്, ഒരു കുസൃതിച്ചിരിയും ചിരിച്ച്, ഭാര്യയെ ചൂണ്ടി അവൻ പറഞ്ഞു:
“നമുക്ക് ഇവളെ അവളുടെ വീട്ടിൽ പറഞ്ഞയച്ചേക്കാം”.
“നമുക്ക് ഇവളെ അവളുടെ വീട്ടിൽ പറഞ്ഞയച്ചേക്കാം”.
അവൻ, അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി, ട്രെയിനിൽ കേറ്റിവിട്ട്, തിരികെ വന്നതിനു ശേഷമാണ് ലതയൊക്കെ, അടുത്തുതന്നെയുള്ള അവരുടെ വീട്ടിലേക്ക് പോയത്. പിറ്റേദിവസം വൈകുന്നേരം ചപ്പാത്തിയും കോഴിയുമൊക്കെയായി ലതയുടെ വീട്ടിൽ ഒന്നു ‘കൂടാമെന്നും’ തീരുമാനിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. കൂടുകയെന്നു പറഞ്ഞാൽ, ഞാനും കൊച്ചേട്ടനും കൂടി മാസത്തിലൊരിക്കെയൊക്കെ പതിവുള്ള രണ്ട് പെഗ്ഗ് സ്കോച്ച് അടിക്കുക എന്നുതന്നെ. ലതയും കൊച്ചേട്ടനും അവരുടെ പത്തുമുപ്പതു കൊല്ലത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച്, ഒരു കൊല്ലം മുമ്പ് മടങ്ങിയെത്തിയതിനു ശേഷം തുടങ്ങിയ സൂക്കേടാണ്.
ഞാനും ദേവീസും ബിൽസൂം ഒൻപതരയോടെ ആഹാരവും കഴിച്ച്, ടി.വിയുടെ മുമ്പിലിരുന്നു. പത്ത് മണിയ്ക്ക് മനോരമവിഷനിലാണെന്നു തോന്നുന്നു, നടി മീരാ ജാസ്മിനുമായുള്ള ജോണി ലൂക്കാസിന്റെയൊമറ്റോ അഭിമുഖം നടന്നുകൊണ്ടിരിക്കുന്നത് പകുതി കഴിഞ്ഞപ്പോൾ, ബിൽസു എണീറ്റ് കിടക്കാൻ പോയി. ഇണക്കുരുവിയെ പിരിഞ്ഞതിന്റെ ആയിരിക്കണം, ബിൽസൂന്റെ മുഖത്തിനൊരു വാട്ടം പോലെ. രാത്രി ഒരുമണിയായപ്പോൾ, മരുമകളുടെ, ‘അച്ചേ, ഞാൻ വീട്ടിലെത്തി’ എന്ന മെസ്സേജ് എന്റെ മൊബൈലിലേക്ക് എത്തി. സന്ദേശം കിട്ടിയതിന്റെ അക്നോളജ്മെന്റായ മിസ്‌കാള്‍ തിരികെ കൊടുത്തിട്ട് ഞങ്ങൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതുകയും ചെയ്തു. പിറ്റേദിവസം, 2010 ജൂൺ 26 ശനിയാഴ്ച,
ഇടതുപക്ഷ പാർട്ടികൾ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുകയാണ്; ആയിടെയുണ്ടായ പെട്രോൾ-ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച്. അതിനാൽ ദേവീസിനും ഓഫീസിൽ പോകണ്ട. അതുകൊണ്ട്, പതിവിലും നീണ്ട നിദ്രയ്ക്കുശേഷം ഞാനും ദേവീസും എണീറ്റ് ദിനചര്യകളും കാപ്പികുടിയുമൊക്കെ കഴിഞ്ഞിരിക്കുമ്പോളാണ് എന്റെ കസിൻ രാജു വന്നത്. എന്റെ അമ്മാവന്റെ മകനും സമപ്രായക്കാരനും
കളിക്കൂട്ടുകാരനുമൊക്കെയാണ് രാജു. ഇപ്പോൾ, ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ആണ് കുടുംബസമേതം താമസമെങ്കിലും ആശാൻ തലേദിവസം നാട്ടിലെത്തിയിരിക്കുന്നു. ഞാനും രാജുവും കൂടി ഹാളിലെ സോഫയിൽ സംസാരിച്ചിരിക്കുമ്പോളാണ് ദേവീസ്
അടിച്ചുവാരിക്കൊണ്ടിരിക്കുന്നതിനിടയിൽ ക്ലോക്കിലേക്ക് നോക്കിയത്. മണി പത്തേമുക്കാലാവുന്നു!
“ഇത്രയുമൊക്കെ ഉറങ്ങിയാൽ മതി; ഇനി ഞാൻ പോയി അവനെ വിളിക്കട്ടെ” എന്നും പറഞ്ഞ് ചൂൽ താഴെയിട്ട്, കൈയും കഴുകി ബിലെയുടെ മുറിയിലേക്ക് പോയതാണ് ദേവീസ്. പെട്ടന്ന് അവൾ പരിഭ്രമത്തോടെ തിരിച്ചുവന്നു. മുഖമാകെ വല്ലാതെയിരിക്കുന്നു;
വിയർക്കുന്നുമുണ്ട്.
“മാഷേ, ബിലെ വിളിച്ചിട്ട് എണീക്കുന്നില്ല!“
എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി! തൊണ്ടയിൽ എന്തോ വന്ന് തടഞ്ഞപോലെ! ഞാനും രാജുവും കൂടി ഉടനെ ബിലെയുടെ മുറിയിലേക്കോടി. ദേവീസ് പുറകെയും. ഞങ്ങൾ
ചെന്നുനോക്കുമ്പോൾ എന്റെ കൊച്ച് കമഴ്ന്നു കിടക്കുകയാണ്.
വലത്തേ കൈ വെച്ച് ഒരു തലയിണയിൽ കെട്ടി പിടിച്ചിട്ടുണ്ട്. ഇടത്തെ കൈ ചെറുതായി മടക്കി തുടയുടെ അടിയിൽ വെച്ചിരിക്കുന്നു. കട്ടിലിന്റെ ഇടത്തേ ഓരം ചേർന്നാണ് കിടപ്പ്.
ഞാൻ കട്ടിലിന്റെ ഇടതുവശം ചെന്ന് അവന്റെ കൈയിന്റെ മുട്ടിൽ പിടിച്ച് ‘ബിലേ, ബിലേ’ എന്ന് വിളിച്ചു. അവന്റെ കൈയാകെ തണുപ്പ്. എന്റെ തൊണ്ടയിൽ അനുഭവപ്പെട്ട
തടസ്സം കൂടുന്നതുപോലെ. ഞാൻ വിയർക്കുന്നുണ്ടോ? ഞാനെന്റെ കൊച്ചിനെ മലർത്തി കിടത്തി. ചൈതന്യം വിട്ടുപോയ ആ മുഖത്തേക്ക് ഒന്നേ നോക്കേണ്ടി വന്നുള്ളു; കാര്യം ഗ്രഹിക്കാൻ. എന്റെ കൊച്ച്, എന്റെയും എന്റെ ദേവീസിന്റെയും ബിൽച്ചു,
പത്തിരുപത്തിയെട്ട് കൊല്ലം കൈയോ കാലോ വളരുന്നതെന്നു നോക്കി, ഒരു പനി വന്നാലോ അവന്റെ മൂക്കൊന്ന് വിയർത്താലോ, സ്കൂളിൽനിന്നോ കോളേജി ൽനിന്നോ വരാൻ
പത്തുമിനിറ്റ് വൈകിയാലോ ഒക്കെ ആധിപിടിച്ച് ആധിപിടിച്ച് വളർത്തി വലുതാക്കിയ ഞങ്ങളുടെ പൊന്നാംകട്ട, ഞങ്ങടെ തങ്കക്കുടം, ഇതാ ജീവൻ നഷ്ടപ്പെട്ട് തണുത്ത് വിറങ്ങലിച്ച് കിടക്കുന്നു. എന്റെ മുഖഭാവത്തിൽനിന്ന് കാര്യം ഊഹിച്ചെടുത്തിട്ട് ദേവീസ് അലമുറയിടുന്നു:“മാഷേ, നമ്മുടെ കൊച്ചിനെന്താ പറ്റിയേ? നമ്മടെ കൊച്ച് പോയോ?” ഞാൻ
ദേവീസിനെ ചേർത്തുപിടിച്ചു. അപ്പോൾ അവൾക്ക് തീർച്ചയായി, കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. പിന്നെയൊരു ഭ്രാന്തിയെപ്പോലെയായിരുന്നു അവൾ. നെഞ്ചത്തിടിയും “അയ്യോ, അയ്യോ“ എന്ന ഉറക്കെയുള്ള കരച്ചിലും, എന്തൊക്കെയോ പിച്ചുംപേയും പറച്ചിലും എല്ലാം കൂടി എനിക്ക് നിയന്ത്രിക്കാനാവാത്ത അവസ്ഥ. ഉച്ചത്തിലുള്ള കരച്ചിൽ വാനമേഘങ്ങൾക്കപ്പുറമെത്തി, ദൈവങ്ങളുടെ കാതിൽ വീണാൽ അവർ കൊച്ചിന്റെ ജീവൻ തിരിച്ചു തരുമെന്ന് വിശ്വസിച്ചാലെന്നപോലെയായിരുന്നു അവളുടെ പെരുമാറ്റം.
രാജു, കൊച്ചേട്ടനെയൊ ശ്രീമോനെയോ മറ്റുബന്ധുക്കളെയോയൊക്കെ വിളിക്കുന്നു. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലും അടുത്ത അയൽവക്കക്കാരൊക്കെ ബഹളം കേട്ട് വന്നു
തുടങ്ങിയിരിക്കുന്നു. ഞാൻ മനസ്സിൽ ആദ്യം പറഞ്ഞതിതാണ്: “ദിസീസ് ഇറ്റ്; ദിസ് ഈസ് ഇറ്റ്.” തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ രാമചന്ദ്രൻ ചേട്ടൻ വന്നെന്നോട് ചോദിച്ചു: “ആർക്കാ എന്തോ അസുഖമെന്ന് കേട്ടത്?” ഞാൻ പറഞ്ഞു: “മൈ സൺ; ഹി‘സ് ഗോൺ”
“ഗോൺ! വാട്ട് യൂ മീൻ?”
ഞാൻ ബിലെയുടെ മുറിയിലേക്ക് വിരൽ ചൂണ്ടി. പെട്ടന്ന് എനിക്ക് കോഴിക്കോട്ടേക്ക് പോയിരിക്കുന്ന എന്റെ മോളുടെ കാര്യം ഓർമ്മ വന്നു. ഈശ്വരാ, അവളോട് ഞാനിതെങ്ങനെ പറയും? എന്തൊരു പരീക്ഷണമാണിത്! ഞാൻ കോഴിക്കോട്ടേക്ക് വിളിക്കാൻ തുടങ്ങി; പക്ഷെ ആരും ഫോണെടുക്കുന്നില്ല. എല്ലാവരും സഞ്ചയനത്തിന്റെ തിരക്കിലായിരിക്കും.
അവസാനം എന്റെ മോളുടെ അനിയനെ കിട്ടി. ഞാൻ പറഞ്ഞു: “കുട്ടാ, ഞാൻ ശരത്തിന്റെ അച്ഛനാണ്. അവന് നല്ല സുഖമില്ല. സുഖമില്ല എന്നു പറഞ്ഞാൽ വളരെ വളരെ
സീരിയസ്സാണെന്നർഥം. കുട്ടനുടനെതന്നെ ഒരു വണ്ടി വിളിച്ച് ചേച്ചിയെയും അച്ഛനെയും അമ്മയെയും മറ്റടുത്ത ബന്ധുക്കളെയും കൂട്ടി ഉടനെ തിരിക്കണം. ബന്ദാണെന്നതൊന്നും പ്രശ്നമാക്കരുത്.” ഫോൺ കട്ടു ചെയ്ത ഉടനെ ഞാൻ വീണ്ടും വിളിച്ച് കുട്ടനോട് മാത്രം കാര്യം പറഞ്ഞു: ‘എല്ലാം കഴിഞ്ഞിരിക്കുന്നു. പക്ഷെ, ചേച്ചിയും അച്ഛനുമൊക്കെ തത്കാലം സീരിയസ്സാണെന്ന് മനസ്സിലാക്കിയാൽ മതി.’ പിന്നീട്, പലപല ആവർത്തി കരഞ്ഞുകൊണ്ട് എന്റെ കുട്ടി വിളിക്കുമ്പോഴും, സെഡേഷനിലാണെന്നോ ഐ.സി.യുവിലാണെന്നോ ഒക്കെയാണ് ഞാനവളോട് പറഞ്ഞിരുന്നത്. പക്ഷെ, ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ കാർ ഞങ്ങളുടെ കവലയിലെത്തിയപ്പോൾ തന്നെ അവൾക്ക് കാര്യങ്ങളുടെ ഒരേകദേശ രൂപം കിട്ടിക്കാണണം. റോഡിനിരുവശവും വാഹനങ്ങളുടെയും ആൾക്കാരുടെയും ബാഹുല്യം. ഞങ്ങളുടെ ഫ്ലാറ്റിലേക്ക് അടുക്കുംതോറും അതിന്റെ സാന്ദ്രത കൂടിയും വരുന്നു! താഴെ ഇവർ വന്നത് സെൻസ് ചെയ്ത ഞാൻ വേഗം എന്റെ മോളുടെ അടുത്തെത്തി. എന്നെ കണ്ടതും
‘അച്ചേ, എന്റെ ശരത്തിനെന്താ പറ്റിയത്?’ എന്ന് ചോദിച്ചതിന് എന്റെ മറുപടി കിട്ടുന്നതിനുമുമ്പ് തന്നെ അവൾ ബോധരഹിതയായി. മോഹാലസ്യത്തിൽനിന്നും ഉണർന്ന
എന്റെ കൊച്ചിന്റെ കരച്ചിൽ കേട്ടുനിൽക്കാൻ എനിക്കായില്ല; ഞാൻ കുറച്ച്നേരം എന്റെ മുറിയിൽ പോയി കിടന്നു.
പക്ഷെ, എനിക്കങ്ങനെ കിടക്കാൻ പറ്റില്ലല്ലൊ. എന്റെ കൊച്ചിന്റെ ചേതനയറ്റ ശരീരം മൊബൈൽ മോർച്ചറിയിൽ അങ്ങനെ കിടക്കുകയല്ലെ? “മാഷെന്ത്‌ന്നാ മാഷെ, ഈ
കാണിക്കണേ; വലിയ വലിയ ഉപനിഷത്തുക്കളും ഗീതയുമൊക്കെ വായിച്ച്കൂട്ടീട്ട് പിന്നേം ചെറിയ പിള്ളേരെ മാതിരിയാവുകയാണോ?” എന്ന് ചോദിക്കുന്നതുമാതിരി അവനങ്ങനെ കിടക്കുകയാണ്. ചെറിയൊരു ചിരിപോലും അവന്റെ മുഖത്തുണ്ടോ എന്നു തോന്നി എനിക്ക്.
വാർത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. ചെന്നൈയിൽ നിന്നും വേണുമ്മാന്റെ മക്കൾ മീരയും ഹരിയും ഹരിയുടെ ഭാര്യ മണിക്കുട്ടിയും
എട്ടുമണിയോടെ തന്നെ പറന്നെത്തി . ഇന്ദു ചിറ്റയുടെ മകൾ സുജയും അവളുടെ മകൻ രാകേഷും സിംഗപ്പൂരുനിന്നും രാത്രിഫ്ലൈറ്റിനെത്തി.ശാരുച്ചിറ്റയുടെ മകൾ അനു
തിരുവനന്തപുരത്തുനിന്നും പാതിരാത്രി കഴിഞ്ഞപ്പോഴേക്കും എത്തി. ബിലെയുടെ സുഹൃത്തുക്കൾ അനീഷും നിബിനും പിന്നെ പേരറിയാത്ത ഒത്തിരിയൊത്തിരി ആളുകളും രാത്രി മുഴുവനും വന്നുകൊണ്ടേയിരുന്നു. എന്റെ മോനേ, ഇനിയെത്ര നേരം അച്ചയ്ക്ക് നിന്നെ ഒന്നു കാണാനെങ്കിലും പറ്റുമെടാ എന്നു മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനും രാത്രി മുഴുവനും ആ മുഖവും നോക്കി നടന്നും കിടന്നും കഴിച്ചുകൂട്ടി.
രാവിലെ എട്ടരയായപ്പോഴേക്കും എന്റെ കൊച്ചിനെ താഴെ, തറയിൽ ഇറക്കികിടത്തി, സംസ്കാരത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു. കുളിപ്പിക്കലൊക്കെ കഴിഞ്ഞ് കസവുമുണ്ടും
നേരിയതുമൊക്കെ അണിയിച്ച് കിടത്തിയിരിക്കുന്ന ബിലെയുടെ രൂപം കണ്ട് “ശരത്തേ, നമ്മുടെ കല്യാണത്തിന്റെ വേഷമാണല്ലോ ശരത്തേ” എന്നും പറഞ്ഞുള്ള എന്റെ മോളുടെ
കരച്ചിൽ എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുകയാണ്. രാവിലത്തെ പത്രത്തിൽ വാർത്ത കണ്ടും ആളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു, അപ്പോഴും. ലതയുടെ മകൻ വിവേക്, സുജയുടെ മകൻ രാകേഷ്, രാജുവിന്റെ മകൻ ഉണ്ണി, എന്റെ മറ്റൊരു കസിൻ സുബാഷിന്റെ മകൻ സോനു എന്നിവരായിരുന്നു കർമ്മങ്ങൾ ചെയ്യാനായി മുന്നോട്ട് വന്നത്.
പത്തുമണിയോടെ ശരീരം, നായർ സമാജത്തിന്റെ ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴും ഞാൻ കൂടെത്തന്നെ പോയി. ഞാനെന്തിനു മാറിനിക്കണം; എന്നെ ഈ കാഴ്ചകളൊക്കെ കാണിക്കാനാണ് വിധി ഇതു ചെയ്യുന്നതെങ്കിൽ? അങ്ങനെ എന്റെ
കൊച്ചിന്റെ ശരീരം ഭസ്മമാകുന്നതും അതുകഴിഞ്ഞ് സഞ്ചയനത്തിന്റെ അന്ന് അവന്റെ എല്ലുകൾ പെറുക്കിയെടുക്കുന്നതുമെല്ലാം നോക്കിത്തന്നെ നിന്നു ഈ അച്ഛൻ. പത്തും പതിനൊന്നും ദിവസങ്ങളിലായി കർമ്മങ്ങളെല്ലാം അവസാനിച്ചതോടെ എന്റെ കൊച്ചിന്റെ ഈ ഭൂമിയിലെ ബന്ധങ്ങളെല്ലാം അവസാനിച്ചു കാണണം. ഏതായാലും അവസാന ചടങ്ങുകൾ നടത്തിയ പതിനൊന്നാം ദിവസം, അതായത് 2010 ജൂലൈ അഞ്ചാം തീയതിയും കേരളത്തിൽ ഇടതുപാർട്ടികളുടെയും ബി.ജെ.പി യുടെയും വക ഹർത്താൽ ആയിരുന്നു എന്നത് യാദൃശ്ചികം മാത്രമായിരിക്കുമോ? അറിയില്ല.
