Saturday, April 17, 2010

ബ്രാഹ്മണസർപ്പവും അന്തർജനത്തിന്റെ ആത്മാവും - ഒരു ‘മണിച്ചിത്രത്താഴ്’ മോഡൽ പഴങ്കഥ

കുറച്ചുകാലം മുമ്പാണ്. എന്നു പറഞ്ഞാൽ ഏകദേശം ഒരു നൂറു കൊല്ലം മുമ്പ്. ആലുവ തോട്ടയ്ക്കാട്ടുകര കുന്നത്ത് തറവാട്ടിലെ കാരണവർ അച്യുതൻ പിള്ള വക്കീലാണന്ന്. എലഞ്ഞാക്കോടത്ത് എന്നും എടയാളി എന്നും പേരുണ്ടായിരുന്ന ആലുവയിലെ തന്നെ മറ്റൊരു പുരാതന നായർ തറവാട്ടിലെ അം‌ഗമായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് ഏതോ ഒരു സായിപ്പിന്റെ കൂടെ കൂടി ഇം‌ഗ്ലീഷ്‌ഭാഷ പഠിച്ച്, അന്നത്തെ മജിസ്ട്രേറ്റ് പരീക്ഷ പാസ്സായി, ആലങ്ങാട്ട് കച്ചേരിയിൽ വക്കീൽ ജോലി ആരംഭിച്ച്, പിന്നീട് ശ്രീമൂലം പ്രജാസഭാ മെമ്പറായും ആലുവാ നഗരസഭാ ഉപാദ്ധ്യക്ഷനായും തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. ആലുവയ്ക്കടുത്ത തിരുവാലൂർ എന്ന ഗ്രാമത്തിലെ കുന്നത്ത് മൂലകുടുംബത്തിൽനിന്നും പാർവതി എന്ന പെൺകുട്ടിയെ കല്യാണം കഴിച്ച അദ്ദേഹം ഭാര്യയുമൊത്ത് ഇന്നത്തെ പറവൂർ കവലയ്ക്ക് കിഴക്കു ഭാഗത്തേക്ക് താമസം മാറി. പിന്നീടാണ് അദ്ദേഹം അവിടെ, ഇന്നത്തെ ഷാഡി ലെയ്‌നും ഫ്രെണ്ട്സ് ലെയ്‌നും ഇടയ്ക്കുള്ള ഒരേക്കർ അറുപത്തി ഒൻപത് സെന്റ് സ്ഥലത്തിനു നടുവിലായി ഓടിട്ട വലിയ വീടും പടിപ്പുരയുമൊക്കെ പണിത് ഞങ്ങളുടെ തറവാട് സ്ഥാപിക്കുന്നതും അവിടുത്തെ കാരണവരായി മാറുന്നതും. നായർ റെഗുലേഷനും മന്നത്തു പദ്മനാഭനുമൊക്കെ മുമ്പേതന്നെ മരുമക്കത്തായത്തിന്റെ തല തല്ലിപ്പൊളിച്ച് മക്കത്തായം ഞങ്ങളുടെ തറവാട്ടിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിനൊക്കെ മുമ്പേതന്നെ ഹരിജനങ്ങളെ ഞങ്ങളുടെ തറവാട്ടിനകത്തു കയറ്റി കരക്കാരുടെ മുഴുവൻ എതിർപ്പും ആവോളം സമ്പാദിച്ചിരുന്നു ആ ക്രാന്തദർശി.