![]() |
| ബില്‍സു; മരിക്കുന്നതിനു രണ്ടുമാസം മുമ്പ്, മലേഷ്യ ടൂറിനിടയില്‍ |
ഏതൊരു ഇന്ത്യൻ പൌരൻ മരിച്ചാലും വിവരം പതിനാലു ദിവസത്തിനകം ആ പ്രദേശത്തെ സ്വയംഭരണസ്ഥാപനത്തിൽ രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മരിച്ച വ്യക്തിയുടെ പേര്, മരണകാരണം, ദിവസം, സ്ഥലം, വിലാസം, മാതാപിതാക്കളുടെ പേര്.... അങ്ങനെയങ്ങനെ ഒരുപാട് വിവരങ്ങൾ അപേക്ഷയിൽ കാണിച്ച് മരണ സർട്ടിഫിക്കറ്റും മേടിച്ച് വെക്കേണ്ടതുണ്ട്. ഇനിയങ്ങോട്ടുള്ള എല്ലാ ആവശ്യങ്ങൾക്കും അത്
അത്യന്താപേക്ഷിതമാണ്. ഞാൻ തന്നെ അങ്ങനെ എന്റെ കൊച്ചിന്റെ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ പൂരിപ്പിച്ചു. ജൂലൈ പതിനേഴാം തീയതി സർട്ടിഫിക്കറ്റ് ലഭിച്ചതോടെ, മൂന്നാഴ്ച മുമ്പുവരെ, “താടീ“ എന്നും “മൂപ്പിൽസ്” എന്നും വിളിച്ച്, എന്റെ
കഴുത്തിൽ അവന്റെ താടിയിട്ടൊരച്ച് എന്നെ ഇക്കിളിയാക്കിയിരുന്ന എന്റെ കൊച്ച് പരേതരുടെ പട്ടികയിലേക്ക് ഔദ്യോഗികമായി മാറിയിരിക്കുന്നു. പക്ഷെ, ജീവിച്ചിരിക്കുന്ന അവന്റെ അച്ഛന് ഒരുപാട് ജോലികൾ ഇനി ബാക്കിയാണ്. അവന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ടുകൾ,
ഹൌസിങ്ങ് ലോൺ അക്കൌണ്ട്, മൊബൈൽ കണക്ഷൻ എന്നിവ ക്ലോസ് ചെയ്യണം, കാറിന്റെയും ബൈക്കിന്റെയും ഉടമസ്ഥാവകാശം മാറ്റിയെടുക്കണം, താലൂക്ക് ഓഫീസിൽനിന്നും അവകാശ സർട്ടിഫിക്കറ്റ് മേടിക്കണം, ബന്ധുക്കളും ഗുരുക്കന്മാരുമൊക്കെ വന്ന് എടുപ്പിച്ചിരിക്കുന്ന എൽ.ഐ.സി. പോളിസികളുടെ ക്ലെയിം കൊടുക്കണം, സുഹൃത്തിന്റെ ജ്യേഷ്ഠൻ ചേർപ്പിച്ചിരിക്കുന്ന എഛ്.ഡി.എഫ്.സി സ്റ്റാൻഡേർഡ് ലൈഫ് പോളിസിയുടെ ക്ലെയിം കൊടുക്കണം അങ്ങനെയങ്ങനെ..... മറ്റാരും സഹായത്തിനില്ലാഞ്ഞിട്ടല്ല; കൊച്ചേട്ടനും ദേവീസിന്റെ അനുജൻ വിജുവും എല്ലാം
എന്തു സഹായത്തിനും റെഡിയാണ്. പക്ഷെ, ഞാനതും വേണ്ട എന്നു വെച്ചു. ഇതുവരെ ചെയ്തിരുന്ന പോലെ എന്റെ ബിൽചൂന്റെ അവസാന കാര്യങ്ങളും എനിക്കുതന്നെ ചെയ്യണം.
എൽ.ഐ.സി യുടെ ഓഫീസിൽ ജൂലൈ ഇരുപതാം തീയതി മരണവിവരം അറിയിച്ചുകൊണ്ടുള്ള കത്തും ഒപ്പം പോളിസി ഡോക്യുമെന്റും ഡെത്ത് സർട്ടിഫിക്കറ്റും സമർപ്പിച്ചു. “സാറ് നേരിട്ട് വരേണ്ടിയിരുന്നില്ലല്ലോ, ഏജന്റിനോട് പറഞ്ഞിരുന്നുവെങ്കിൽ
അവർ വേണ്ടതെല്ലാം ചെയ്യുമായിരുന്നല്ലോ“ എന്നുള്ള സ്നേഹമസൃണമായ ഉപദേശത്തോടെ അവർ ഒന്നു രണ്ടു ഫോമുകളും കൂടി തന്നു - ശവസംസ്കാരത്തിൽ പങ്കെടുത്ത രണ്ടു പേർ സാക്ഷികളായി ഒപ്പിടേണ്ട ഒരു ഫോമും പിന്നെ ഡെത്ത് ക്ലെയിമും ഒരു സ്റ്റാമ്പൊട്ടിച്ച രസീതും. ഞാനവ പൂരിപ്പിച്ച് ഗീതയുടെ കയ്യിൽ കൊടുത്തത് ഇരുപത്തിയഞ്ചാം തീയതിയാണ്. നാലാം ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി ഗീത എന്റെ
വീട്ടിലെത്തി. എന്റെ കൊച്ചിന്റെ ജീവന്റെ വിലയായ ആ ചെക്ക് കൈയിൽ കിട്ടിയപ്പോൾ എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ലെങ്കിലും ഗീത പോകുന്നതുവരെ ഞാന്‍ ഒരുവിധം പിടിച്ചുനിന്നു. ഗീത പോയ ഉടനെ ഞാനും ദേവീസും മതിയാവോളം കെട്ടിപ്പിടിച്ച് കരഞ്ഞു.
![]() |
| Sarath Menon K; 01 Oct 1982 - 26 June 2010 |
എഛ്.ഡി.എഫ്.സി. സ്റ്റാൻഡേർഡ് ലൈഫിലേക്കുള്ള ഇന്റിമേഷൻ അതിനു വളരെ മുമ്പുതന്നെ, ജൂലൈ എട്ടാം തീയതി, ആർ.കെയുടെ കൈയിൽ കൊടുത്തുവിട്ടിരുന്നു. കാര്യങ്ങൾ എൽ.ഐ.സിയുടേതുപോലെ സുഗമമല്ല എന്നതിന്റെ ആദ്യ സൂചനയുണ്ടായത്, ജൂലൈയിലെ പ്രീമിയവും അവർ ആ മാസം പത്തൊൻപതിന് അവന്റെ ബാങ്ക് അക്കൌണ്ടിൽനിന്നും വലിച്ചിരിക്കുന്നത് കണ്ടപ്പോഴാണ്. ജൂലൈ അവസാനം അവരയച്ച കത്തുകൂടി കിട്ടിയപ്പോൾ ആ ആശങ്ക അസ്ഥാനത്തല്ല എന്നു തീർച്ചയായി. താഴെ പറയുന്ന രേഖകളുടെ ഒറിജിനൽ എത്രയും വേഗം സമർപ്പിക്കുവാനായിരുന്നു അതിൽ ആവശ്യപ്പെട്ടിരുന്നത്.
1. ഡെത്ത് ക്ലെയിം (ഇതു തന്നെ വരും അഞ്ച് ഷീറ്റ്)
2. മുൻസിപ്പാലിറ്റിയിൽനിന്നുള്ള ഡെത്ത് സർട്ടിഫിക്കറ്റ്
3. ഒറിജിനൽ പോളിസി ഡോക്യുമെന്റ്
4. അഡ്വാൻസ്ഡ് ഡിസ്ചാർജ് വൌച്ചർ (കിട്ടാനുള്ള മുഴുവൻ പൈസയും കിട്ടിയെന്നും പറഞ്ഞ്
റെവന്യു സ്റ്റാമ്പിൽ ഒപ്പിട്ടത്)
5. തിരിച്ചറിയൽ കാർഡ്
6. മേൽവിലാസം തെളിയിക്കുന്ന രേഖ
7. ആശുപത്രിയിൽനിന്നൊ ഡോക്ടറുടെ കൈയിൽനിന്നോ ലഭിച്ചിട്ടുള്ള ഡെത്ത് സർട്ടിഫിക്കറ്റ്
8. സാധാരണ ചികിത്സിക്കാറുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ്
9. മരണം സ്ഥിരീകരിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ്
10.മരണസമയത്തെ മുഴുവൻ മെഡിക്കൽ രേഖകൾ (അഡ്മിഷൻ നോട്ട്, ടെസ്റ്റുകളുടെ റിപ്പോർട്ട്, ഡിസ്ചാർജ് സമ്മറി തുടങ്ങി സകലതും)
11.ജീവിതകാലത്തുണ്ടായിട്ടുള്ളതായ മുഴുവൻ രോഗങ്ങളുടെയും ചികിത്സകളുടെയും രേഖകൾ
12.തൊഴിൽ ദാതാവിന്റെ സർട്ടിഫിക്കറ്റ് (കഴിഞ്ഞ മൂന്നുകൊല്ലത്തെ കാഷ്വൽ ലീവുൾപ്പെടെയുള്ള ലീവുകളുടെയും മെഡിക്കൽ റീ-ഇംബേഴ്സ്മെന്റിന്റെയും മുഴുവൻ വിവരങ്ങളും ഉൾപ്പെടെ)
ഞാനുടനെ ആർ.കെയെ വിളിച്ചു. ഒറിജിനൽ പോളിസി, ഡെത്ത് സർട്ടിഫിക്കറ്റ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ്, അഡ്വാൻസ്ഡ് ഡിസ്ചാർജ് വൌച്ചർ തുടങ്ങി ബന്ധപ്പെട്ട രേഖകളെല്ലാം
അയാൾ പറഞ്ഞതനുസരിച്ച് ഞാനതിനുമുമ്പുതന്നെ അവരുടെ ഓഫീസിൽ ഏൽപ്പിച്ച് രസീതും വാങ്ങിയിരുന്നു. ഇപ്പോൾ ഇതാ ബാക്കി രേഖകളും കൂടി ആവശ്യപ്പെട്ട് തുരുതുരാ
റിമൈൻഡറുകളും വന്നുകൊണ്ടിരിക്കുന്നു. ആർ.കെ ആണെങ്കിൽ, ഇതിനിടയിൽ ഈ കമ്പനിവിട്ട്, കോട്ടയത്ത് മറ്റൊരു കമ്പനിയിൽ പ്രവേശിച്ചിരിക്കുന്നു. മാത്രമല്ല ഞാൻ ഫോൺ വിളിച്ചാൽ ഫോണെടുക്കാൻ പോലും അയാൾക്ക് മടിപോലെയും. ഇങ്ങനെയിരിക്കെ എസ്.എൽ.ഐ (HDFC SLI) യുടെ ചെന്നൈ ഓഫീസിൽനിന്നും എനിക്കൊരു ഫോൺ കോൾ: ശരത്തിന്
കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്നതായി അവരുടെ അന്വേഷണത്തിൽ അറിഞ്ഞിരിക്കുന്നു. ആശുപത്രി അധികൃതരെ അഭിസംബോധന ചെയ്ത്, ആവശ്യമുള്ള രേഖകളെല്ലാം എസ്.എൽ.ഐക്ക് കൊടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള എന്റെ കത്ത് വേണം. അവർ കൊച്ചി ഓഫീസിൽനിന്നും ആളെ അയക്കുന്നുണ്ട്;
കൊടുത്തുവിടണം. കൊടുത്തുവിട്ടു. ഒടുവിൽ ഡിസംബർ പതിനേഴാം തീയതി ഞാൻ പ്രതീക്ഷിച്ചിരുന്ന അറിയിപ്പ് വന്നു. അതിലെ പ്രസക്ത ഭാഗം ഇതാ:
“....we refer to the section D in the said Application, which deals with 'Personal and Family history of life to be assured'. Under this section the following relevant questions had been answered as 'No'.
2. Are you currently suffering from any illness, impairment, or taking any medication
or pills or drugs? - "No"
6. Have you ever suffered from any of the following conditions?
(C) Respiratory Disorders. - "No"
The information on the Seizure Disorder and Asthma was not disclosed in the Application dt 11/11/2006. Had this information been provided to the company we would have declined to offer any life insurance cover.... since this vital information was not provided to us, we regret our inability to accept your claim.
(‘പോളിസിയിൽ ചേരാൻ നേരം സമർപ്പിച്ച അപേക്ഷയിൽ ശ്വാസംമുട്ടുണ്ടായിട്ടുണ്ടൊ എന്ന ചോദ്യത്തിന് താങ്കളുടെ മകൻ “ഇല്ല” എന്നണുത്തരം നൽകിയിരുന്നത്. ഫിറ്റ്സിന്റെയും
ആസ്‌ത്‌മയുടെയും കാര്യം മറച്ചുവെച്ചു. ഇവ വെളിപ്പെടുത്തിയിരുന്നുവെങ്കിൽ ഞങ്ങളന്നേ ആ അപേക്ഷ നിരസിച്ചേനെ. ഇങ്ങനെ പ്രസക്ത വിവരങ്ങൾ മറച്ചുവെച്ചതിനാൽ താങ്കളുടെ ക്ലെയിം നിരസിക്കുന്നു എന്നറിയിക്കുന്നതിൽ ഖേദിക്കുന്നു’, എന്നേകദേശ പരിഭാഷ)
കുറ്റം പറയരുതല്ലൊ; ഈ തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിൽ മുപ്പത് ദിവസത്തിനകം ബന്ധപ്പെടാനുള്ള, കമ്പനിയുടെ തന്നെ ഗ്രീവൻസ് കമ്മിറ്റിയുടെ വിലാസവും അതിൽ തന്നിട്ടുണ്ട്. ഞാനേതായാലും താണുകേഴാനും കാലുപിടിക്കാനുമൊന്നും നിന്നില്ല. സുദീപിനെയോ ആർ.കെയേയോ വിളിച്ചുമില്ല. ഗ്രീവൻസ് കമ്മിറ്റിക്ക് ഒരു കത്തയച്ചു. അതിലിത്രയേ പറഞ്ഞുമുള്ളു:
1. എന്റെ കൊച്ചിന് കുട്ടിക്കാലത്തെന്നോ ഉണ്ടായിരുന്ന ശ്വാസംമുട്ടിനെപ്പറ്റി ഞങ്ങളെ ഓർമ്മിപ്പിച്ചതിന് നന്ദി.
2. എന്റെ കുട്ടിക്ക് വന്നിരുന്ന ഫിറ്റ്സിന്റെ മുഴുവൻ വിവരങ്ങളും, അതിന് അവന്റെ ഓഫീസിലുൾപ്പെടെയുണ്ടായിരുന്ന റിക്കാർഡുകളുടെ കാര്യങ്ങളും, നിങ്ങളുടെ ഏജന്റ്റായ ആർ.കെയോട് വെളിപ്പെടുത്തിയിരുന്നതും അപേക്ഷയിൽ അക്കാര്യം കാണിക്കാൻ ആവർത്തിച്ച്
ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ അയാളാണ്, അയാളുടെ സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച അപേക്ഷയിൽ അതു കാണിക്കാതിരുന്നത്.
3. എന്റെ കുട്ടി 2006 നവംബർ മുതൽ 2010 ജൂലൈ വരെയുള്ള 45മാസം, പ്രതിമാസം 5,000/- രൂപ വീതം, ഒരുതവണപോലും മുടങ്ങാതെ പ്രീമിയം ഇനത്തിൽ അടച്ച 2,25,000/- രൂപ പലിശയോടുകൂടിയോ അല്ലാതെയോ തിരിച്ചുതരാനുള്ള സംസ്കാരം പ്രകടിപ്പിക്കുക.
ഭേഷായി! സംസ്കാരം! ഒട്ടും താമസിയാതെതന്നെ മറുപടി വന്നു. ഇതാ അതിലെ പ്രസക്തഭാഗം:
“We refer to our reply dt December 3, 2010 and confirm that our decision conveyed to you via that letter, remains unchanged." ( ഞങ്ങളുടെ ആദ്യകത്തിലെ തീരുമാനത്തിന് മാറ്റമില്ല എന്നകാര്യം ഇതിനാൽ കൺഫേം ചെയ്തുകൊള്ളുന്നു.)
ചുരുക്കിപ്പറഞ്ഞാൽ, തന്തയുടെ കാര്യം ഗോപി! ഞങ്ങൾക്ക് പോയത്, വിലമതിക്കാനാവാത്ത മുത്താണ്. അതുകൊണ്ടുതന്നെ, സ്റ്റാൻഡേർഡ് ലൈഫിന്റെ ലക്ഷങ്ങൾ കിട്ടില്ല
എന്നറിഞ്ഞപ്പോൾ വലിയ വേദന ഒന്നും തോന്നിയില്ല. മാത്രമല്ല, കാര്യങ്ങൾ ഇങ്ങനെയൊക്കെയേ അവസാനിക്കൂ എന്നുള്ള കാര്യം ആദ്യം മുതലേ ഏതാണ്ടൊ വ്യക്തവുമായിരുന്നു. പക്ഷെ, സുദീപൊ ആർ.കെയോ ഇതെഴുതുന്ന ഈ നിമിഷം വരെ ഒന്നു ടെലിഫോണിൽ വിളിച്ച് സോറി പറയാനുള്ള മര്യാദപോലും കാണിച്ചില്ല എന്നത് ഞങ്ങൾക്ക് ചെറിയ വേദനയുണ്ടാക്കി എന്നത് സത്യം.
പുതുതലമുറ ഇൻഷുറൻസുകളും അവരുടെ യൂലിപ് പോളിസികളും (Unit Linked Insurance Policy - ULIP) ഞങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ച അലോസരങ്ങൾ ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇത്രയുമായ സ്ഥിതിക്ക് അതും കൂടി പറഞ്ഞേക്കാം. തൊട്ടയൽപ്പക്കത്തെ പയ്യൻ റാം (യഥാർഥ പേരല്ല) ആണ് ഇതിലെ താരം. അവന് ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടിയിരിക്കുന്നു. ഒരു പോളിസി എടുത്ത് സഹായിക്കണം എന്നതായിരുന്നു അഭ്യർത്ഥന. എങ്ങനെ പറ്റില്ലെന്ന് പറയും? ചെറുതൊരെണ്ണം ആവാമെന്ന് ഞങ്ങൾ. പോരാ, ടാർഗെറ്റ് ഉള്ളതാണ്, ഒരുലക്ഷമെങ്കിലും വേണമെന്ന് ചെക്കൻ. അവസാനം അൻപതിനായിരത്തിന് ഞങ്ങൾ സമ്മതിച്ചു. പക്ഷെ, മറ്റൊരു കാര്യം - അൻപതിനായിരം വീതം മൂന്നു കൊല്ലം അടയ്ക്കണം; നാലാം കൊല്ലം, മുതലും ലാഭവും ചേർത്ത് നല്ലൊരു സംഖ്യ തിരികെ കിട്ടും. ഷെയർ മാർക്കറ്റിലെ പുരോഗതി അനുസരിച്ച് വൻ ലാഭം തീർച്ചയായും പ്രതീക്ഷിക്കാം. തൊട്ടയൽപക്കത്തെ പയ്യനാണ്, നാളെയും മുഖത്ത് നോക്കാനുള്ളതാണ്. അങ്ങനെ 2008 ഒക്ടോബറിൽ മെറ്റ്ലൈഫ് ഇൻഷുറൻസിന്റെ ‘മെറ്റ് സ്മാർട്ട് പ്രീമിയർ’ (MetLife Insurance; MetSmart Premier) പോളിസിയിൽ ചേർന്നു. 2009-ലും 2010-ലും കൃത്യമായി പ്രീമിയവും അടച്ചു. അങ്ങനെ മൂന്നു കൊല്ലം കഴിഞ്ഞ സ്ഥിതിക്ക് ഇപ്പോൾ
സറണ്ടർ ചെയ്താൽ എത്ര കിട്ടും എന്നറിയാനായി ആദ്യം കമ്പനിയുടെ വെബ് സൈറ്റിൽ പോയി ഈ പോളിസിയുടെ എൻ.എ.വി നോക്കി. അതുകഴിഞ്ഞ് പത്തൻപത് പേജുകളുള്ള
പോളിസി ഡോക്യുമെന്റൊന്നെടുത്ത് (ആദ്യമായി) വായിച്ചുനോക്കി. വാർഷിക പ്രീമിയത്തിന്റെ 70% ആണ് ഇപ്പോഴത്തെ സറണ്ടർ ചാർജ് മാത്രം! പ്രീമിയം അലോക്കേഷൻ ചാർജ്, ഫണ്ട് മാനേജ്മെന്റ് ചാർജ്, പോളിസി അഡ്മിനിസ്റ്റട്രേഷൻ ചാർജ്, മോർട്ടാലിറ്റി ചാർജ് തുടങ്ങിയ ചാർജുകളെല്ലാം കഴിഞ്ഞ് ഒരു ലക്ഷത്തി പന്തീരായിരത്തിനടുത്ത് കിട്ടിയാലായി! എന്നാലത് ഒന്ന് കൺഫേം ചെയ്യണമല്ലൊ. പട്ടണത്തിലെ MetLife ഓഫീസിൽപ്പോയി അന്വേഷിച്ചു. എന്റെ കണക്ക് കിറുകൃത്യം!
അടുത്തുള്ള ഫെഡെറൽ ബാങ്കിൽ കൊണ്ട് എഫ്.ഡി ഇട്ടിരുന്നെങ്കിൽ കിട്ടുമായിരുന്ന പലിശ പോട്ടെ, മുതലിൽനിന്നും ചോർന്ന് പോയിരിക്കുന്നത് മുപ്പത്തിയെണ്ണായിരം രൂപ!(6)
മറ്റൊന്ന് എന്റെ ദേവീസിന്റെ ഏറ്റവും അടുത്ത ബന്ധു. അതും ചെക്കന്റെ ജോലിപ്രശ്നം തന്നെ. ഭാര്യയ്ക്കും ഭർത്താവിനും ജോലി, മകന് അതിലും വലിയ ജോലി. എങ്ങനെ പറ്റില്ലെന്ന് പറയും? അപ്പോഴേക്കും ഹൌസിങ്ങ് ലോണും മറ്റു വൻ പോളിസികളും എടുത്തുകഴിഞ്ഞ സ്ഥിതിക്ക് പ്രീമിയം ഇരുപത്തയ്യായിരത്തിൽ ഒതുക്കാനായെന്ന് മാത്രം. പോളിസി റ്റാറ്റാ എ.ഐ.ജി യുടെ ലൈഫ് ഇൻവെസ്റ്റ് അഷ്വർ (Tata AIG Life InvestAssure Future)
ആണെന്നതും കൂടിയൊഴിച്ചാൽ ബാക്കിയൊക്കെ കഥ പഴയത് തന്നെ.
സുദീപായാലും ആർ.കെ ആയാലും, റാം ആയാലും, സനോജ് ആയാലും എല്ലാവരും എന്റെ ബിൽസൂനെപ്പോലത്തെ തന്നെ കുട്ടികളാണ്. അവർക്കെന്തെങ്കിലും ആപത്ത് സംഭവിച്ചാൽ
അവരുടെ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദനയുടെ തീവ്രത ഞങ്ങൾക്ക് നല്ലപോലെ മനസ്സിലാകും. അതുകൊണ്ടുതന്നെ ഈ കുട്ടികളെ മനസ്സുകൊണ്ടുപോലും ശപിച്ചിട്ടില്ല, ഞാനോ എന്റെ ദേവീസോ. പക്ഷെ, ഇവിടെ എണ്ണിപ്പറഞ്ഞിരിക്കുന്ന ഈ മൂന്ന്
സംഭവങ്ങളിലും ആരാണ് കുറ്റക്കാരൻ? ഇൻഷുറൻസ് കമ്പനികളാണോ? അല്ലേയല്ല. അവരയച്ചുതന്ന പോളിസി ഡോക്യുമെന്റിലെല്ലാം തന്നെ ഇക്കാര്യങ്ങളെല്ലാം വളരെ
വ്യക്തമായിത്തന്നെ കാണിച്ചിട്ടുണ്ട്. അതു വായിച്ച് നോക്കിയിട്ട് നമുക്ക് പറ്റാത്തതാണെങ്കിൽ പതിനഞ്ച് ദിവസത്തിനകം തിരിച്ചയച്ചുകൊടുത്താൽ അടച്ച മുഴുവൻ പൈസയും തിരികെ
തരുമെന്നും പറഞ്ഞിട്ടുണ്ട്. അതൊന്നും ചെയ്യാതെ സുഹൃത്തുകളെയും അയൽപക്കക്കാരെയും ബന്ധുക്കളെയും കണ്ണുമടച്ചങ്ങ് വിശ്വസിച്ച ഞാനും എന്റെ മണുങ്ങൂസ് തലയും മാത്രമാണ് ഇപ്പറഞ്ഞ മൂന്ന് സംഭവങ്ങളിലും പൂർണ ഉത്തരവാദിയെന്നത് വ്യക്തം. പക്ഷെ, അടച്ച പൈസയെങ്കിലും തിരിച്ചു തരാതിരുന്ന എഛ്.ഡി.എഫ്.സി. സ്റ്റാൻഡേർഡ് ലൈഫിന്റെ പ്രവൃത്തിയിൽ ധാർമികയുടെ അംശമുണ്ടോ എന്ന കാര്യത്തിൽ ന്യായമായും എനിക്കു സംശയമുണ്ട്. മാത്രമല്ല, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ - മരിച്ച വ്യക്തിക്ക്
കുട്ടിക്കാലത്ത് ഒരു ജലദോഷം വന്നിട്ടില്ലെങ്കിൽപ്പോലും - പോളിസി തുകയോ അടച്ച പ്രീമിയമോ തിരിച്ചുകിട്ടുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? ഉണ്ടെന്നു വിശ്വസിക്കുന്നവർ അവർ
ഒപ്പിട്ടുകൊടുത്ത ചോദ്യാവലിയിലെ മറ്റൊരു ചോദ്യം ശ്രദ്ധിക്കുക - “താങ്കളുടെ അച്ഛനമ്മമാരോ സഹോദരന്മാരോ സഹോദരിമാരോ അറുപത്തിയഞ്ച് വയസ്സിനു മുമ്പായി ഹൃദ്രോഗം, രക്തസമ്മർദ്ദം, സ്ട്രോക്ക്, പ്രമേഹം, വൃക്കരോഗം, അർബുദം, പക്ഷാഘാതം,
ഏതെങ്കിലും ജനിതകരോഗങ്ങൾ എന്നിവയ്ക്ക് ചികിത്സയ്ക്ക് വിധേയമാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടോ?” ഈ ചോദ്യത്തിനും ലാഘവത്തോടെയാണ് ഉത്തരമെഴുതിയിരിക്കുന്നതെങ്കിൽ താങ്കൾക്ക് പിന്നീട് ദുഃഖിക്കാൻ ഇടവന്നേക്കാം എന്നർഥം.
“കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എത്ര ഡെത്ത് ക്ലെയിമുകൾ ഇത്തരത്തിൽ നിരസിക്കപ്പെട്ടിട്ടുണ്ട്; ആ പോളിസികളിലെല്ലാംകൂടി എത്ര കോടികൾ നിങ്ങൾ പ്രീമിയം
ഇനത്തിൽ കൈപ്പറ്റിയിട്ടുണ്ട്?” എന്നൊരു ചോദ്യം എൽ.ഐ.സി യോടാണെങ്കിൽ ചിലപ്പോൾ നമുക്ക് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടാനെങ്കിലും പറ്റിയേനെ. പക്ഷെ, ഇവിടെ ഈ കമ്പനികൾ ആ നിയമത്തിന്റെ പരിധിയിലും വരുന്നില്ല എന്നതാണ് വസ്തുത. ഏതായാലും പുത്തൻ തലമുറ ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ട ചതിയുടെയും വഞ്ചനകളുടെയും ബാഹുല്യം
കൊണ്ടാണോ എന്നറിയില്ല, ഇൻഷുറൻസ് ഓംബുഡ്‌സ്‌മാന്റെയും (Insurance Ombudsman)
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിയുടെയും (Insurance Regulatory and Development Authority) പരസ്യങ്ങൾ ഈയിടെയായി ധാരാളം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഈ അടുത്ത് കണ്ട പരസ്യപ്രകാരം യൂലിപ് (ULIP) പോളിസികൾ ഇപ്പോൾ അഞ്ചു വർഷ ‘ലോക്ക് - ഇൻ‘ പീരീഡോടുകൂടിയ പദ്ധതിയാണെന്നും
കാണുന്നു. അതായത്, നഷ്ടം സഹിച്ചാണെങ്കിൽപ്പോലും അഞ്ചു വർഷം കഴിയുന്നതിനു മുമ്പ് നിങ്ങൾക്കവ സറണ്ടർ ചെയ്യാനാവില്ല എന്നു ചുരുക്കം. ഏതായാലും ഇക്കഴിഞ്ഞ മാർച്ച്
പതിനഞ്ചാം തീയതി മാതൃഭൂമി കൊച്ചി എഡീഷനിൽ കണ്ട ഒരു വാർത്ത ഇതാ:
പുതുതലമുറ ഇൻഷുറൻസ് സ്ഥാപനങ്ങൾ വഞ്ചിക്കുന്നു - എംപ്ലോയീസ് യൂണിയൻ
കൊച്ചി: പുതുതലമുറ ബാങ്കുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും തൊഴിലാളികളേയും ഉപഭോക്താക്കളെയും വഞ്ചിക്കുന്നതായി എംപ്ലോയീസ് യൂണിയൻ അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു......”
പൊതുസമൂഹം ഇതിനെപ്പറ്റി വ്യാപകമായി ചർച്ച ചെയ്യാൻ തുടങ്ങുന്നു എന്നതിന്റെ സൂചനകളാണീ വാർത്തയും പരസ്യങ്ങളുമെങ്കിൽ നല്ലത്.
എത്ര പേർ ഈ ലേഖനം വായിക്കുമെന്ന് എനിക്കറിയില്ല. വായിക്കുന്നവരോട് ഒരഭ്യർത്ഥന: ദയവായി കമന്റുകളിൽ ഞങ്ങളോട് സഹതപിക്കാതിരിക്കുക. ദൈവങ്ങളേയും ഞങ്ങൾക്ക്
കയ്ച്ചുകഴിഞ്ഞിരിക്കുന്നു; അതിനാൽ ഞങ്ങൾക്കുവേണ്ടി അവറ്റകളോട് പ്രാർത്ഥിക്കാതെയും ഇരിക്കുക. മൂക്കിൽ പഞ്ഞിവെച്ച്, മലർന്ന് കിടക്കുന്ന ആ ഒരൊറ്റ ദിവസമേ ഞങ്ങളുടെ സ്വപ്നങ്ങളിൽ ഇപ്പോഴുള്ളു; അതെത്ര അകലെയായാലും. ആ ദിവസത്തെ മരണത്തിന്റെ
കാലൊച്ചയ്ക്കായി ഞങ്ങൾ സസന്തോഷം കാതോർക്കട്ടെ.
......................................................................................................................................................................
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക:
ബില്‍സുവിന്റെ 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ, അവന്റെ സുഹൃത്ത് രമേശിന്റെ കൈയില്‍നിന്ന് ഈയിടെ കിട്ടിയത് കാണുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക:
........................................................................................................................................................................
കുറിപ്പുകള്‍
1. ഏതോ സ്കൂള്‍ മെയിന്റനന്‍സ് വര്‍ക്കിന്റെ ബില്ല് മാറിയ അവസരത്തില്‍, കോണ്‍ട്രാക്ടര്‍ ചന്ദ്രന്‍ തന്ന അന്‍പതു രൂപ സ്വീകരിച്ചത്, ഞാന്‍ ജോലിയില്‍ പ്രവേശിച്ച 1978 - ലോ അതിനടുത്ത കൊല്ലമോ ആണ്. അന്നത്തെ ശമ്പളം നാനൂറു രൂപ. അതാണ് ആകെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വാങ്ങിയിട്ടുള്ള ‘കിമ്പളം’ എന്നുകൂടി പറയാതെ പോയാല്‍ ഈ കഥ പൂര്‍ണമാവില്ല.
2. ജനനം - 1982 ഒക്ടോബര്‍ 1, 12:22 pm ( കന്നിമാസത്തിലെ പൂരൂരുട്ടാതി നക്ഷത്രം) ; മരണം 2010 ജൂണ്‍ 26 (മിഥുനമാസത്തിലെ മൂലം നക്ഷത്രം )
3. Sarath Menon Kunnath ( ശരത് മേനോന്‍ കുന്നത്ത് ) / Sarath Menon K ( ശരത് മേനോന്‍ കെ ) ശരത്ത്
4.(1) Govt. H.S, West Kadungalloor (പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവ. ഹൈ സ്കള്‍ ) Std 1; 1988 - 89
(2)Holy Ghost Convent Girls H.S ( Now H.S.S ), Thottakkattukara, Aluva (ഹോളി ഗോസ്റ്റ് കോണ്‍വെന്റ് ഗേള്‍സ് ഹൈ സ്കൂള്‍ (ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ), തോട്ടയ്ക്കാട്ടുകര / തോട്ടക്കാട്ടുകര Std 2 - 7; 1989 - 1995
(3) The Alwaye Settlement H.S, (ആലുവ സെറ്റില്‍മെന്റ് ഹൈ സ്കൂള്‍ ) Std. 8 - 10; 1995 - 98; 1998 SSLC Batch.
(4)Union Christian College (U.C.College), Aluva / Alwaye (യു.സി കോളേജ്, ആലുവ ) Pre - Degree 1st Group; 1998 - 2000 Batch.
(5)Sree Chitra Thirunal College of Engineering, Thiuvananthapuram ( ശ്രീ ചിത്തിര തിരുനാള്‍
.എഞ്ചിനീയറിങ്ങ് കോളേജ്, പാപ്പനംകോട്, തിരുവനന്തപുരം SCT College of Engg / Engineering - run by KSRTC ) B.Tech; IT Branch; 2000 - 2004 batch.
5. P.R. Divakaran Nair, Retd. Dam Superintendent, KSEB (പി.ആര്‍ ദിവാകരന്‍ നായര്‍ )
6. 2008 ഫെബ്രുവരിയില്‍ ഇതുപോലെ മറ്റൊരു ബന്ധു വന്ന് കാലുപിടിച്ച്, എന്റെ സഹോദരിയെക്കൊണ്ട് മെറ്റ്ലൈഫിന്റെ തന്നെ മറ്റൊരു പോളിസി എടുപ്പിച്ചിരുന്നു - ‘മെറ്റ്‌ലൈഫ് ഈസി‘. അന്‍പതിനായിരം രൂപ വീതം മൂന്ന് വര്‍ഷം പ്രീമിയം അടച്ചിരുന്ന ആ പോളിസി ഇപ്പോള്‍ സറണ്ടര്‍ ചെയ്താല്‍ തിരികെ കിട്ടുന്നത് വെറും തൊണ്ണൂറ്റി ആറായിരം! സാധാരണ ബാങ്ക് അക്കൌണ്ടില്‍ കൊണ്ടിട്ടിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന പലിശ പോകട്ടെ, മുതലില്‍ നിന്നും ചോര്‍ന്ന് പോയിരിക്കുന്നത് അന്‍പത്തി നാലായിരം രൂപ! ഇപ്പോഴുള്ള എല്ലാ സാമ്പത്തിക മാന്ദ്യങ്ങളും മറികടന്ന് ഇനി ഈ ഫണ്ടിന്റെ എന്‍.എ.വി ( NAV- Net Asset Value ) അത്ഭുതകരമായി മുപ്പതായി എന്നിരിക്കട്ടെ (ഇപ്പോളിത് 24.10; കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇതൊരിക്കല്‍പ്പോലും 28-ല്‍ എത്തിയിട്ടില്ല). അപ്പോളും തിരികെ കിട്ടാവുന്നത് ഒരു ലക്ഷത്തി ഇരുപതിനായിരം. ഗത്യന്തരമില്ലാതെ നാലാം വര്‍ഷത്തെ പ്രീമിയവും അടച്ചിട്ടു വന്നു ഞങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച. ഇതു തന്നെയാണ് പ്രശ്നം. ഒരിക്കല്‍ തല വെച്ചു കൊടുത്താല്‍ പിന്നെ ഊരിപ്പോരാന്‍ ഒരുപാടൊരുപാട് ബുദ്ധിമുട്ടേണ്ടി വരും എന്ന് ചുരുക്കം.
......................................................................................................................................................................
Non-referral notes continue...
......................................................................................................................................................................
......................................................................................................................................................................
Non-referral notes continue...
......................................................................................................................................................................
7. Senior Software Engineer - Team Lead, IBS Software Services (P) Ltd, Infopark, Kakkanad, Kochi - 682 030
8. Melody Apartments, Siva Temple Road ( മെലഡി അപ്പാര്‍ട്ട്മെന്റ്സ്, ശിവക്ഷേത്രം റോഡ് )
8. Melody Apartments, Siva Temple Road ( മെലഡി അപ്പാര്‍ട്ട്മെന്റ്സ്, ശിവക്ഷേത്രം റോഡ് )
9. കഴിഞ്ഞ പത്ത് വര്‍ഷമായി എന്റെ കൊച്ച് ഉപയോഗിച്ചിരുന്ന BSNL മൊബൈല്‍ കണക്ഷന്‍ ക്ലോസ് ചെയ്ത്, ഡെപ്പോസിറ്റ് തുക മടക്കിത്തന്നുകൊണ്ടുള്ള കത്തും ചെക്കും ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിട്ടി. 9447146669 എന്ന ആ നമ്പറില്‍നിന്നും ഇനി കോളുകള്‍ വരില്ലെന്നും, അപ്പോള്‍ ‘Bilsu Calling' എന്നെഴുതി വരുന്നതിനി ഈ ജന്മം കാണാന്‍ കഴിയില്ലെന്നും ഓര്‍ക്കുമ്പോള്‍ , അച്ഛനായ എന്റെ കണ്ണുകള്‍ നിറഞ്ഞുകവിയുന്നു. കാറിന്റെ ഉടമസ്ഥാവകാശം എന്റെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള രേഖ നേരത്തേതന്നെ കിട്ടിയെങ്കിലും ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിക്കൊണ്ടുള്ള രേഖകള്‍ മിനിയാന്നാണ് കിട്ടിയത്. ബാങ്ക് അക്കൌണ്ടുകളും ഹൌസിങ്ങ് ലോണ്‍ എക്കൌണ്ടും ആദ്യമേതന്നെ ക്ലോസ് ചെയ്തിരുന്നു.
നാളെ, ഒന്‍പതു മാസങ്ങള്‍ക്കു ശേഷമുള്ള മറ്റൊരു ഇരുപത്തി ആറാംതീയതി. ആഴ്ചയും ഒത്തു വന്നിരിക്കുന്നു, ശനി. ജൂണിലെ ആ അഭിശപ്തദിവസത്തിന്റെ തനിയാവര്‍ത്തനത്തനം പോലെ. അത്യാഗ്രഹമാണെന്നറിയാഞ്ഞിട്ടല്ല, ബിലെയുടെ സ്ഥാനത്ത് ഞാനും എന്റെ ദേവീസും കിടന്ന് ആ ചിത്രം ഒന്ന് പൂര്‍ത്തിയായെങ്കില്‍ എന്നൊരാശ ! പക്ഷെ, ഇനി അവന്റെ അച്ഛന് മറ്റൊരു ജോലി കൂടി ബാക്കിയുണ്ട്. അവന്റെ വധുവായി ഈ വീട്ടിലേക്ക് കടന്നുവന്ന എന്റെ ചക്കരക്കുട്ടിയെ യോഗ്യനായ മറ്റൊരാളെ ഏല്പിക്കണം. മരുമകളായി വന്ന അവള്‍ ഇക്കാലം കൊണ്ട് ഞങ്ങളുടെ മകളായി മാറി കഴിഞ്ഞിരിക്കുന്നു. എന്നു മാത്രമല്ല, എന്നെ അത്യാവശ്യം, ‘മൂപ്പില്‍സ്’ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യവും അവള്‍ കൈവരിച്ചിരിക്കുന്നു. അതുകൂടി കഴിഞ്ഞാല്‍ , പിന്നെ മരണത്തിന്റെ കാലൊച്ചകള്‍ക്ക് മാധുര്യം ഏറിവരുമെന്ന് തീര്‍ച്ച.
10. പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനികള്‍ / പുത്തന്‍ തലമുറ ഇന്‍ഷുറന്‍സ് കമ്പനികള്‍ / എഛ്.ഡി.എഫ്.സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് / മെറ്റ്ലൈഫ് / റ്റാറ്റാ എ.ഐ.ജി / ഏജന്റ് / ഫൈനാന്‍ഷ്യല്‍ അഡ്വൈസര്‍ / പ്രലോഭനം / ലാഭം / ചതി / വഞ്ചന / ക്രൂരത / കൊള്ള / പകല്‍ക്കൊള്ള / പിടിച്ചുപറി / കുത്തിക്കൊല / ഷെയര്‍ മാര്‍ക്കറ്റ് / ഷെയര്‍ മാര്‍ക്കറ്റിലെ / അഭിവൃദ്ധി
11. This is a true story written by an old man, who had lost his only son, on the 26th of June, 2010. He was an IT professional and at the time of death he was just 27. The 'New Generation Insurance Company' refused to pay his insurance amount (sum assured) on the grounds that the insured didn't disclose the 'asthma' he had had and the seizure disorder he was undergoing treatment for. Even my child was not at all remembering the wheezing he used to have in his childhood, and the agent of the company (Financial Adviser / Sales Executive) was well informed of the treatments he was undergoing for the seizure disorder. He was also the brother of my son's close friend, co-ed and colleague. We did insist to show the details in the application, citing the medical records my son had in his office due to the medical referrals he used to obtain, but the agent discarded all the requests and he filled the application in his own hand writing.The company refused even to refund the amount of Rs.2,25,000/- remitted towards premium.
There were other incidents too in our life, where close relatives and immediate neighbors enrolled us on the ULIP policies, offering high returns after 3 years. Simply going through the policy documents would have disclosed the cheating in their words. The companies charge 70% of the annual premium amount, or, 30% of the fund value for surrendering the policies in the 4th year! Here also, the companies are on the clear, as they specifically disclose all these details in their policy documents. And also, you did have the option of returning the same within 15 days and the company did promise to refund the full amount. There is no point in feeling cheated or robbed in broad daylight, where it's you who lazied yourselves and allowed the relatives to cheat you clean!
The script here is in 'malayalam' and you might need the font, 'Anjali Old lipi' or 'Rachana' installed in your computer, to read this article properly.
Tags: New Generation Insurance Companies / Company / Cheating / Robbing / Cheated / Robbed in broad daylight / by






246 comments:
«Oldest ‹Older 1 – 200 of 246 Newer› Newest»വായിച്ചു വന്നപ്പോള്‍ ഒരുപാട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ വായിയ്ക്കുന്നവരോടുള്ള അഭ്യര്‍ത്ഥന ആയി പറഞ്ഞിരിയ്ക്കുന്നത് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാണിയ്ക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കുന്നതിനാല്‍ മനസ്സില്‍ തട്ടിയ വിഷമത്തോടെ ഈ പോസ്റ്റ് വായിച്ചു പോകുന്നു എന്ന് മാത്രം പറയട്ടെ.
ഒപ്പം, ഈ പോസ്റ്റും ബില്‍സുവും കുറേക്കാലത്തേക്കെങ്കിലും എന്റെ മനസ്സിലും നിലനില്‍ക്കും എന്ന സത്യവും പറയാതിരിയ്ക്കാനാകുന്നില്ല.
[വിഷമങ്ങള്‍ പങ്കിട്ടാല്‍ കുറയും എന്ന് പറയുന്നതില്‍ കഴമ്പുണ്ടെങ്കില്‍... നിങ്ങളുടെ ആ വിഷമങ്ങളുടെ ഒരംശമെങ്കിലും ഞാന്‍ മൂലം കുറയട്ടെ എന്ന് ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിയ്ക്കുന്നു]
ദുഃഖങ്ങള്‍ പങ്കിടാന്‍ സഹജീവികള്‍ ഉണ്ടെന്നറിയുന്നതു തന്നെ ആശ്വാസമാണ് ശ്രീ, സഹതാപവും പ്രാര്‍ത്ഥനയും അസഹ്യമാണെങ്കിലും.
എന്റെ ലേഖനം മുഴുവനും വായിക്കാനും രണ്ടു വരി എഴുതിയിടാനും സമയം കണ്ടെത്തിയതിനു നന്ദി.
- ബിലെക്കുട്ടന്റെ അച്ഛന്
പോസ്റ്റ് മുഴുവന്‍ വായിച്ചു.. പ്രത്യേക ശ്രദ്ധവേണ്ട പല പുതിയ അറിവുകളും പങ്കുവച്ചിരിക്കുന്നു.. നന്ദി. ഐസിഐസിഐയുടെ പല യൂണിറ്റ് ലിങ്ക്ഡ് പോളിസികളും എടുത്തിട്ടുണ്ട്. സറണ്ടര്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഇന്‍ഷുറന്‍സ് അറിയില്ല. എന്നാലും ഫിക്സെഡ് ഡിപ്പോസിറ്റിന്റെ മനശാന്തി മറ്റൊന്നിലുമില്ല. [മുകളിലിരിക്കുന്നവന്റെ തീരുമാനങ്ങള്‍ നാം എങ്ങനെ അറിയാന്‍? ആശ്വസിപ്പിക്കുന്നതുപോലെ എളുപ്പമല്ല ആശ്വസിക്കാന്‍. ഈശ്വരവിശ്വാസം കൈവെടിയാതിരിക്കാം. ഈശ്വരനോടൊപ്പമുള്ളവരെ ഒരുനാള്‍ വീണ്ടും കാണും എന്നും വിശ്വസിക്കാം]
പ്രിയ കാര്‍ന്നോര്‍ക്ക്,
ഞങ്ങളുടേത് ബെസ്റ്റ് ടൈമാണല്ലൊ! തീരാനഷ്ടങ്ങളുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്നതുകൊണ്ടുകൂടി ആകാം ഞങ്ങള്‍ക്കീ അനുഭവങ്ങളുണ്ടായത്. ഏതായാലും യുലിപ് പോളിസികള്‍ സറണ്ടര്‍ ചെയ്യുന്നതിനു ബുദ്ധിമുണ്ടായിട്ടില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ, ഈ അടുത്തു കണ്ട IRDA -യുടെ പരസ്യത്തിലും ആദ്യത്തെ 5 വര്‍ഷത്തിനുള്ളില്‍ സറണ്ടര്‍ ചെയ്യാന്‍ പറ്റാത്തവയാണ് യുലിപ് പോളിസികള്‍ എന്നു കണ്ടിരുന്നു. കാലാവധി പൂര്‍ത്തിയാക്കുകയും NAV ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സറണ്ടര്‍ ചെയ്യുകയും ചെയ്താല്‍ തീര്‍ച്ചയായും ലാഭകരമായിരിക്കും കച്ചവടം എന്നതും വസ്തുത തന്നെ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വലയിലകപ്പെട്ട്, പോളിസി ഡോക്യുമെന്റ് ഒന്ന് മറിച്ചുനോക്കുകപോലും ചെയ്യാതെ, മൂന്നു കൊല്ലം കഴിഞ്ഞാല്‍ ലാഭം കിട്ടുമെന്ന ധാരണയില്‍ കഴിയുന്ന എന്നെപ്പോലുള്ള ‘മണുങ്ങൂസന്‍’മാരുടെ കഥയാണ് കഷ്ടം.
കമന്റിട്ടതിന് നന്ദി.
ജയേട്ടാ... മനസ്സിലാവുന്നു... എല്ലാം... ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിലെക്കുട്ടനോടൊപ്പം ഞങ്ങളുടെ അപ്പുവായിരുന്നു മനസ്സില്‍... അധികമാര്‍ക്കും ഉണ്ടാകാനിടയില്ലാത്ത ഈ വേദന എനിക്ക് ശരിക്കും മനസ്സിലാകുന്നു ജയേട്ടാ...
ആദരവോടെ....
അപ്പുവിലേക്ക് നീളുന്ന ലിങ്കുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തരാമോ, വിനൂ?
അറിയാതെ എത്തിപ്പെട്ടതാണ് ഈ ബ്ലോഗിലേക്ക്... ശ്രീ പറഞ്ഞതുപോലെ, ഈ ബ്ലോഗും ബില്‍സുവും പെട്ടെന്ന് മനസ്സില്‍ മായാതെ തെളിഞ്ഞുനില്‍ക്കും, ഒത്തിരിക്കാലം..
സ്വന്തം വേദനയ്ക്കിടയിലും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്ന ജയേട്ടന് നന്ദി.. നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ ബില്‍സുവിന്റെ അച്ചയ്ക്കും അമ്മയ്ക്കും വേഗത്തില്‍ സാധിക്കട്ടെ..
സ്നേഹത്തോടെ..
ബില്‍സുവിന്റെ വേര്‍പാട് എന്റെയും ദേവീസിന്റെയും സ്വകാര്യദുഃഖമാണ്. അവസാനശ്വാസം വരെയും ഞങ്ങള്‍ക്കതില്‍നിന്നൊരു മോചനവും ഇല്ല. ആ സ്വകാര്യദുഃഖം പങ്കുവെക്കുക എന്നതിലുപരി, പുതുതലമുറ ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ ചതിയെപ്പറ്റി, ഇതു വായിക്കാനിടവരുന്ന കുറച്ചു പേര്‍ക്കെങ്കിലും ഒരു മുന്നറിയിപ്പു കൊടുക്കാന്‍ പറ്റിയാലോ എന്ന ചിന്തയില്‍നിന്നാണ് ഈ കുറിപ്പ് ജന്മമെടുത്തത്. അക്കാര്യത്തില്‍ ഞാനെത്രമാത്രം വിജയിച്ചു എന്നതിനാണ് കൂടുതല്‍ പ്രസക്തി എന്നു തോന്നുന്നു. ലേഖനം മുഴുവനും വായിക്കാനും രണ്ടു വരി എഴുതിയിടാനും സമയം കണ്ടെത്തിയതിനു നന്ദി, ജിമ്മീ.
ചാർളിത്തരങ്ങളിലൂടേയാണ് ഇവിടെ എത്തിയതു്. മുഴുവനും വായിച്ചു. ഏകദേശം ഇതേ ഒരവസ്ഥയിൽ കൂടിയാണ് ഞാനും കടന്നുപോകുന്നതു്. രംഗബോധമില്ലാത്ത കോമാളിയായി കടന്നുവന്ന മരണം കൊണ്ടുപോയതു് എന്റെ ഭർത്താവിനെ. 2010 ജൂണിൽ.
ഈ പറഞ്ഞ നൂലാമാലകളൊക്കെ ഞാനും അനുഭവിച്ചു. മെറ്റ് ലൈഫും ബജാജുമൊക്കെ. ബജാജിൽ നിന്നു് ഒന്നും കിട്ടിയില്ല. അടച്ച കാശ് മുഴുവനും പോയി. അത്ര വലിയ ഒരു amount ആയിരുന്നില്ലെന്നുമാത്രം. തീർച്ചയായും ഇതെല്ലാം എടുക്കുന്നതു് പല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയാണ്.അവർക്കു ജോലി കിട്ടിക്കോട്ടെ എന്നു കരുതി, അല്ലെങ്കിൽ അത്ര അടുത്തവരോട് No പറയാനുള്ള ബുദ്ധിമുട്ട്, അങ്ങനെയങ്ങനെ. അതുകൊണ്ടു തന്നെ ചേരുമ്പോൾ ഒന്നും വായിച്ചുനോക്കാറുമില്ല.
അന്നു് ഞാനും വിചാരിച്ചിരുന്നതാണ് ഇതിനേപ്പറ്റി ഒരു പോസ്റ്റ് ഇടണമെന്നു്. ആരും ഈ പുതുതലമുറ അബദ്ധങ്ങളിൽ ചെന്നു ചാടരുതെന്ന്. എന്തുകൊണ്ടോ നടന്നില്ല. എന്തായാലും ഒന്നു പഠിച്ചു, തീരൂമാനിച്ചു. LIC യോ ബാങ്ക് ഡെപ്പോസിറ്റോ അല്ലാതെ മറ്റൊന്നിനും പോവാതിരിക്കുകയാണ് ബുദ്ധി.
2010 ജൂണില്‍ തന്നെയാണല്ലോ കുട്ടീ, നമ്മുടെ രണ്ടു പേരുടേയും തീരാനഷ്ടം! ആശ്വസിപ്പിക്കാനോ ആശ്വസിക്കാനോ പറ്റാത്ത അവസ്ഥയിലാണ് ഞാനും എന്നതുകൊണ്ട് ഒന്നും പറയുന്നില്ല. മുറിവുകള്‍ എത്രത്തോളം ഉണക്കാന്‍ കാലത്തിനാവുമെന്നറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്. കുട്ടിയുടെ കാര്യത്തില്‍ അതിന് വേഗത കൂടുതലുണ്ടാവട്ടേ എന്നു മാത്രം ആശിക്കുന്നു
എന്നെ പോലെ ഉള്ള പുതു തലമുറയ്ക്ക് ( ഫാസ്റ്റ് ജെനരെഷന് എന്ന് അഹങ്കരിക്കുന്നവര്‍ക്ക് ) , സ്വന്തം ദുഖത്തിലും അനുഭവംഅല്ലെങ്കില്‍ അറിവ് പങ്കു വച്ച ഈ വിധ ചതിയില്‍ വീഴാത രക്ഷിച്ചതിന് നന്ദി ഒരു പാട് നന്ദി..
പ്രിയ ജയൻസർ,
മുഴുവൻ വായിച്ചു!
ഒന്നും പറയാനില്ല- എന്തു പറയാൻ!പലതും ചിന്തിക്കുക്കുമ്പോൽ ഭയം തോന്നുന്നു.
പിന്നെ ഇഷ്വറൻസിന്റെ കാര്യം. ഇതു പങ്കു വയ്ക്കാൻ തോന്നിയതിനു നന്ദി. പരിചയമുള്ളവരെക്കൊണ്ട്, അവരുടെ സ്നേഹ-സൗഹ്റ്ദങ്ങൾ വിറ്റു ഏതൊക്കെയോ കമ്പനികൾ പണം ഉണ്ടാക്കുന്നു-
ഇതു ചതിയാണ്. എല്ലാവരും ഇതു വായിക്കട്ടേ!