പക്ഷെ, ഇപ്പോൾ കുറച്ചു കാലമായി കുടുംബത്താകെ പ്രശ്നം. തീർത്തും അസുഖകരമായ സംഭവങ്ങൾ ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തെ പിടിച്ചുലയ്ക്കാൻ തുടങ്ങിയിരിക്കുന്നു. മുപ്പത്തിരണ്ടു വയസ്സുള്ള മൂന്നാമത്തെ മകൾ കല്യാണിയുടെ മരണം തന്നെ അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. മറ്റൊരു പുത്രിയായ മീനാക്ഷിയുടെ ആദ്യത്തെ കുഞ്ഞാണെങ്കിൽ പ്രസവിച്ച് അധികം താമസിയാതെ തന്നെ മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് പൂർണഗർഭിണിയായിരിക്കുമ്പോൾ ഇപ്പോൾ മീനാക്ഷിയും മരണമടഞ്ഞു. മറ്റൊരു മകളായ അമ്മുവിന്റെ ഗർഭങ്ങളെല്ലാം ഒന്നിനുപുറകെ ഒന്നായി അലസിപ്പോവുന്നു – അതും ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ! ഒന്നോ രണ്ടോ അല്ല, നാലു തവണ! പൂർണവളർച്ചയെത്തിയ ഗർഭസ്ഥശിശുക്കളെ വയർ പിളർന്ന്, മുറിച്ചു മുറിച്ച് പല കഷണങ്ങളാക്കി ആയിരുന്നുവത്രെ പുറത്തെടുത്തിരുന്നത്! ആയിരത്തി തൊള്ളായിരത്തി പത്തുകളിലും ഇരുപതുകളിലുമൊക്കെ നടന്ന കാര്യങ്ങളാണീ പറയുന്നതെന്നോർക്കണം. സ്കാനിങ്ങ്, താക്കോൽദ്വാര ശസ്ത്രക്രിയ, അനസ്തേഷ്യ, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നൊക്കെ കേട്ടുശീലിച്ച നമുക്ക് ഊഹിക്കുവാൻ പോലും സാധിക്കില്ല ആ സാധുക്കൾ അനുഭവിച്ച തീവ്രദുഃഖവും കൊടുംവേദനകളും കടുത്ത ഭീതിയും.

താൻ ജീവിച്ചിരുന്ന കാലത്തിനും ഒരുപാടു മുമ്പേ നടന്ന ആളായിരുന്നിട്ടുപോലും അച്യുതൻ പിള്ള വക്കീൽ മുത്തശ്ശനെ തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങൾ തളർത്തി കളഞ്ഞിട്ടുണ്ടാകണം. ഇങ്ങനെ പോയാൽ ഇനിയെന്തൊക്കെ അനുഭവിക്കാനിരിക്കുന്നു എന്ന ചിന്തയും അദ്ദേഹത്തിന്റെ മനസ്സമാധാനം കെടുത്തിയതോടെ ആയിരിക്കണം വടക്കൻ പറവൂർ, വഴിക്കുളങ്ങരയിൽനിന്നും  അക്കാലത്തെ പ്രശസ്ത ജ്യോത്സ്യനായ നമ്പിയത്ത് കരുണാകരൻ പിള്ളയെ വരുത്തി ഇതിന്റെയൊക്കെ കാരണങ്ങളാരായാനും പ്രതിവിധികൾ ചെയ്യാനും അദ്ദേഹം തുനിഞ്ഞത്.

അങ്ങനെ വിശദമായ ഒരു ‘പ്രശ്നം’ നടത്താനുള്ള ഒരുക്കങ്ങളാരംഭിച്ചു. തറവാട്ടിലെ വിശാലമായ അടുക്കളത്തളത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. ചടങ്ങുകൾ പുരോഗമിക്കുന്തോറും ബ്രഹ്മരക്ഷസ്സിന്റെയും സർപ്പത്താന്മാരുടേയും അശരീരികളായ മറ്റു ദേവതമാരുടേയും, ശരീരം വിട്ടു പോയിട്ടും പിതൃലോകത്തെത്താൻ മടിച്ചു നിൽക്കുന്ന ആത്മാക്കളുടേയുമൊക്കെ സാന്നിധ്യം ജ്യോതിഷിയുടെ മുന്നിലെ പ്രശ്നക്കളങ്ങളിൽ നിറയുന്നുണ്ടായിരുന്നു. ചക്രഹോമം ആയിരുന്നു കുഴപ്പക്കാരായ ദുർദ്ദേവതകളേയും ആത്മാക്കളേയും