വായിച്ചു.....
ഇൻഷൂറൻസ് കമ്പനികളുടെ കാണാക്കളികളെകുറിച്ച് പറഞ്ഞ് തന്നതിനു ഒരു പാട് നന്ദി. വേറെ ഒന്നും പറയുന്നില്ല..
സ്വന്തം ദു:ഖങ്ങൾക്കിടയിലും അനുഭവം കൊണ്ടറിഞ്ഞ കാര്യങ്ങൾ പങ്കുവെയ്ക്കാൻ കാണിച്ച നല്ല മനസ്സിന് ഒരുപാട് നന്ദി.
നിങ്ങളുടെ നഷ്ട്ടം തീരാ നഷ്ട്ടം ആണ്. അതിന്റെ ഇടയിലുംമ ഞങ്ങള്‍ക് വേണ്ടി വിവരങ്ങള്‍ ഷെയര്‍ ചെയ്തതിനു നന്ദി പറഞ്ഞാ, അത് കുറഞ്ഞു പോകും.
.വായിച്ചു. “ആശ്വസിപ്പിക്കുന്നതുപോലെ എളുപ്പമല്ല ആശ്വസിക്കാന്‍“ - എങ്കിലും. ....
--------
ഇതുവരെ ഇന്‍ഷൂറന്‍സ് പോളിസിയൊന്നും ഏടുത്തിരുന്നില്ല. ഇത്തവണ നാട്ടില്‍ ചെന്നാല്‍ രണ്ടോ മൂന്നോ പോളിസി ചെയ്യണം എന്നുണ്ടായിരുന്നു. ഇനി യില്ല. നന്ദി.
ഇനി kARNOr(കാര്‍ന്നോര്)ഉം
"ഫിക്സെഡ് ഡിപ്പോസിറ്റിന്റെ മനശാന്തി മറ്റൊന്നിലുമില്ല"
Typist | എഴുത്തുകാരി യും
"എന്തായാലും ഒന്നു പഠിച്ചു, തീരൂമാനിച്ചു. LIC യോ ബാങ്ക് ഡെപ്പോസിറ്റോ അല്ലാതെ മറ്റൊന്നിനും പോവാതിരിക്കുകയാണ് ബുദ്ധി".
പറഞ്ഞപോലെ.
Sir,
മുഴുവനായും വായിച്ചു. കമന്റ് ഇടാതെ പോകാന്‍ കഴിയുന്നില്ല. പക്ഷെ സര്‍ എഴുതിയത് മുഴുവനും വായിച്ചതു കൊണ്ട് എനിക്ക് പറയാനുള്ളതെല്ലാം ഉള്ളിലൊതൊക്കുന്നു.
suhair
എന്താപറയേണ്ടതെന്നറിയില്ല...,
നല്ലവരെ ദൈവം നേരത്തെ തിരിച്ചുവിളിക്കുമെന്നു പറയാറുണ്ട്. അനുഭവങ്ങൾ പലതും അതിന് അടിവരയിടുന്നതുമാണ്. അതിലേക്ക് മറ്റൊന്നുകൂടി... പക്ഷേ,ഈശ്വരവിശ്വാസം കൈവെടിയാതിരിക്കാം.., പ്രാർത്ഥിക്കാം...
Sir,
Thankalude dukhathil pankucherunnu.. Ellathineyum neridanulla karuthu nalkan prarthikkunnu..
This effort will definitely help many of us for sure.. Thanks
അച്ചാ...
സർ,
ഇൻഷുറൻസ് കമ്പനിയുടെ തട്ടിപ്പ് വായനക്കാരിലേക്കെത്തിക്കാൻ വേണ്ടിയാണ് സർ ഇതെഴുതിയതെങ്കിലും എന്റെ മനസ്സിൽ അതൊന്നും പതിഞ്ഞില്ല.
പതിഞ്ഞത് ‘ബില’ മാത്രം.
നിങ്ങൾ ഇരുവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു..
ബില മനസ്സില്‍ നിന്നു മായാതെ.
ഇന്‍ഷുറന്സ് കമ്പനിയുടെ വഞ്ചനകള്ക്കെതിരെ ഒരു ബോധവല്‍ക്കരണം.
മനസ്സിനെ വല്ലാതെനോവിച്ചു കൊണ്ടാണെങ്കിലും.
സമാധാനിക്കുക..എങ്ങിനെയെങ്കിലും ആശ്വാസം കണ്ടെത്തുക..മറ്റൊന്നും പറയാനില്ല.
മനസ്സില്‍ "ബിലെ"മായാതെ നില്‍ക്കുന്നു...കൂടുതല്‍ എന്ത് പറയണമെന്ന് അറിയില്ല.
പുതിയ പുതിയ അറിവ് പകര്‍ന്നു കിട്ടി
ഈ കുറിപ്പിനെങ്ങിനെ കമന്റ് എഴുതും??വാക്കുകള്‍ വഴുതിമാറുന്നു. വേര്‍പാടിന്റെ വേദന മനസ്സിലാക്കുന്നു. പക്ഷെ താങ്കള്‍ തനിച്ചല്ല . ഞാനും എടുത്തു ചിലവ. മിക്കതും കുടുംബക്കാരെ അല്ലെങ്കില്‍ കൂട്ടുകാരെ സഹായിക്കാന്‍........സസ്നേഹം
ഇവിടെ നോക്കു
കുറെ നാള്ളതെക് മനസ്സില്‍ ഉണ്ടാവും ഇ "മുപ്പില്‍സ്,ബില്‍സ്, എല്ലാം " ഇന്‍ഷുറന്‍സ് നെ പറ്റി പറഞ്ഞതാണെങ്കിലും ഒരുപാടു ടച്ച് ചെയ്തു ..
കമന്റ്സ് എഴുതാതെ പോകാന്‍ തോനുന്നില്ല താങ്കളുടെയും കുടുംബതിന്ടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു ....
മാഷേ,
മനുഷേന്മാരട ദുഖത്തിന് ദൈവങ്ങളോടു പ്രാര്‍ത്ഥിക്കുന്നതെന്തിന് എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാനും. അതുകൊണ്ട്, ആ വകുപ്പില്‍ പ്രാത്ഥനയില്ല.
എഴുത്ത് തെറാപ്പിയാണെന്നു കേട്ടിട്ടൂണ്ട്. ശരിയാണോ എന്നറിഞ്ഞുകൂടാ. പക്ഷെ ഈ എഴുത്ത്, ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ മാഷിന്റെ ദുഖം യാതോരൌപചാരികതയുമില്ലാതെ പങ്കു വക്കുന്നതിനു കാരണമാകുന്നില്ലേ? അതുകൊണ്ട് ഞങ്ങളൊടൊപ്പം അനേകം പേര്‍ ഉണ്ട് എന്നുള്ള ബോധം മാഷിനും മാഷിന്റെ ‘ദേവീസിനും‘ ഒരാശ്വാസമാകുന്നെങ്കില്‍ ആകട്ടെ.
ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ പക്ഷെ മറ്റൊന്നാണ് എനിക്കു പറയാനുള്ളത്. ഞാനും എന്റെ ഭര്‍ത്താവും ധാരാളമായി ബന്ധുക്കളെ സഹായിച്ചിട്ടൂണ്ട്, പക്ഷെ സഹായം ഇന്‍ഷുറന്‍സുമായി കൂട്ടിക്കുഴച്ചിട്ടില്ല.നാട്ടില്‍ ലീവിനു വരുമ്പോള്‍ വീട്ടില്‍ വരുന്ന ഇന്‍ഷുറന്‍സ് ബന്ധുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ നന്നേ പാടുപെട്ടിട്ടൂണ്ട്. പക്ഷെ ഞങ്ങട സമ്പാദ്യം ഫിക്സ്ഡ് നിക്ഷേപത്തിലും മ്യൂച്വല്‍ ഫണ്ടിലും മാത്രം. NAV കൂടുതലോ കുറയുകയോ ചെയ്യും പ്ക്ഷെ ആ റിസ്ക് നമ്മള്‍ സ്വയമെടുകുന്നതാണല്ലോ.
പറ്റിയ അനുഭവത്തെക്കുറിച്ച് മാഷ് മറ്റുള്ളവരെ ബോധവാന്മാരക്കാന്‍ ശ്രമിക്കുന്നതു പോലെ ഞാനും പറയുകയാണ്, ബന്ധുക്കളും സുഹൃത്തുകളും പറയുന്നതൊക്കെ ചെയ്യുന്നതല്ല സ്നേഹം. പക്ഷെ അങ്ങനെ പറയുന്നവര്‍ ധാരാളം തെറ്റിദ്ധരിക്കപ്പെടൂം. മാഷിന്റെ ഈ വെളിപ്പെടുത്തലിലുടെ അനേകം പേര്‍ നല്ല പാഠം പഠിക്കട്ടെ എന്നാശ്വംസിക്കുനു.
സസ്നേഹം പ്രസന്ന
enikkonnum parayaan kazhiyunnilla..priyappetta achaa kshamikkoo...
വായിച്ചു. വേദനയോടെ കമന്റുന്നു. എന്തെഴുതാന്‍
എന്തെഴുതിയാലും അത് മുറിപ്പ്ടിനൊരു ആശ്വാസം ആകില്ലന്നറിയാം
എന്നാലും
പ്രാര്‍ത്ഥനയോടെ
ഇങ്ങനെ ഒരു മാനസിക അവസ്ഥയിലും, ഇന്‍ഷുറന്‍സ് മേഖലയിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചതിന് ഒരു പാട് നന്ദി ജയന്‍ ചേട്ടാ.
എനിക്കുള്ള അനുഭവത്തില്‍ LIC പോലും, നമ്മള്‍ അടക്കുന്ന തുകക്ക് നീതി നല്‍കുന്നില്ല . അവരുടെ തെറ്റ് അല്ലാ. നമ്മുടെ തന്നെ ആണ് . കൂട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി പോളിസി എടുകുമ്പോ കാര്യങ്ങള്‍ നമ്മള്‍ വായിച്ചു നോകാത്തത് നമ്മുടെ തെറ്റ്. പരമാവധി ആള്‍കാര് ഇത് വായിക്കാന്‍ ഇട ആകട്ടെ .
ഒരു ജീവിതം തന്നെ വരഞ്ഞിരിക്കുന്നു. ഈ വേദനയിലും താങ്കളുടെ ഉണര്‍ന്നിരിക്കുന്ന കണ്ണുകള്‍ സമൂഹത്തിലേക്ക് പിടിച്ചതില്‍.. താങ്കളുടെ ചിന്തകളെ ഉറക്കെപ്പറഞ്ഞതില്‍ നീണ്ട കാലത്തെ ജീവിതാനുഭവത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ധൈര്യത്തെ/സ്ഥൈര്യത്തെ എന്നെപ്പോലെയുള്ള ദുര്‍ബ്ബലരിലേക്കും പകര്‍ന്ന് നല്‍കിയതിന് നന്ദി.
കൂടെ, ബില്സുവിന്‍റെ അച്ഛന്‍ കരയുന്നത് അങ്ങയെപ്പോലെ തന്നെ എനിക്കും ഇഷ്ടമല്ല.
ഏറെ സ്നേഹടരവുകളോടെ..!
അച്ഛനും അമ്മയ്ക്കും ഒപ്പം.
ഞാന്‍ വായിച്ചു........
എഴുതിലൂടെ ഒരുപാട് സന്ദേശം തന്നെ എനിക്ക് കിട്ടി...........
വിശ്വാസം ഒരു അത്മ ദൈരം തരുന്നു എന്നെ ശാസ്ത്രം തന്നെ പറയുന്നു, ഞാന്‍ ഒരു ദൈവ വിശ്വാസിയാണ് , ഞാന്‍ ഇസ്ലാം മതത്തെയാണ് വിശ്വസിക്കുനത്,
ഇതൊക്കെ നടന്നതും നടക്കുനതും എല്ലാ പ്രവര്‍ത്താങ്ങളും നിയന്ത്രകാന്‍ ഒരു ശക്തിയുണ്ട് എന്ന് വിശ്വപ്പികുന്ന തെളിവുകളാണ് ഭൂമിയും നാമും നമ്മുടെ ചുറ്റും
ഞാന്‍ കുടുത്തല്‍ പറഞ്ഞാല്‍ ,നിങ്ങള്‍ മുകളില്‍ പറഞ്ഞവക് വിപരിതമാകാം
വായിച്ചു അറിവ് സമ്മാനിച്ചതിന് നന്ദി
ബജാജ് ന്ടെ ഇത് പോലുള്ള ഒരു ulip ഇല്‍ അടച്ച പൈസ പോലും കിട്ടാതെ ക്ലോസ് ചെയ്യേണ്ടി വന്നിട്ടുണ്ട് , ..പോയത് പൊയ് ..പറഞ്ഞിട്ട് കാര്യമില്ല ...
മറ്റുളവര്‍ക്ക് പാഠം ആവുന്ന ഈ ബ്ലോഗ് നു ഒരായിരം നന്ദി .. പക്ഷെ....
ഇത്രയും വേദനക്കിടയില്‍ എങ്ങനെ ഇത്രയും എഴുതാന്‍ പറ്റി ?
ബില്‍സു മനസ്സില്‍ നിന്ന് പോവുന്നില്ല .... സഹതാപവും പ്രാര്‍ത്ഥനയും അസഹ്യമാകും എന്നറിയുന്നത് കൊണ്ട് എന്ത് പറയണം എന്നറിയില്ല ......
വായിച്ചു..ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയതാണ്..2010 മാര്‍ച്ചിലാണ് എന്‍റെ ഭര്‍ത്താവ് കാര്‍ഡിയാക്ക് അറസ്റ്റ് മൂലം ഞങ്ങളെ വിട്ടുപോകുന്നത്...ഒരു മോളുണ്ട്..ഇന്നും തീരാവേദന അനുഭവിച്ചുക്കൊണ്ടിരിക്കുന്നു..ഇന്‍ഷൂറന്‍സിന്‍റെ പേരിലുള്ള തട്ടിപ്പുകള്‍ വെളിപ്പെടുത്തിയത് നന്നായി..ബില്‍സുവിനെ ഇതുവായിച്ചവരാരും മറക്കില്ല...
പ്രിയ സഹോദരന് നിത്യശാന്തി നേരുന്നു....
നാമൂസ്ക്കാ പറഞ്ഞതേ എനിക്കും പറയാനുള്ളൂ...
സ്നേഹത്തോടെ കണ്ണൻ
വായിച്ചു വന്നപ്പോൾ ഒരു സാധാരണ കഥയാണെന്നേ വിചാരിച്ചുള്ളു..
പക്ഷേ,വിധി തല്ലിക്കെടുത്തിയ പാഴായിപ്പോയ സ്വന്തം ജീവീതമാണെഴുതന്നതെന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി.
ഞങ്ങൾക്കും ഒരേഒരു മകൻ മതിയെന്ന വിചാരത്തിൽ കഴിഞ്ഞു കൂടുമ്പോഴാണ് സാറിന്റെ ജീവിതം പോലെ ചില ജീവിതങ്ങൾ കണ്ണിൽ പെട്ടത്. കഷ്ടങ്ങളും ദുരിതങ്ങളും സഹിച്ച് കൊണ്ടു പോകുന്ന ജീവിതം അവസാനം അർത്ഥമില്ലാതായി പോകുമോന്നൊരു തോന്നലിൽ നിന്നാണ് പത്തു വർഷങ്ങൾക്കു ശേഷം രണ്ടാമത്തെ മകന്റെ ജനനം. ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ട്. പഴയ പേടി അത്രക്കില്ല.
ഇതുപോലെ മെറ്റ്ലൈഫിന്റെ ഇൻഷുറൻസിൽ ഞാനും ചേർന്നേനെ.5000 വച്ച് മാസം അടക്കണമായിരുന്നു. അന്നു വരെ എന്റെ ചികിത്സക്കായി ഒരാശുപത്രിയിലും പോകേണ്ടി വന്നിട്ടില്ലാത്ത ഞാൻ ആദ്യമായിട്ടെടുത്ത അവരുടെ മെഡിക്കലിൽ കുറച്ചു ‘ഷുഗർ’ കണ്ടെത്തിയതിന്റെ പേരിൽ മാത്രം രക്ഷപ്പെട്ടതാണ്. കുടുംബത്തിൽ കാർന്നോന്മാർ പലരും അസുഖം വന്ന് മരിച്ചവരാണ്. അതു മാത്രം മതിയാകുമായിരുന്നു നമ്മുക്ക് കിട്ടേണ്ട തുക നിഷേധിക്കാൻ അല്ലേ...?
പുതു തലമുറ ബാങ്കുകളുടെ തട്ടിപ്പ് എന്നു പറയാനാവില്ലെങ്കിലും നമ്മളെ സമീപിക്കുന്ന സ്വന്തക്കാരായ, പരിചയക്കാരായ ഏജന്റുമാരുടെ അറിഞ്ഞു കൊണ്ടുള്ള ചതികൾ കാരണമാണ് ഈ അബദ്ധങ്ങളിൽ ചാടി പണവും സമയവും നഷ്ടമാവുന്നത്. അവർക്ക് തൽക്കാലം കിട്ടുന്ന കമ്മീഷൻ മാത്രമേ നോട്ടമുള്ളു.
അതു പോലെ തന്നെയാണ് വീട്ടിലെ ഉപകരണങ്ങൾ ഇൻഷൂർ ചെയ്യുന്നതും.എല്ലാത്തിനും ചേർത്ത് നല്ലൊരു തുക വസൂലാക്കും. ക്ലെയിം വരുമ്പോഴാണ് ഇതിന്റെയൊക്കെ ഒറിജിനൽ ബില്ലു കൊണ്ടു വരാൻ കൽപ്പിക്കുന്നത്. ചേർക്കുമ്പോൾ ഇതൊന്നും അവർ പറയില്ല. വർഷങ്ങൾ കഴിഞ്ഞതു കൊണ്ട് എവിടെന്നു കിട്ടാനാ ബില്ലുകൾ..?
സാറു സ്വന്തം ജീവിതം കൊണ്ടു പറഞ്ഞു തന്ന അറിവുകൾ ഏവർക്കും ഒരു മുതൽക്കൂട്ടാണ്. അതിനായി സാറിനോട് ഒരു നന്ദി പോലും പറയാനാകുന്നില്ല, മനസ്സിൽ ബിൽസു നിറഞ്ഞു നിൽക്കുമ്പോൾ...
വായിച്ചു. എന്തു പറയാനാണ് ?
money back policy എന്നു കേട്ടിട്ടുണ്ട്. അതാവും നല്ലതെന്നു തോന്നുന്നു. ഇവിടെ സംഭവിച്ചത്, ഏജന്റിന്റെ സ്വാർത്ഥ താത്പര്യം കാരണം സംഭവിച്ച ബുദ്ധിമുട്ടുകളാണ് എന്നു തോന്നുന്നു. Fixed deposit, Savings certificates എന്നിവയാണെന്നു തോന്നുന്നു കുറച്ച് കൂടി നല്ല നിക്ഷേപങ്ങൾ.
എഴുതിയതു പോലെ മകൾക്ക് ഒരു നല്ല ജീവിത പങ്കാളിയെ വേഗം കണ്ടെത്താൻ ഈശ്വരൻ സഹായിക്കട്ടെ. Take care.
വളരെയേറെ മാനസിക വിഷമതകള്‍ അനുഭവിക്കുന്ന ഘട്ടത്തിലും തളരാത്ത മനസ്സുമായി, ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇത്തരമൊരു വഞ്ചനാത്മക സമീപനത്തെ സമൂഹത്തിനു മുന്നില്‍ പ്രതിഫലിപ്പിക്കാന്‍ കാണിച്ച ആര്‍ജ്ജവവും താങ്കളുടെ സാമൂഹിക പ്രതിബദ്ധതയും അഭിനന്ദനീയം, പങ്കു വച്ച അറിവിന് ഒരുപാടു നന്ദി.
+++
എജെന്റ്മാരായ സുഹൃത്തുക്കളും മറ്റും ഇന്‍ഷുറന്‍സ് പോളിസിയെടുക്കാനായി നാട്ടില്‍ പോകുന്ന സമയത്ത് പലപ്പോഴും നിര്‍ബന്ധം പിടിക്കാറുണ്ട് പക്ഷെ ഇതുവരെ എടുത്തിട്ടില്ല . കാരണം എന്റെ വിശ്വാസമാകുന്ന ഏറ്റവും നല്ല എജെന്റ് എനിക്ക് വച്ചു നീട്ടിയ പോളിസി പ്രകാരം, ഒരിക്കലും ബാങ്ക്രപ്റ്റ് ആവാത്ത ഒരിക്കലും ചതിക്കാത്ത ദൈവമാണ് എന്റെ ഇന്ശൂരെര്‍. ഈ ഒരൊറ്റ ഇന്ശുറര്‍ തന്നെ എനിക്ക് ധാരാളം...
സസ്നേഹം
വഴിപോക്കന്‍
വളരെ പ്രയാസത്തോടെയാണ് വായിച്ചത്, എന്റെ വിദ്യാലയത്തിലെ ഒരു പ്യൂൺ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചപ്പോൾ ആ വ്യക്തിക്ക് മുൻപ് വന്ന രോഗങ്ങളുടെ വിവരങ്ങൾ എൽ.ഐ.സി. ക്കാർ സ്ക്കൂളിൽ വന്നിട്ട്‌പോലും അന്വേഷിച്ചിരുന്നു.
എൽ.ഐ.സി. പോളിസി എടുക്കാൻ നിർബന്ധിക്കുന്നവരോട് ഞാനെന്റെ രോഗത്തിന്റെ വിവരം പറഞ്ഞാൽ പെട്ടെന്ന് സ്ഥലം വിടും. അങ്ങനെയൊരു അനുഭവം ഇവിടെ
http://mini-minilokam.blogspot.com/2010/03/blog-post_28.html
വായിക്കാം.
വായിച്ചു മുഴുവനും. ഒന്നും പറയാന്‍ കഴിയുന്നില്ല.ഈ അമ്പരപ്പ് വിട്ട് മാറാന്‍ സമയമെടുക്കും.ജീവിതത്തില്‍ പലതും സഹിച്ചിട്ടുണ്ടെങ്കിലും ഇത്രയും വരില്ല. താങ്കളെപ്പോലെയുള്ള മനസ്സ് ദൈവം എല്ലാ അച്ഛന്മാര്‍ക്കും കൊടുക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.ഇന്‍ഷൂറന്‍സ് മേഖലയിലെ പല തരം തട്ടിപ്പുകളില്‍ ജനം ഇന്നും അജ്ഞരാണ്.പലരും ഏജന്റുമാര്‍ പറയുന്നത് വിശ്വസിച്ച് ഇതില്‍ പെട്ടു പോകുന്നു.ഞാന്‍ ഈയിടെ ബലാജ് അലയന്‍സിന്റെ ഒരു സ്ക്കീമില്‍ 3 വര്‍ഷം കൊണ്ട് 10000 വീതം 30000 രൂപ അടച്ച് അവസാനം 26000 രൂപ തിരിച്ചു വാങ്ങി തൃപ്തിപ്പെടേണ്ടി വന്നു!( അതില്‍ ചേര്‍ത്തത് അന്ന് തൊഴിലില്ലാതെ നടന്നിരുന്ന എന്റെ ഇളയ മകന്‍ തന്നെയായിരുന്നു.അതു പോലെ എസ്.ബി. ഐ.ലൈഫില്‍ ഏജന്റും മാനേജരും വീട്ടില്‍ വന്നു പ്രസംഗിച്ച് 2 ലക്ഷം രൂപ(ഒരു ലക്ഷം വീതം രണ്ടെണ്ണം)ഒരു സ്ക്കീമില്‍ ചേര്‍ത്തിട്ട് ഇപ്പോഴും മുതല്‍ കാശാവാതെ നെറ്റില്‍ കണ്ണൂം നട്ടിരിക്കുകയാ.(ഷെയര്‍ മാര്‍ക്കാറ്റ് ഡൌണായപ്പോള്‍ മൂലം കുത്തനെ ഇടിഞ്ഞതാണ് കാരണം!).ഇതിനൊക്കെ ചേര്‍ന്ന ഞാന്‍ തന്നെയാ ഉത്തരവാദി,നമ്മുടെ പണം ചോരുന്നത് നമ്മള്‍ ശ്രദ്ധിക്കണ്ടെ. പഴയൊരു ചൊല്ലുണ്ട്. കണ്ടറിയാത്തവന്‍ കൊണ്ടറിയും.ഇത്തരം കാര്യങ്ങളില്‍ കുടുങ്ങുന്നവര്‍ (ചേരുന്നവര്‍) ശ്രദ്ധിച്ചാല്‍ അവര്‍ക്കു നന്ന്.ഇതിന്റെ ലിങ്കയച്ചു തന്ന കണ്ണൂരാന്‍ ഇവിടെ കമന്റിടാന്‍ പ്രയാസമുള്ളതായി പറയുന്നു!
Please remove the word verification option, then it will be easier for the readers to post comments.
ദുഖത്തില്‍ പങ്കുചേരുന്നു...ചിലകാര്യങ്ങള്‍ സൂചിപ്പിക്കട്ടെ, ആദ്യമേ ജാമ്യം എടുക്കല്‍ ഞാനോ എന്റെ അടുത്ത അകന്ന ബന്ധുക്കളോ ഇത്തരം സ്വകാര്യ ധനനിക്ഷേപക, ഇന്‍ഷുറന്‍സ് , മ്യൂച്ചല്‍ ഫണ്ടുകളുടെ ഏജന്റുകള്‍ അല്ല..
ഇന്ത്യയിലെ അതാതു വര്‍ഷത്തെ നാണയപ്പെരുപ്പത്തെ നേരിടാന്‍ എല്‍ഐ സിയിലെയോ ഫിക്സെഡ് ഡിപ്പോസിറ്റിലെയോ റിട്ടെന്‍സ് മതിയാകില്ല. ഇന്നുകിട്ടുന്ന മികച്ച ബാങ്ക് പലിശ എന്നത് പരമാവധി പത്തു ശതമാനം ആണ്. മുതിര്‍ന്ന പൌരന്മാര്‍ക്കു അരയോ ഒന്നോ ശതമാനം കൂടുതല്‍ കിട്ടുമായിരിക്കും. മുത്തൂറ്റ് പോലെയുള്ള സ്വകാര്യ ബാങ്കുകള്‍ ഒരു ശതമാനമോ ഒന്നര ശതമാനമോ കൂടുതല്‍ നല്‍കും. എന്നാല്‍ ഓഹരി വിപണിയില്‍ നേരിട്ടോ മ്യൂച്ചല്‍ ഫണ്ട് വഴിയോ മുടക്കുന്നവര്‍ക്ക് അതിലേറെ തിരികെ ലഭിക്കാം. എന്നാല്‍ നഷ്ട സാധ്യത ഉണ്ടെന്നു മാത്രം. നെല്ലേതു പതിരേതു എന്ന് തിരിച്ചറിയാന്‍ അറിയണം എന്നുമാത്രം.. ഞാന്‍ ഒരു ഓഹരി ദല്ലാളോ അതിന്റെ ഏജന്റോ അല്ല.. എന്നാല്‍ കുറേവര്‍ഷങ്ങളായി ഓഹരി വിപണിയില്‍ പണം നേരിട്ടോ മ്യൂച്ചല്‍ ഫണ്ട് വഴിയോ മുടക്കി മുടക്ക് മുതലിനെ വര്‍ദ്ധിപ്പിച്ച ഒരാളാണ്. മിക്കപ്പോഴും ബാങ്ക് പലിശയുടെ പലമടങ്ങ് കൂടുതല്‍..
മ്യൂച്ചല്‍ ഫണ്ടില്‍ എന്‍.എ.വി. ഏറ്റവും കുറവുള്ള അവസരത്തില്‍ മാത്രം പണം നിക്ഷേപിക്കുക. പുതിയ ഫണ്ട് ആണെങ്കില്‍ അവര്‍ മുടക്കുന്ന സെക്ടര്‍ ഏതെന്നും, ഫണ്ട് മാനേജര്‍ ആരെന്നും നോക്കുക. ന്യൂ ഫണ്ട് ആണെങ്കില്‍ നല്ല പെര്‍ഫോര്‍മന്‍സ് കാണിച്ചാല്‍ വന്‍ ലാഭം ഉണ്ടെകുമെങ്കിലും നഷ്ടസാധ്യതയും നല്ലപോലെയുണ്ട്. ഒത്തിരി എഴുതാന്‍ ഉണ്ട്. പക്ഷെ കക്കൂസില്‍ പോണം അതുകൊണ്ട് സമയം ഇല്ലേ...!!!
• പ്രൈവറ്റ് ഇന്‍ഷുറന്‍സ് / ബാങ്കുകളോട് ഒരു ഡീലിനുമില്ല എന്നു പണ്ടേ ഉറപ്പിച്ചിട്ടുണ്ട്. ബന്ധുക്കള്‍ / മിത്രങ്ങള്‍ ഒക്കെ സമീപിച്ചിട്ടുണ്ടെങ്കിലും പ്രൈവറ്റ് ബാങ്ക് / ഇന്‍ഷുറന്‍സെങ്കില്‍ NO പറയുവാന്‍ പിന്നീട് ആലോചിക്കാറില്ല. (ലൈഫ് ഇന്‍ഷുറന്‍സില്‍ പോളിസികള്‍ ഉണ്ട് താനും.)
• ഷെയര്‍ / മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ലാഭകരമല്ല എന്നില്ല, പക്ഷെ അതുപോലെ തന്നെ നഷ്ട സാധ്യതയുമുണ്ട്. റിസ്കെടുക്കുവാനോ, അതിനെക്കുറിച്ച് തലപുകച്ചുകൊണ്ടിരിക്കുവാനോ കഴിവില്ലാത്തതിനാല്‍ അതിനൊന്നും പോയിട്ടില്ല. പിന്നെ, അധികം വിയര്‍ക്കാതെ കിട്ടുന്ന തുക, അത്രയും എളുപ്പത്തില്‍ തന്നെ പോകുവാനും സാധ്യതയുണ്ട്.
(കോമേഴ്സ് അധ്യാപകനായിട്ടും ഷെയര്‍, മാര്‍ക്കറ്റ് ഇവയെക്കുറിച്ചൊക്ക നല്ല ധാരണയുണ്ടായിട്ടും ഷെയറില്‍ പണം മുടക്കുവാന്‍ താതപര്യം കാണിക്കാത്ത അച്ഛന്‍; ഒരു നാഷണലൈസ്‍ഡ് ബാങ്കില്‍ ജോലി ചെയ്യുന്ന അമ്മ - ഇവരുടെ സ്വാധീനമാണേ മേല്‍ തീരുമാനങ്ങള്‍ക്ക് കാരണം.)
HDFC-യുടെ നടപടിക്കെതിരേ ഒരു വക്കീല്‍ മുഖേന കേസിന് പോവണം എന്നാണ് എനിക്കു തോന്നുന്നത്. അതല്ല, അവരുടെ എഗ്രിമന്റില്‍ 'തെറ്റായ വിവരങ്ങളാണ് നല്‍കിയതെങ്കില്‍ അടച്ച പണം തിരികെ തരുന്നതല്ല' എന്നുണ്ടോ? അങ്ങിനെയുണ്ടെങ്കില്‍ പിന്നെ കേസിനു പോയിട്ടും കാര്യമില്ല. നിയമപരമായോ ധാര്‍മികപരമായോ അവര്‍ തെറ്റുകാരല്ല. അങ്ങിനെയെങ്കില്‍ തെറ്റിദ്ധരിപ്പിച്ച സുഹൃത്തിന്റെ ബന്ധുവിനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ് കോടുക്കണം. (ആരും മരിക്കുമെന്നു കരുതിയല്ലല്ലോ പോളിസി എടുക്കുന്നത്; ഒരു കുഴപ്പവും വന്നില്ലായിരുന്നെങ്കില്‍ തെറ്റായ ഇന്‍ഫര്‍മേഷനുകളാണ് നല്‍കിയതെങ്കില്‍ പോലും കാലാവധി കഴിയുമ്പോള്‍ പണം തിരികെ ലഭിക്കും.) അതിലും വിജയിക്കണമെന്നില്ല; പക്ഷെ, അത്തരമൊരു വാര്‍ത്ത പത്രത്തിലോ മറ്റോ വന്നാല്‍ ഏജന്റുമാരും പോളിസി എടുക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കും. അതും വയ്യെങ്കില്‍; കുറഞ്ഞപക്ഷം ഇത്രയും മനോവിഷമം ഉണ്ടാക്കി നല്‍കിയതിന് ആ സുഹൃത്തിനോടും ബന്ധുവിനോടും ഒരു നന്ദി മുഖത്തു നോക്കി പറയുകയെങ്കിലും വേണ്ടതാണ്.
--
വാക്കുകള്‍ ഒന്നിനും പകരമാവുന്നില്ല..
:-(
എഴുതിയത് ഇന്‍ഷുരന്സിനെ കുറിച്ചെങ്കിലും ഞാന്‍ കണ്ടത് ബിലെയെയും മൂപ്പില്സിനെയും...
ദുഃഖത്തില്‍ പങ്കു ചേരുന്നു...
ബിലെയുടെ പ്രായത്തില്‍ വന്നു നില്‍ക്കുമ്പോള്‍ ഇപ്പോള്‍ നാട്ടിലുള്ള അച്ച അമ്മയെ ഓര്‍ക്കുമ്പോള്‍ ഒരു വിങ്ങല്‍...
nothing to say
മക്കളെ വളർത്തുന്നതിനേയും ജീവിതത്തേയുമൊക്കെ കുറിച്ച കാഴ്ചപ്പാടിൽ ഞാനും അച്ചനെ പോലെതന്നെയാണ്.അതു കൊണ്ട് തന്നെ കുറിപ്പ് വല്ലതെ വേദനിപ്പിച്ചു എന്നു പറയാതിരിക്കാൻ വയ്യ.പലിശയുമായി ബന്ധപ്പെട്ട വഴികൾ എന്ന നിലക്കും ‘അവശ്യം’ അല്ലാത്തതിനാലും ഇൻഷൂറൻസ് പ്രലോഭനങ്ങളിൽ ഇതു വരെ വീണിട്ടില്ല.നഷ്ട സാധ്യത കൂടിയുള്ളതാണു കച്ചവടം.ഓഹരി വിപണി അതിലുൾപ്പെടുന്നു.അതാകുമ്പോൾ യാതൊരു പ്രശ്നവുമില്ല. ഈ ചതിക്കെണിയെക്കുറിച്ചു അറിവു പകരാൻ കാണിച്ച മനസ്സിനു നന്ദി പറയുന്നു.നേരിൽ കാണണമെന്നു വല്ലതെ കൊതിച്ചു പോയ്..ഒരു മോൻ..
വായിച്ചു...... കണ്ണുകള്‍ നിറഞ്ഞു....... വായിച്ചവരുടെ മനസ്സില്‍ നിന്നൊന്നും ബില്‍സു പെട്ടെന്ന് മായില്ല. കൂടുതല്‍ ഒന്നും പറയുന്നില്ല.
ഇന്‍ഷൂറന്‍സുമായി ഇതു വരെ ബന്ധപ്പെട്ടിട്ടില്ല, ഇനിയൊട്ട് താല്‍പര്യവുമില്ലാത്തതിനാല്‍ അത്തരം തട്ടിപ്പുകളില്‍ ഇതുവരെ അകപ്പെടേണ്ടി വന്നിട്ടില്ല.
ശരിക്കും മനസ്സിൽ തട്ടി.നിറകണ്ണുകളോടെയാണു വായിച്ചു തീർത്തത്.
മൂപ്പില്‍സേ... ആ സ്വാതന്ത്ര്യം ഞാനും എടുക്കുകയാണ് അനുവാദമില്ലാതെ തന്നെ.
മുന്നാ ഭായ് M.B.B.S സിനിമ കണ്ടിട്ടുണ്ടോ? അതില്‍ 'ജാദൂ കി ചിപ്പി' എന്നൊരു സംഭവമുണ്ട്. ഒരു ആലിംഗനം. അത് ചെയ്യാനാ എനിക്ക് തോന്നുന്നത്. ബൂലോകത്ത് എന്നെപ്പോലെ തല തെറിച്ച മക്കളുള്ളപ്പോള്‍ എങ്ങനാ അച്ഛനും അമ്മയ്ക്കും വിരസത ഉണ്ടാവുന്നത്?
പിന്നേ... ഇനി എന്റെ അടുത്ത് ഇന്‍ഷൂറന്‍സ് എന്നും പറഞ്ഞ് വരുന്നവന്മാര്‍ക്ക് ഈ പോസ്റ്റ് പ്രിന്റ് എടുത്തങ്ങ് കാണിച്ചുകൊടുക്കും. അതിന് നന്ദി..