അടക്കുന്നതിനായി തെളിഞ്ഞുകണ്ട വഴി. ചക്രഹോമത്താൽ ബന്ധിതരായ ആത്മാക്കളെ ആവാഹിച്ച് ഒരു ദിവസം പോലും വൈകാതെതന്നെ രാമേശ്വരത്ത് കൊണ്ടുപോയി അവിടത്തെ ശിവക്ഷേത്രത്തിൽ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. ബ്രഹ്മരക്ഷസ്സിനേയും സർപ്പത്താന്മാരെയും മറ്റ് ദേവതകളേയും യഥാവിധി പറമ്പിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ കുടിയിരുത്തുകയും അവർക്ക് നിത്യവും വിളക്ക് കൊളുത്താനുള്ള ഏർപ്പാടുകളാവുകയും ചെയ്തു. കൂടാതെ മറ്റു പരിഹാര ക്രിയകളും രാമേശ്വരത്തേക്കുള്ള തീർഥയാത്രയ്ക്കൊടുവിൽ അവിടെ ചെയ്യേണ്ടതായ ക്രിയകളും തീരുമാനിക്കപ്പെട്ടു. മുത്തശ്ശനും മുത്തശ്ശിയും മകൾ അമ്മുവും ആണ് തീർഥയാത്രയ്ക്ക് പോകേണ്ടത്. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ജ്യോതിഷി പ്രശ്നപ്പലകയിലെ രാശികളിൽനിന്നും വായിച്ചെടുത്ത വിവരങ്ങളുടെകൂട്ടത്തിൽ രാമേശ്വരംയാത്ര മുടക്കാനായി രക്ഷസ്സുകൾ അവരെക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്നുള്ള വിവരം കൂടി ഉണ്ടായിരുന്നു. മന്ത്രതന്ത്ര വിധിപ്രകാരമുള്ള മുൻ‌കരുതലുകളൊക്കെ എടുത്തിട്ടുണ്ടെങ്കിലും വളരെയധികം സൂക്ഷിക്കണം എന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. അങ്ങനെ വിശദമായ ചക്രഹോമത്തിനു ശേഷം കലശത്തിലടച്ച ആത്മാക്കളുമായി പിറ്റേദിവസത്തെ ദീർഘയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോളാണ് പെട്ടന്ന് ഒരു കാരണവുമില്ലാതെ അമ്മു മോഹാലസ്യപ്പെട്ടു വീണത്. ഇതൊക്കെ പ്രതീക്ഷിച്ചിരുന്ന പോലെ സ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്തിരുന്ന ജ്യോത്സർക്ക് പക്ഷെ, യാതൊരു കുലുക്കവുമില്ലായിരുന്നു. ആരോടും ഒട്ടും പരിഭ്രമിക്കണ്ട എന്നു സമാധാനപ്പെടുത്തിയ അദ്ദേഹം കാര്യങ്ങളെല്ലാം ഭം‌ഗിയാകുമെന്ന് ഉറപ്പും കൊടുത്തു. അദ്ഭുതം! ‘നമുക്ക് പോകണ്ടേ, അമ്മേ?‘ എന്നു പറഞ്ഞ് പിറ്റേന്ന് രാവിലെ എണീറ്റുവന്ന അമ്മു തലേദിവസം ബോധംകെട്ടു വീണ കാര്യം അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല!

മുത്തശ്ശനും മുത്തശ്ശിയും അന്നാമ്മയും (അംബുജാക്ഷി അമ്മ എന്ന അമ്മുവല്യമ്മയെ അങ്ങനെയാണ് മറ്റു സഹോദരങ്ങളുടെ മക്കളെല്ലാം സ്നേഹത്തോടെ വിളിച്ചിരുന്നത്.) ഏതു മാർഗ്ഗം ആയിരിക്കണം രാമേശ്വരത്തേക്ക് യാത്ര ചെയ്തത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. വൈദ്യുതിയും തെരുവുവിളക്കും ടെലിഫോണും മോട്ടോർസൈക്കിളും ട്രാൻസ്പോർട്ട് ബസ്സും അവയുടെ ദീർഘദൂര സർവീസുകളുമൊക്കെ അവതരിക്കാൻ പതിറ്റാണ്ടുകൾ ബാക്കി കിടക്കുന്ന കാലം. സന്ധ്യ കഴിഞ്ഞാൽ പിറ്റേന്ന് സൂര്യോദയം വരെ, യക്ഷി, ഗന്ധർവൻ, ആനമറുത, കുട്ടിച്ചാത്തൻ എന്നിവരെ കൂടാതെ വസൂരിവന്നും മറ്റ് ദീനങ്ങൾ വന്നുമൊക്കെ അകാലത്തിൽ മരിച്ചവരുടെ ആത്മാക്കൾക്കെല്ലാം പൂർണസ്വാതന്ത്ര്യമുള്ള കാലം ! വല്ലപ്പോഴുമൊരിക്കൽ കടന്നുപോകുന്ന വാഹനങ്ങൾക്കു വേണ്ടി നിർമ്മിച്ച റോഡിനിരുവശവും നോക്കെത്താദൂരം ചതുപ്പുകളും വെള്ളക്കെട്ടുകളും പാടശേഖരങ്ങളും മാത്രം. ഇന്ന് നാലുവരിപ്പാതയിലെ (NH-47) വാഹനത്തിരക്കുമൂലം വീർപ്പുമുട്ടുന്ന പറവൂർ കവലയോ ഇന്നത്തെ തോട്ടക്കാട്ടുകര കവലയോ അന്നില്ല. വടക്കൻ പറവൂരുനിന്നും കിഴക്കോട്ടു വരുന്ന പബ്ലിൿ‌റോഡ് ഇന്നത്തെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് പ്രിന്റിങ്ങ് ആന്‍ഡ് ട്രെയിനിങ്ങിനടുത്തുനിന്ന് ( മുന്‍ സംസ്ഥാന റിപ്പോഗ്രാഫിൿ സെന്റര്‍ - പഴയ തോട്ടക്കാട്ടുകര ഗവ. എൽ. പി. സ്കൂൾ ) വലത്തോട്ടു തിരിഞ്ഞ്, ആലുവാപ്പുഴയുടെ വടക്കേ തീരത്തുള്ള, കടത്തുകടവിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. അവിടെയായിരുന്നു ബസ് സ്റ്റാൻ‌ഡും. തീവണ്ടിയാപ്പീസിലേക്കും എറണാകുളത്തേക്കും പെരുമ്പാവൂർക്കുമൊക്കെ പോകേണ്ടവർ അവിടെനിന്ന് ചങ്ങാടത്തിൽ കയറി വേണം പോകാൻ. അതും വലിയ കഴുക്കോൽ വെച്ചും പങ്കായം വെച്ചും തുഴയുന്ന ചങ്ങാടം! അതുപോലെ, ത്രിശ്ശിവപേരൂർക്ക് (ഇന്നത്തെ തൃശ്ശൂർ) റോഡ് മാർഗ്ഗം പോകണമെങ്കിലും മറ്റൊരു കടത്ത് കടക്കണം. പെരിയാറിന്റെ വലത്തേ കൈവഴിയിലുള്ള ദേശം കടത്ത്. ഇവിടെയുമുണ്ട് ചങ്ങാടം. 1940 ജൂൺ 14 -നു തോട്ടക്കാട്ടുകരയേയും ആലുവാ പട്ടണത്തേയും ബന്ധിപ്പിച്ചുകൊണ്ട് മാർത്താണ്ഡവർമ്മപ്പാലവും, 1960 സെപ്തംബർ 25 -ന് ദേശം കടത്തിനു പകരമായി മം‌ഗലപ്പുഴ പാലവും വരുന്നതുവരെ ഇതായിരുന്നു സ്ഥിതി. ഇങ്ങനെയൊക്കെയാണെങ്കിലും, ആയിരത്തി തൊള്ളായിരത്തി രണ്ടിൽ തന്നെ കൊച്ചി – ഷൊർണ്ണൂർ മീറ്റർ ഗേയ്ജ് പാതയിലൂടെ തീവണ്ടികൾ ഓടുന്നുണ്ട്. ഈ പാത അതിനും നാലു പതിറ്റാണ്ടുമുമ്പ് (1861 – ൽ) നിലവിൽ വന്ന ബേപ്പൂർ – മദിരാശി ലൈനുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല, രാമേശ്വരത്തേക്കുള്ള, രണ്ട് കിലോമീറ്ററിൽ കൂടുതൽ നീളമുള്ള പാമ്പൻ പാലവും അതിലൂടെയൂള്ള റെയിൽ ഗതാഗതവും ആയിരത്തി തൊള്ളായിരത്തി പതിനാലിൽ നിലവിൽ‌വരികയും ചെയ്തിരിക്കുന്നു. അത്കൊണ്ടുതന്നെ, തീവണ്ടിമാർഗം ആയിരിക്കണം അവർ പോയിവന്നത്. കൊച്ചിയിൽ നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് റെയിൽ‌പ്പാത വരുന്നത് ആയിരത്തി തൊള്ളായിരത്തി അൻപത്തി എട്ടിൽ മാത്രമാണെന്നോർക്കുക. ആലപ്പുഴ വഴി 1989 ഒക്ടോബർ 15 -നും.

കുഴപ്പക്കാരെയെല്ലാം രാമേശ്വരത്തു കൊണ്ടുപോയിരുത്തുകയും, ബാക്കിയുള്ളവർ അവർക്കുവേണ്ടി ചെയ്ത ഏർപ്പാടുകളിൽ തൃപ്തരാവുകയും ചെയ്തതുകൊണ്ടാകാം പിന്നീട് കാര്യങ്ങൾക്കെല്ലാം വലിയ ആശ്വാസമുണ്ടായത്. ഏതായാലും നാലു ഗർഭങ്ങൾ പൂർണ്ണാവസ്ഥയിൽ വേദനാജനകമായി നഷ്ടപ്പെടേണ്ടിവന്ന അന്നാമ്മ അഞ്ചാമതും ഗർഭിണിയായി. അങ്ങനെ ഞങ്ങളുടെ ഗോപിയമ്മാവൻ ( പാലക്കാട് ഒറ്റപ്പാലം ഗാന്ധിസേവാസദനം സ്കൂളിലെ ഹെഡ്‌മാസ്റ്ററും ആലുവാ എഛ്.എം.ടി സ്കൂളിന്റെ പ്രിൻസിപ്പാളുമൊക്കെ ആയിരുന്ന യശഃശരീരനായ കെ.പി. ഗോപാലകൃഷ്ണൻ നായർ ) ജനിച്ചു. പിന്നീട് ഏഴുവർഷങ്ങൾക്കു ശേഷം ഞങ്ങളുടെ ശാന്ത ചേച്ചിയും ( സംസ്ഥാന സ്റ്റേഷണറി വകുപ്പ് മേധാവിയായി വിരമിക്കുകയും ഇപ്പോൾ തോട്ടക്കാട്ടുകര മാതൃച്ഛായയുടെ പ്രസിഡന്റായി സേവനമനുഷ്ടിക്കുകയും ചെയ്യുന്ന എ. ശാരദാമ്മ ), തുടർന്ന് ഭാസിയമ്മാവനും (എടത്തല വയർ റോപ്‌സ് കമ്പനിയിൽനിന്നും വിരമിച്ച കെ.പി. ഭാസ്കരൻ നായർ).

പക്ഷെ, അധികനാൾ കഴിഞ്ഞില്ല, വീണ്ടും ചെറിയ ചെറിയ ചില പ്രശ്നങ്ങൾ. അങ്ങനെയിരിക്കെയാണ് മുത്തശ്ശന്റെ ഇളയ മകൾ പങ്കജാക്ഷിയുടെ (ഞങ്ങളുടെ പങ്കിച്ചിറ്റയുടെ) വീട്ടിൽ എല്ലാവർക്കും ഒരുതരം വരട്ടുചൊറിയും വ്യതസ്തമായൊരുതരം പനിയും ബാധിച്ചത്. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുന്നതുപോലെയായിരിക്കാം, ഒന്നുകൂടി പ്രശ്നം വെച്ചു നോക്കിയാലോ എന്നായി ആലോചന. നാട്ടിലെതന്നെ മറ്റൊരു തറവാട്ടിൽ ഇതുപോലത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്തുനിന്ന് വന്ന് താമസിച്ചിരുന്ന ജ്യോതിഷികളെ കൊണ്ടാവാം പ്രശ്നംവെപ്പിക്കൽ എന്നും തീരുമാനിക്കപ്പെട്ടു. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്നിൽ നടന്ന ഭാഗത്തെ തുടർന്ന് സർപ്പങ്ങളും പരദേവതയുമെല്ലാം പങ്കി ചിറ്റയുടെ ഭാഗത്തിൽ‌പ്പെട്ട സ്ഥലത്തായിട്ടുമുണ്ടായിരുന്നു. അതുകൊണ്ട്, ഇത്തവണ പങ്കിച്ചിറ്റയുടെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ.