(എന്നെ കണ്ണുരുട്ടി നോക്കണ്ടാ... എനിക്കിഷ്ടായി ഈ അച്ഛനെ)
respected sir,
njanum angayude makane pole oru software engineer anu. muzhuvan vayichu kazhinjappol achanum ammayum kanikkunna snehathekkurichu njan orupadu bodhavan ayi.. orupadu karyangal ithil ninnu enikku jeevithathilekku pakarthanam ennundu.. ningalude dukhathil makan enna reethiyil njan panku cherunnu.. maykkan pattunna murivallenkilum iniyulla angayude agraham daivam nadathi tharatte... income tax benefitinu vendiyum priyappettavarude nirbhandathinu vazhangiyum njanum orupadu policy eduthittundu... ini itharam chathi kuzhikalil veezhathe nokkanam...
നിങ്ങൾ എല്ലാവരും എന്റെ മനസ്സിൽ ഇനിയുണ്ടാകും…ഈ വേദനകൾക്കിടയിലും ഞങ്ങളെപോലെയുള്ളവർക്ക് വേണ്ടി ഇത്രേം വിലപ്പെട്ട വിവരങ്ങൾ തന്ന താങ്കളെ ഞാൻ മനസ്സാ നമിക്കുന്നു..നന്ദി..നന്ദി…
ഈ ലേഖനത്തില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ള എന്റെ ഏറ്റവുമടുത്ത
ബന്ധുക്കളോടുപോലും ഞാന്‍ ഈ ബ്ലോഗിനെപ്പറ്റിയോ പോസ്റ്റിനെപ്പറ്റിയോ
മിണ്ടിയിട്ടില്ല. ഓര്‍ക്കുട്ടിലോ ഫെയ്‌സ് ബുക്കിലോ പോലും ഒരു ലിങ്കും
കൊടുത്തിട്ടുമില്ല. ‘ചിന്ത‘യിലോ ‘ജാലക‘ത്തിലോ ‘തനിമലയാള‘ത്തിലോ ഒക്കെ
കണ്ട് വല്ലവരും ഒന്ന് വന്ന് എത്തിനോക്കിയിട്ട് പൊയ്ക്കോട്ടെ എന്നേ
വിചാരിച്ചിരുന്നുള്ളു. എന്റേയും ‘ദേവീസിന്റെ‘യും തീരാദുഃഖം ഞങ്ങളുടെമാത്രം
ഉള്ളിലിരുന്ന് ഉമിത്തീപോലെ എരിഞ്ഞെരിഞ്ഞ് തീരാനുള്ളതല്ലെ, എന്തിന്
സ്വസ്ഥമായി ജീവിക്കുന്ന മറ്റുള്ളവരെക്കൂടി തത്കാലത്തേക്കാണെങ്കില്‍പ്പോലും
അസ്വസ്ഥരാക്കണം എന്നൊരു ചിന്തയായിരുന്നു അതിനു പിന്നില്‍ .
എന്നാല്‍പ്പോലും, പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഏജന്റുമാരുടെ
ചതിയില്‍ പലതവണ പെട്ട, ഈ ‘മണുങ്ങൂസന്റെ‘ കഥ ഇതു വായിക്കാനിടവരുന്ന
കുറച്ചു പേര്‍ക്കെങ്കിലും ഒരു പാഠമാകുമെങ്കില്‍ ആകട്ടേ എന്നും മനസ്സില്‍
ഉണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ, കുറച്ചുപേരൊക്കെ വന്ന് വായിക്കുകയും
ഒന്നുരണ്ടു പേര്‍ കമന്റിട്ടു പോവുകയും ചെയ്തു. പിന്നീടൊരിക്കല്‍ , ‘ചാര്‍ളിത്തരങ്ങള്‍ ‘
എന്നൊരു ബ്ലോഗില്‍നിന്നുള്ള ലിങ്ക് വഴി കുറേപ്പേര്‍ വന്ന് ഈ പോസ്റ്റ്
വായിക്കുകയും ഒന്നുരണ്ടുപേര്‍ കമന്റിറ്ടുകയും ചെയ്തിരുന്നു എങ്കിലും, ആ ബ്ലോഗ്
തന്നെ പിന്നീട് നിന്നുപോയി. അതോടെ, ഈ പോസ്റ്റിലേക്കുള്ള സന്ദര്‍ശനങ്ങള്‍
ഏതാണ്ടൊ കഴിഞ്ഞു എന്നു തന്നെ വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍ .
അതുകൊണ്ടുതന്നെ, ആഴ്ചയിലൊരിക്കലൊക്കെയേ ബ്ലോഗില്‍ ഞാന്‍ തന്നെ കേറി
നോക്കാറുമുള്ളു. പക്ഷെ, ഇന്നലെ കയറി നോക്കിയപ്പോള്‍ എന്റെ
കണ്ണുതള്ളിപ്പോയി; പത്തുമുപ്പതു കമന്റുകള്‍ ! ഇതാ ഇപ്പൊ നോക്കുമ്പോള്‍ അത്
അന്‍പത് കഴിഞ്ഞിരിക്കുന്നു! തീര്‍ച്ചയായും ഇത് ആകസ്മികമായി സംഭവിച്ചതല്ല.
ആരൊക്കെയോ ഇതിലെ സാമൂഹികസന്ദേശം കഴിയുന്നിടത്തോളം
ആള്‍ക്കാരിലെത്തിക്കാന്‍ സ്വമേധയാ ശ്രമിക്കുന്നുണ്ട്. അവരോട് എനിക്കും എന്റെ
ദേവീസിനും തീര്‍ത്താല്‍തീരാത്ത നന്ദിയും ഉണ്ട്.
പക്ഷെ, ഇതിനൊരു മറുവശം കൂടി ഉണ്ട് എന്നുള്ള കാര്യം ഓര്‍മ്മിപ്പിക്കേണ്ടത് എന്റെ
തന്നെ ചുമതലയാണെന്നു തോന്നുന്നു. പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ ഈ
മേഖലയില്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. അവരെല്ലാവരും ചതിയന്മാരോ
കൊള്ളക്കാരോ ആണെന്ന് ഈ ലേഖനം വായിക്കുന്നവര്‍ ധരിക്കരുതെന്നാണ്
എന്റെ വിനീതമായ അഭ്യര്‍ഥന. അങ്ങനെ ധരിച്ചാല്‍ , ലോകത്തിലാരോടും തിന്മ
ചെയ്യരുതെന്നാഗ്രഹിച്ച എന്റെ അന്തരാത്മാവിനോട് ചെയ്യുന്ന ഏറ്റവും വലിയ
അനീതിയായിപ്പോകും അത്.
പോളിസി ഹോള്‍ഡര്‍ മരിച്ചുകഴിയുമ്പോള്‍ മാത്രം എണ്ണമറ്റ സര്‍ട്ടിഫിക്കറ്റുകള്‍
ആവശ്യപ്പെടുകയും അടച്ച പൈസ പോലും തിരികെ നല്‍കാനുള്ള മാന്യത
കാണിക്കാതിരിക്കുകയും ചെയ്യുന്ന ഈ കമ്പനികളുടെ പ്രവൃത്തിയില്‍ അനീതിയും
അധാര്‍മികതയും ഇല്ലെന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ അതിനുമുപരി,
നമ്മുടെ അശ്രദ്ധയെയും അജ്ഞതയെയുമാണിക്കൂട്ടരിലെ ചില കുബുദ്ധികളെങ്കിലും
ചൂഷണം ചെയ്യുന്നത് എന്നും, അതിനെപ്പറ്റി സ്വയം ബോധവാന്മാരാവുന്നതായിരിക്കും
കൂടുതല്‍ കരണീയം എന്നുമാണ് ഞാന്‍ പറഞ്ഞുവരുന്നത്. എന്റെ ലേഖനത്തില്‍
ഞാനിക്കാര്യം എടുത്തുപറഞ്ഞിരുന്നു. നമ്മളേതെങ്കിലും പോളിസിയില്‍
ചേര്‍ന്നാലുടനെ കമ്പനി അയച്ചുതരുന്ന പോളിസി ഡോക്യുമെന്റില്‍
ഇക്കാര്യങ്ങളെല്ലാം വിശദമായിത്തന്നെ പറയുന്നുണ്ട് എന്നിരിക്കെ നമുക്കെങ്ങനെ
അവരെ മാത്രമായി കുറ്റം പറയാനാകും? ഈ പോളിസി നിങ്ങള്‍ക്കു
തൃപ്തികരമല്ലെങ്കില്‍ പതിനാലു ദിവസിത്തിനകം അതു തിരികെ കൊടുത്ത്
ചിലവാക്കിയ തുക മുഴുവനും മടക്കി വാങ്ങാം എന്നുപോലുമിരിക്കെ പ്രത്യേകിച്ചും?
ഏതായാലും ‘അച്ചേടേം അമ്മേടേം ബില്‍സൂനെ‘ നെഞ്ചിലേറ്റുകയും അതു
ഞങ്ങളുമായി പങ്കുവെക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ നന്ദി.
ഒന്നുകൂടി; സൈബര്‍ ലോകത്ത് ഈ പോസ്റ്റിനിത്ര പ്രചാരം സിദ്ധിക്കാന്‍ കാരണമായ
ആ സുമനസ്സിനെ ഈ ‘മൂപ്പില്‍സി’നുകൂടി ഒന്നു കാണിച്ചു തരാന്‍ ആരെങ്കിലും
സന്മനസ്സു കാട്ടിയാല്‍ നന്നായിരുന്നു. ആദ്യമായി കമന്റിട്ട ബിച്ചുവോ സജിയോ,
അവസാനം കമന്റിട്ട ജോര്‍ജോ ഷബീറോ, മറ്റൊരു കമന്റിലൂടെയോ djmkunnath AT
gmail.com എന്ന ഇ-മെയിലേക്കുള്ള സന്ദേശമായോ അതൊന്നു ഫോര്‍വേഡ്
ചെയ്യാമോ?
ഞാന്‍ ഈ പോസ്റ്റിലേക്കെത്തുന്നത് ഹബിയുടെ ബസ്സ് വഴിയാണ്. ആ ബസ്സ് ഇപ്പോള്‍ തന്നെ 35 പേര്‍ പങ്കുവെച്ചിട്ടുണ്ട്. അങ്ങിനെയാവാം ഇവിടേക്ക് കൂടുതല്‍ പേരെത്തിയത്. (അദ്ദേഹം LIC-യില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അവിടെയുള്ള തുടര്‍ കമന്റുകളില്‍ നിന്നും മനസിലാക്കുന്നത്.)
ഹബിയുടെ ബസ്സിലേക്ക് ഇതുവഴി പോവാം.
എന്റെ മുന്‍കമന്റ് ഇപ്പോള്‍ കാണുന്നില്ല, സ്പാമിലാണോ?
വായിച്ചു..മറ്റൊന്നും പറയാന്‍ പറ്റുന്നില്ല
ബിലെ മനസിലൊരു നോവായി മാറി..
കൂടുതലൊന്നും പറയാനില്ല. :(
ജീവിതാനുഭവം വിവരിച്ചതിലൂടെ ഒരു നല്ല സന്ദേശം കൂടി നല്‍കി ..ഇന്‍ഷുറന്‍സ്കാരുടെ കെണിയില്‍ ഇത് വരെ വീണിട്ടില്ല. ഇനിയൊട്ട് താത്പര്യവുമില്ല
ബില്സുവിന്റെ അച്ഛന് ഒത്തിരി നന്ദി, ഇങ്ങനെ ഒരു കാര്യം ഷെയര്‍ ചെയ്തതിനു. ന്യൂ ജനറേഷന്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഒക്കെ ആളുകളെ പറ്റിക്കും എന്ന് മനസിലായിരുന്നു. പക്ഷേ, ഇത്ര വലിയ തട്ടിപ്പാണ് അത് എന്ന് മനസിലായില്ലായിരുന്നു. തീര്‍ച്ചയായും വേറെ പലരെയും പോലെ എനിക്കും വളരെ ഉപകാരപ്രദമായിരുന്നു ഇതില്‍ പറഞ്ഞ പല വിവരങ്ങളും. ഐസിഐസിഐ ഇന്‍ഷുറന്‍സിന്റെ ഏജന്റ് ആയിട്ടുള്ള എന്റെ അടുത്ത വീട്ടിലെ ഒരു ചേച്ചി കഴിഞ്ഞ ദിവസം അതില്‍ ചേരണം എന്ന് പറഞ്ഞു നിര്‍ബന്ധിച്ചു, അവര്‍ക്ക് പ്രൊമോഷന്‍ കിട്ടുമത്രേ ടാര്‍ജറ്റ് തികച്ചാല്‍. പക്ഷേ കയ്യില്‍ കാശ് ഇല്ലാത്തതു കൊണ്ട് ചേരാന്‍ പറ്റിയില്ല. പിന്നെ ചേരാം എന്ന് പറഞ്ഞു നില്‍ക്കുവായിരുന്നു. പക്ഷേ ഇനി ഒരു കാരണവശാലും ചേരില്ല.
അതുപോലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചില്ലെങ്കിലും ഒരു നല്ല കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ല എന്ന് വിചാരിക്കുന്നവര്‍ക്ക് ആ ധാരണ തെറ്റാണു എന്ന ഒരു നല്ല സന്ദേശം നല്‍കുന്നുണ്ട് ബില്‍സുവും ബില്‍സൂന്റച്ഛനും.
'ദേവീസിനെ' ഒത്തിരി സ്നേഹത്തില്‍ പൊതിഞ്ഞ ഒരു അന്വേഷണം അറിയിക്കുവോ?
വായിച്ചു പറ്റവുന്നവര്‍ക്കെല്ലാം ഇതിന്റെ ഇതിന്റെ ലിങ്കും കൊടുത്തു. ഹരി പറഞ്ഞ പൊലേ ഹബിയിലൂടേ ഇവിടേ എത്തിപ്പെട്ടത് ഹബിയുടേ പ്രൊഫൈല്‍
https://profiles.google.com/lic.habeeb/about
മാഷേ, സൗഹൃദം നീട്ടി വെക്കുന്ന പോളിസികള്‍ക്ക് നേരെ 'നോ'യെന്നു പറഞ്ഞിട്ടില്ല ഇതുവരെ, പറയുവാനും കഴിയാറില്ല. കണക്കിന്‍റെ കളികളില്‍ വല്യ പ്രാഗല്‍ഭ്യമില്ലാത്തത് കൊണ്ട് അതിനെ കുറിച്ച് ആലോചിക്കാന്‍ മിനക്കെടാറുമില്ല. തീര്‍ത്തും ഗൌരവമേറിയ ഒരു വിഷയം തന്നെയാണിതെന്ന് സമ്മതിക്കുന്നു. ചിന്തിപ്പിച്ചതിന്, മനസ്സില്‍ തൊട്ടതിന് ഒരുപാട് നന്ദി. ഒത്തിരിയൊത്തിരി സ്നേഹാദരങ്ങളോടെ...
പ്രിയ മാഷേ,
എന്തൊക്കെയോ പറയണമെന്ന് കരുതിയെങ്കിലും ഒന്നും പറയുന്നില്ല.. പോളിസികളുടെ കാര്യത്തില്‍ (എല്‍.ഐ.സി ഉള്‍പ്പെടെയുള്ളവയുടെ)മുന്‍പ് എന്റെ അച്ഛന്‍ എടുത്തിരുന്ന നിലപാടുകള്‍ എത്ര ശരി എന്ന് ഓര്‍ക്കുന്നു.
കമെന്റുകളില്‍ ഞങ്ങളോട് സഹതാപിക്കരുതെന്നു മാഷ് പറഞ്ഞത് കൊണ്ടു ഞാന്‍ ഒന്നും എഴുതുന്നില്ല......!
ഒരുപാട് കാര്യങ്ങള്‍ പങ്കുവച്ചതിനു നന്ദി....
മാഷ് ക്കും ചേച്ചിക്കും നന്മകള്‍ നേരുന്നു....
ബിലെയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു...
വായിച്ചു... വേദനകൾക്കിടയിലും ഒരു സാമൂഹ്യപ്രസക്തിയുള്ള വിഷയം ഓർമ്മിപ്പിച്ചതിനു നന്ദി.
നന്മകൾ നേരുന്നു.
വായിച്ചു..
ഒരുപാട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി..
നന്ദി
മ്മ്.....
ബിത്സു മനസില്‍ തങ്ങി നില്‍ക്കുന്നു. കൂടെ അച്ഛനും അമ്മയും...!!
2010 ആഗസ്റ്റിലെ ഒരു ഹര്‍ത്താല്‍ ദിനത്തിലാ ഞാനും ആക്സിഡെന്റ് ആയത്.
രണ്ടര വര്‍ഷത്തെ ബെഡ് റെസ്റ്റ് എന്നെ പയ്യെ നടക്കാന്‍ പ്രാപ്തനാക്കി...
ചെറിയ പ്രശ്നം നടത്തത്തില്‍ ഉണ്ടെങ്കിലും സഹായമില്ലാതെ സൂക്ഷിച്ച് നടക്കാന്‍ കഴിയുന്നു.
ഒന്നും നഷ്ട്ടപെട്ടിട്ടില്ലെന്ന് മനസ്സും കൂടെ ഉള്ളവരും ശക്തമായി തന്നെ പറയുന്നതിനാല്‍ ജീവിതം സുഖകരമായി പോകുന്നു. കണ്ണിനും കാതിനും മനസ്സിനും സുഖകരമായ നല്ല സുഹൃത്തുകള്‍/ വീട്ടുകാര്‍ കൂടെ ഉള്ളതിനാല്‍ എനിക്കൊന്നും നഷ്ട്ടപ്പെടാനില്ലാ, ഒരു കാലത്തും.
ഉമ്മയേയും ഉപ്പയേയും വീട്ടുകാരേയും ഒത്തിരി കരയിച്ചതില്‍ ഇത്തിരി നോവ് ഇന്നും മനസില്‍ കിടക്കുന്നു.
എല്ലാവര്‍ക്കും നല്ലത് വരട്ടെ.. നല്ലതേ വരൂ
ഗൂഗിൾ ബസ് വഴിയാണിവിടെയെത്തിയത്...
വായിച്ചു..പല കാര്യങ്ങളും മനസ്സിലാക്കാനായി..നന്ദി
അച്ചന്റെ വിഷമത്തിൽ പങ്കുചേരുന്നു.
നന്ദി
മുഴുവന്‍ വായിച്ചു. വിവരങ്ങള്‍ക്ക് നന്ദി. ബില്‍സു മരിച്ചതെങ്ങനെ ? തലേന്ന് വരെ പൂര്‍ണ്ണ ആരോഗ്യവാനായി നടന്ന ബില്‍സു, എങ്ങ്ങനെ ഉറക്കത്തില്‍ ? ഫിറ്റ്സ് കൊണ്ടങ്ങനെ മരിക്കുമോ ?