ബ്രഹ്മരക്ഷസ്സുതന്നെയാണ് അശുഭകരമായ സംഭവങ്ങൾക്കു പിന്നിൽ എന്നായിരുന്നു പ്രശ്നപ്പലകയിലെ രാശികൾ വെളിവാക്കിയത്. ചടങ്ങു നടക്കുന്ന വീട്ടിലെ മുതിർന്ന സ്ത്രീക്ക് തലേന്ന് രാത്രി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകണമല്ലൊ ബ്രഹ്മരക്ഷസ്സ് എന്നായി പ്രധാന ജ്യോത്സൻ. കാഷായ വസ്ത്രവും കമണ്ഡലുവും ധരിച്ച ഒരു വൃദ്ധബ്രാഹ്മണനെ സ്വപ്നത്തിൽ ദർശിച്ച കാര്യം പങ്കിച്ചിറ്റ അപ്പോളാണ് വിസ്മയത്തോടെ ഓർത്തെടുത്തത്! മാത്രമല്ല, സഹോദരഭാവത്തിൽ ആർക്കോ ചെറുതായി അഗ്നിബാധയും ഉണ്ടായിട്ടുണ്ടാകണമല്ലോ എന്നായി ജ്യോതിഷി. അങ്ങനെയൊരു സംഭവം ആർക്കും ഉണ്ടായിട്ടില്ലല്ലോ എന്ന് പരസ്പരം ആരാഞ്ഞ് വിസ്മയിച്ചതിനു തൊട്ടു പിന്നാലെയാണ്, രണ്ടു കിലോ മീറ്റർ പടിഞ്ഞാറ് മാറി താമസിച്ചിരുന്ന ഉണ്ണിയമ്മാവന്റെ വീട്ടിൽനിന്നും വാർത്തയെത്തുന്നത് – ഉണ്ണിയമ്മാവന്റെ മകൾ രണ്ടുവയസ്സുകാരി ഉഷയ്ക്ക് ( ആലുവ വിദ്യാധിരാജ സ്കൂളില്‍നിന്നും വിരമിച്ച പ്രധാനാധ്യാപിക പാര്‍വതീ‌കൃഷ്ണന്‍ )തേപ്പുപെട്ടിയിൽനിന്നും ഷോക്കേറ്റിരിക്കുന്നു. ഒറ്റപ്പാലത്തുകാര്‍ ജ്യോത്സ്യന്മാരിലെ ദിവ്യത്ത്വം വിശ്വസിക്കാനിനി വേറേ വല്ലതും വേണോ?

പണ്ടെന്നോ മരിച്ചു പോയ ഏതോ ഒരു ബ്രാഹ്മണന്റെ ആത്മാവാണ് ബ്രമരക്ഷസ്സായി ഞങ്ങളുടെ സർപ്പക്കാവിൽ കുടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കാര്യം കുശാലായെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ, ഒരു പാവം അന്തർജനത്തിന്റെ ആത്മാവ് ഗതി കിട്ടാതെ അലയുകയാണ്. അവരുടെ അതൃപ്തിയാണ് വരട്ടുചൊറിയായും പനിയായും കുടുംബത്തെ ബാധിച്ചിരിക്കുന്നത്. അങ്ങനെ തെക്കു ഭാഗത്ത് നിലവിലുള്ള സർപ്പക്കാവിൽത്തന്നെ ബ്രാഹ്മണനോട് ചേർന്ന് അന്തർജനത്തിനേയും കുടിയിരുത്തി. കൂടാതെ, മറ്റൊരു നായർ സർപ്പത്തെ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതുതായി സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ആരും സന്ധ്യ കഴിഞ്ഞാൽ തെക്കു ഭാഗത്തേക്ക് പോകാനോ ആ ഭാഗത്തേക്ക് നോക്കാനോ പാടില്ലെന്ന് മുത്തശ്ശൻ കർശനമായി നിർദ്ദേശിച്ചിരുന്നത് ഈ അന്തർജനത്തെ അദ്ദേഹം കണ്ടിട്ടുള്ളതുകൊണ്ടാവാം എന്ന് സ്ത്രീജനങ്ങൾക്കെല്ലാം ഉറപ്പാവുകയും ചെയ്തു.