ആരിയുമെങ്കില്‍, പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ മാത്രം..
ജീവനു വിലപറയുന്നതിനു മുമ്പ് ജനങ്ങൾ രണ്ടുവട്ടം ചിന്തിക്കട്ടെ.
ചതിക്കെണിയെക്കുറിച്ചു അറിവു പകർന്ന മനസ്സിനു നന്ദി.
ഏവരും വായിച്ചിരിക്കേണ്ടതാണ് താങ്കളുടെ ദു:ഖസാന്ദ്രമായ ഈ ജീവിതനുഭവങ്ങളൂടെ വിലയേറിയ കുറിപ്പുകൾ...
വായിച്ചു ,നന്ദി പറയാതെ വയ്യ ...H D F C യിലും L I C യിലും എടുത്തിട്ടുണ്ട് ഓരോ പോളിസികള്‍ .ഞാന്‍ മരിച്ചാല്‍ മക്കള്‍ക്ക് കിട്ടും അവര്‍ പറഞ്ഞ പൈസ ...ഞാന്‍ ചിലപ്പോള്‍ അറിയില്ലായിരിക്കാം ഇപ്പോള്‍ ബില്ലന്‍ ഒന്നും അറിയാത്ത പോലെ എങ്കിലും ഒന്നൂടെ വേഗത്തില്‍ ഒരു പുനര്‍ പരിശോധനക്കുസമയം കിട്ടി ഈ വൈകിയ വേളയില്‍ ...നമൂസ് തന്ന ലിങ്കിലൂടെ ആണ് ഇവിടെ എത്തിയത് ..എത്തേണ്ടിടത് എത്തി എന്നാ തോന്നല്‍ മനസ്സില്‍ .....ഇനിയും എഴുതുക
reached here through a reshared buzz...started a casual reading..but the pain and the message compelled me to read it full..now it is 12.32 am..tears in my eyes...share your feeling...as mentioned through other comments..we all are there to be your sons..more than that..thnks for sharing this message amidst pain....
bye ...salam...
@@
"ഞാനീ വഴിയിലൊരിത്തിരി നേര-
മിരുന്നെന്‍ കണ്ണുതിരുമ്മിക്കോട്ടേ"
(ഓരോവരിയിലും കണ്ണുനീരിന്റെ ഉപ്പുരസം പറ്റിക്കിടപ്പുണ്ടല്ലോ അച്ചാ.!)
**
ജയേട്ടാ...
ഇന്‍ഷുറന്‍സ് കമ്പനികളുടെ നിയമാവലിയില്‍ ശ്രദ്ധ ചെലുത്താതെ ചതികുഴിയില്‍ അകപ്പെട്ട് പോയവരാണ് ഭൂരിഭാഗം മലയാളികളും. ഇനിയെങ്കിലും മലയാളികളായ ഞങ്ങള്‍ ഇതൊക്കെ ശ്രദ്ധിക്കണം എന്ന് ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.
*******
ഫേസ് ബുക്കില്‍, ബ്ലോഗ് എഴുതുന്നവരുടെ ഒരു കൂട്ടായ്മയായ "മലയാളം ബ്ലോഗേഴ്സ്" ഗ്രൂപ്പില്‍ നൌഷാദ് കൂടരഞ്ഞി എന്ന സുഹൃത്ത് നല്‍കിയ ലിങ്കില്‍ നിന്നാണ് ഞാന്‍ താങ്കളുടെ പോസ്റ്റ് വായിക്കാന്‍ ഇടയായത്. ഇതു വഴി ഒട്ടേറെ പേര്‍ ഇതു വായിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
*******
ബില്‍സുവിനെ കുറിച്ച് പറയാന്‍, ബില്‍സുവിന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാന്‍, നിങ്ങളുടെ സ്നേഹത്തിനെ കുറിച്ചെഴുതാന്‍ എനിക്ക് വാക്കുകളില്ല.
******
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു.
അച്ഛാ,
ഒരുപാട് മക്കള്‍ ഇനിയും ഇങ്ങനെ ബുധിമുട്ടരുത് എന്ന സന്ദേശം ശക്തമായും വ്യക്തമായും മക്കളെ അറിയിക്കാന്‍ ആയിരിക്കും അങ്ങ് ഒരു മകന്റെ വേര്‍പാടിന്റെ വേദന ഞങ്ങളുമായി പങ്കു വെച്ചത്. നന്ദി മാത്രം...
I got the link to this post from one of my friends facebook profile.The title itself ws somethng different.Thats why I opened this page.
"ലൈഫ് ഇൻഷുറൻസും കുട്ടിക്കാലത്തെ ശ്വാസംമുട്ടും തമ്മിലെന്ത്? അത് അറിയാനുള്ള ജിജ്ഞാസ കൊണ്ട് ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു.
വായിച്ചു കഴിഞ്ഞപ്പോഴേക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ഒരു പാട് നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.പുതു തലമുറയ്ക്ക് മക്കളെ എങ്ങനെ വളര്‍ത്തണം എന്നതിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം കൂടി അതില്‍ താങ്കള്‍ പറയാതെ പറഞ്ഞു പോയി .പിന്നെ പോളിസികളുടെ കാര്യവും...ഒരു പാടൊരുപാട് നന്ദിയുണ്ട്.
ഞാന്‍ രണ്ടു ദിവസം മുന്‍പ് വായിച്ചു പോയതാ...പക്ഷെ ബില്ലുവും മൂപ്പില്സും ദേവീസുമൊന്നും മനസ്സില്‍ നിന്നും മായുന്നില്ല...അത് കൊണ്ടാണ് പിന്നെയും വന്നത്....എന്തെങ്കിലുമൊക്കെ പറയണം എന്ന് തോന്നി...ഞാന്‍ ആല്‍ബത്തിലെ പഴയ photoes എല്ലാം കണ്ടു....എല്ലാത്തിലും ചിരിക്കുന്ന മുഖവുമായി ബിലെയെ കണ്ടപ്പോള്‍ ഇപ്പോഴും ബിലെ ചിക്കഗോയിലോ മറ്റോ സുഖമായിട്ടിരിക്കുന്നു എന്ന് തോന്നുകയാണ്....ഞാന്‍ അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ...
താങ്കള്‍ ഇത് വഴി എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്ന സന്ദേശം എന്നാല്‍ കഴിയും വിധം എത്തിക്കാന്‍ ഞാനും ശ്രമിക്കുന്നു...എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അയച്ചിട്ടുണ്ട്...
നിങ്ങള്ക്ക് രണ്ടു പേര്‍ക്കും എല്ലാ നന്മകളും നേരുന്നു.....
സ്നേഹത്തോടെ.....
യാദൃശ്ചികമായാണ് ഈ ബ്ലോഗിൽ എത്തിപ്പെട്ടത്... കേന്ദ്രസർക്കാർ ഇൻഷുറൻസ് സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനായ എനിക്ക് ജോലിയുടെ ഭാഗമായി ഇതുപോലെയുള്ള ഒരുപാട് പേരെ കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്. ഈ വിഷയത്തിൽ എന്നെങ്കിലും ഒരു ബ്ലോഗ്പോസ്റ്റ് ഇടണം എന്ന് വിചാരിച്ചിരുന്നതുമാണ്... എന്നാൽ ഞാൻ പറയാനാഗ്രഹിച്ചിരുന്ന കോർ കണ്ടന്റുകൾ എല്ലാം തന്നെ ഇവിടെയുണ്ട്. അതുകൊണ്ട് മെയ് 29 ന് ഈ ബ്ലോഗ് ഗൂഗിൾ ബസ്സിൽ ഷെയർ ചെയ്തിരുന്നു. (ലിങ്ക് ഇതാ... https://profiles.google.com/lic.habeeb/posts/gXNyyktHssp ). അറുപതിലധികം ആളുകൾ അത് ബസ്സിൽ തന്നെ റീഷേയർ ചെയ്യുകയും ഒത്തിരി ചർച്ചകൾ പലയിടത്തുമായി നടക്കുകയുമുണ്ടായി. വളരെ എളിയരീതിയിലാണെങ്കിലും, അങ്ങനെയെങ്കിലും ഈ പോസ്റ്റിനെ സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഒപ്പം ഈ അച്ഛനെ ഒരുപാടിഷ്ടമായി. ഒരു സല്യൂട്ട്.
സര്‍, വായിച്ചു കണ്ണീരോടെ. എനിക്കൊരു ഇതേ കമ്പനിയില്‍ നിന്നുണ്ട് അതു കൂടി പറയാമെന്നു വിചാരിക്കുന്നു. എന്റെ ഫാതര്‍ ഇന്‍ ലോ അവരുടെ മകളുടെ മകന്‍ എച്ച് ഡി എഫ സി യുടെ പെരിന്തല്‍മണ്ണ ഏജന്റിന്റെ സുഹൃത്തായിരുന്നു. ഫതര്‍ ഇന്‍ ലോ അവര്‍ക്ക് ആകെ ഉള്ള വീടും സ്ഥലവും വിട്ടപ്പോള്‍ അവര്‍ വന്നു പോളിസി എടുക്കാന്‍ പറഞ്ഞു. മൂന്നു ലക്ഷം അടച്ചാല്‍ അഞ്ചു കൊല്ലം കഴിഞ്ഞാല്‍ (അല്ലെങ്കില്‍ അതിനെ മുമ്പേ മരണപ്പെട്ടാല്‍) അഞ്ചു ലക്ഷം കിട്ടും പത്തു കൊല്ലം കഴിഞ്ഞാല്‍ പത്തു ലക്ഷം കിട്ടും എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചപ്പോള്‍ ആ പാവം മനുഷ്യന്‍ മൂന്നു ലക്ഷം കൊടുത്തു എല്ലാ പെപരിലും ഒപ്പിട്ടു കൊടുത്തു. അതേഹത്തിനു ഇംഗ്ലീഷ് വായിക്കാന്‍ പോലും അറിയില്ല, കുനു കുനെ ഉള്ള അക്ഷരങ്ങള്‍ ഭൂത കണ്ണാടി ഇല്ലാതെ വായിക്കാന്‍ തന്നെ പ്രയാസം. സാറിനോട് പറഞ്ഞപോലെ തന്നെ എല്ലാം വായിച്ചു നോക്കിയിട്ടുണ്ട് ഒരു കുഴപ്പവുമില്ല ഒപ്പിട്ടോളൂ എന്ന് പറഞ്ഞു ഒപ്പിടുവിച്ചു. ഇത് കഴിഞ്ഞു ഒന്നര കൊല്ലം കഴിഞ്ഞു അദ്ദേഹം മരണപ്പെട്ടു. ഇന്‍ഷുറന്‍സ് ഓഫീസില്‍ ചെന്നപ്പോള്‍ ഡോക്യുമെന്റ് കൊടുത്തപ്പോള്‍ അവര്‍ വിവരം അറിയിക്കം എന്ന് പറഞ്ഞു പിന്നെ വിളിച്ചു പറഞ്ഞു നിങ്ങള്‍ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ഉണ്ട് ഉമ്മന്റെ പേരില്‍ ഉള്ള അക്കൗണ്ട് നമ്പര്‍ കൊണ്ട് ഓഫീസില്‍ വരണം എന്ന്. അങ്ങിനെ വയസ്സായ ഉമ്മനെ കൊണ്ടുപോയി അക്കൗണ്ട് എടുപ്പിച്ചു ഓഫീസില്‍ ചെന്ന് (വീട്ടില്‍ അന്നുങ്ങള്‍ ആരും ഇല്ല ഒരു രോഗിയായ മകന്‍ ഒഴികെ, അതിനാല്‍ നാട്ടില്‍ ഉള്ള ഒരു ആളെ കൂട്ടി യാണ് പോയത് - നേരത്തെ ഉണ്ടായിരുന്ന എഗന്റും എല്ലാം സ്ഥലം വിട്ടിരുന്നു) എന്തു കൊണ്ട് മൂന്നു അഞ്ചിന് പകരം ഒന്നായി എന്ന് ചോദിച്ചറിയാന്‍ ചെന്നപ്പോഴല്ലേ അറിയുന്നത് ഈ പോളിസി അറുപതു വയസ്സയവര്‍ക്കുല്ലതല്ലത്രേ, അതിനാല്‍ നിങള്‍ തെറ്റായ വിവര മാന് ഫോര്മില്‍ കൊടുത്തിട്ടുള്ളത്, സൊ എല്ലാ ടെടുച്റേനും കഴിച്ചുള്ള ബാക്കിയാണ് ഇത്, എന്ന്, വയസ്സയ ഉമ്മനെയും പിതാവില്ലാത്ത സുഗമില്ലാത്ത മക്കളെയും ഇങ്ങനെ ദ്രോഹിക്കണോ എന്ന് അറ്റ്ലീസ്റ്റ് അടച്ച കശേങ്ങിലും തരണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഹെഡ് ഓഫീസിലേക്ക് അറിയിക്കട്ടെ, മറുപടി വന്നാല്‍ അറിയിക്കാം, എന്ന് പറഞ്ഞിട്ടിപ്പോള്‍ മൂന്നു കൊല്ലമായി, ഇത് വരെ അങ്ങോട്ട് വിളിച്ചതും പോയതും ഒക്കെകൂടി തന്ന്റെ പതിരുപതായിരം രൂപ പോയി എന്ന് മാത്രം.
ബ്ലോഗിന്റെ പേരു സൂചിപ്പിക്കുന്നപോലെ, വരും തലമുറകളിലെ ഏതോ ജിജ്ഞാസുക്കള്‍ക്ക് കണ്ടെടുക്കാന്‍വേണ്ടിമാത്രമായി ഒന്നു കോറിയിട്ട, കുറച്ചു കുടുംബ
പുരാണവും അല്‍പ്പം ദേശചരിത്രവും മാത്രമായിരുന്നു, ഈ ബ്ലോഗ് തുടങ്ങുമ്പോള്‍
എന്റെ മനസ്സില്‍ . ഒരു പഴയ നായര്‍ തറവാടും ഒരു സര്‍പ്പക്കാവും കുറച്ചു പ്രശ്നം
വെക്കലുമൊക്കെയായി അതങ്ങനെ ആരുംകാണാതെ ചരിത്രത്തിന്റെ
പിന്നാമ്പുറങ്ങളില്‍ ചിതലരിച്ചും പായല്‍ മൂടിയും കിടന്നേനെ. പക്ഷെ, ഇന്നതിനൊരു
സമകാലിക സാമൂഹ്യ പ്രസക്തി കൈവന്നിരിക്കുന്നു. ഒട്ടേറെ സുമനസ്സുകളുടെ
മെയിലുകളിലൂടെയും ലിങ്കുകളിലൂടെയും ബസ്സുകളിലൂടെയും ഫേയ്‌സ് ബുക്കിലൂടെയും
വ്യാപിച്ച്, പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനികളുടെ കഴുകന്‍ കണ്ണുകളെ
തുറന്നുകാണിക്കുന്ന ഒന്നായി മാറിയിരിക്കുന്നു അത്. അതിന്, ‘അച്ചേടേം അമ്മേടേം
ബില്‍സു’ ഒരു നിമിത്തമായി മാറിയതായിരിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും
മറ്റൊരു കാര്യം ഞാന്‍ മുമ്പിട്ട ഒരു കമന്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിവിടെ
ഒന്നുകൂടി ഉദ്ധരിക്കുകയാണ്:
“പക്ഷെ, ഇതിനൊരു മറുവശം കൂടി ഉണ്ട് എന്നുള്ള കാര്യം ഓര്‍മ്മിപ്പിക്കേണ്ടത്
എന്റെ തന്നെ ചുമതലയാണെന്നു തോന്നുന്നു. പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍
ഈ മേഖലയില്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. അവരെല്ലാവരും ചതിയന്മാരോ
കൊള്ളക്കാരോ ആണെന്ന് ഈ ലേഖനം വായിക്കുന്നവര്‍ ധരിക്കരുതെന്നാണ്
എന്റെ വിനീതമായ അഭ്യര്‍ഥന. അങ്ങനെ ധരിച്ചാല്‍ , ലോകത്തിലാരോടും തിന്മ
ചെയ്യരുതെന്നാഗ്രഹിച്ച എന്റെ അന്തരാത്മാവിനോട് ചെയ്യുന്ന ഏറ്റവും വലിയ
അനീതിയായിപ്പോകും അത്. “
ഈയൊരു സംഗതി കൂടി മനസ്സില്‍വെച്ചുകൊണ്ടുമാത്രമേ നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന
ഇന്‍ഷുറന്‍സ് ഏജന്റിനെ കാണാവൂ എന്ന്, ഒന്നുകൂടി, വിനയാന്വിതനായി
അഭ്യര്‍ത്ഥിച്ചുകൊള്ളട്ടെ. വി.ബി.എന്‍ സൂചിപ്പിച്ച അടുത്തവീട്ടിലെ ചേച്ചിയുടെ
കഥയൊക്കെ ഇല്ലെങ്കില്‍ കഷ്ടത്തിലാവുമെന്നോര്‍ക്കുക. മലയാളം മീഡിയത്തില്‍
പഠിച്ചതുകൊണ്ട് ഇംഗ്ലീഷില്‍ ഫ്ലുവെന്റായി സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ട്
ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നതായി അവന്‍ പറഞ്ഞിട്ടുണ്ട്, വി.ബി.എന്‍ . ഓരോ
കത്തും ഓരോ കമന്റും വായിച്ചുകേള്‍പ്പിക്കുമ്പോള്‍ എന്റെ തന്നെ കണ്ണുകള്‍ നിറയുന്നു,
വാക്കുകള്‍ തൊണ്ടയില്‍ തങ്ങുന്നു. ഒത്തിരി സ്നേഹത്തില്‍ പൊതിഞ്ഞ ഓരോ
അന്വേഷണവും അപ്പോള്‍ പാവം എന്റെ ദേവീസ് അപ്പോള്‍
എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നൂഹിക്കാമല്ലോ.
ആദ്യത്തെ കമന്റ്, സ്പാമിലും കാണുന്നില്ലല്ലോ, ഹരീ.
വേര്‍ഡ് വെരിഫിക്കേഷന്‍ ഓപ്‌ഷന്‍ റിമൂവ് ചെയ്തിട്ടുണ്ട്, മുഹമ്മദ്കുട്ടിമാഷേ.
ഉമ്മയേയും ഉപ്പയേയും വീട്ടœ