അന്നു തുടങ്ങി, വേനലോ ഇടിവെട്ടി പെയ്യുന്ന മഴയോ എന്തുമായിക്കൊള്ളട്ടെ, ദിവസവും പങ്കി ചിറ്റയുടെ വീട്ടിലെ ആരെങ്കിലുമൊരാൾ കുളിച്ച്, ശുദ്ധമായി, സന്ധ്യയായാൽ സർപ്പത്തിനു വിളക്കുവെക്കും. തറവാട്ടിൽ‌പ്പെട്ട മറ്റു വീടുകളിൽനിന്നും മിക്കവാറും ആരെങ്കിലുമൊക്കെ കൂടെയുണ്ടാകും തൊഴാനും. തറവാട്ടിലെ ഏതു ശാഖയിൽ പെട്ടവരുടേയും പിറന്നാളിനോ അതുപോലുള്ള മറ്റു വിശേഷങ്ങൾക്കൊ പരദേവതയ്ക്ക് ഒരു വിളക്ക്‌വെക്കാതിരിക്കില്ല അന്നുമുതൽ ആരും. പങ്കി ചിറ്റയുടെ ഭാഗത്തിന്റെ തൊട്ടു കിഴക്കുള്ള, തറവാട് ഭാഗത്തിൽ കിട്ടിയ കമലു ചിറ്റയുടെ വീട്ടിലായാലും, അതിനു കിഴക്കുള്ള പാറുക്കുട്ടി (32 വയസ്സിൽ മരിച്ച കല്യാണിയുടെ മകൾ) ചേച്ചിയുടെ വീട്ടിലായാലും സന്ധ്യാദീപം കൊളുത്തിയാൽ പരദേവതയെ ആദരപൂർവം വിളക്ക് കാണിച്ചിട്ടേ മുറ്റത്തെ തുളസിത്തറയിൽ തിരി വെക്കൂ. വർഷത്തിൽ ഒരേയൊരു ദിവസം മാത്രമെ ഇതിനു മുടക്കമുണ്ടാകൂ – സർപ്പങ്ങൾക്ക് നീറും പാലും കൊടുക്കുന്ന ദിവസം. മേടമാസത്തിൽ, വിഷു കഴിഞ്ഞാലുടനെ, പത്താമുദയത്തിനു മുമ്പുള്ള എതെങ്കിലും ഒരു ദിവസമായിരിക്കും അത് നടത്തുക. അന്ന് രാവിലെ മുല്ലപ്പിള്ളി മനയ്ക്കലെ തിരുമേനിയും പരികർമ്മികളും നേരത്തെതന്നെയെത്തും. പിന്നെ പ്രത്യേകതരം പൂജകളും ചടങ്ങുകളുമൊക്കെയാണ്. തറവാട്ടിൽ‌പ്പെട്ട എല്ലാ ശാഖകളിൽനിന്നും പറ്റുന്നവരൊക്കെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും.
ഉച്ചയോടെ നീറും‌പാലും ചടങ്ങുകളും പൂജയും കഴിഞ്ഞാൽ, പിന്നെ അന്നത്തെ ദിവസം വിളക്കു കൊളുത്താൻ പോലും ആരും ആ ഭാഗത്തേക്കു പോകാൻ പാടില്ല എന്നാണ് വിശ്വാസം.

ആയിരത്തി തൊള്ളായിരത്തി അൻപതുകളുടെ മദ്ധ്യത്തിൽ എന്റെ തലമുറയെ നേരിട്ട് ബാധിച്ച ഒരു ദുരന്തം സംഭവിച്ചത് ഇത്തരമൊരു ദിവസമായിരുന്നു. വക്കീൽ മുത്തശ്ശന്റെ നാലാമത്തെ മകൾ കമലു (എന്റെ അമ്മയുടെ അമ്മ  ) വിന്റെ മകൻ രവി (എസ്. രവീന്ദ്രനാഥൻ നായർ ) അന്ന് ഏലൂർ, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റെഡിൽ ജോലി ചെയ്യുകയാണ്. വൈകുന്നേരത്തെ ഷിഫ്റ്റിനു പോകുന്നതിനുമുമ്പായി, കുളിച്ച് ഈറനുടുത്തു വന്ന രവിയമ്മാവൻ പതിവുപോലെ സർപ്പത്തെ തൊഴുതിട്ട്, ആഹാരവും കഴിച്ച് ജോലിയ്ക്ക് പോകാൻ ഭാവിച്ചു. അന്ന് നീറും പാലും കൊടുത്ത ദിവസമാണെന്നും, ആ ഭാഗത്തേക്ക് പോകാൻ പാടില്ലെന്നും അമ്മൂമ്മ മുന്നറിയിപ്പ് കൊടുത്തുവെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ. ചെറുപ്പത്തിന്റെ ചോരത്തിളപ്പുകൊണ്ടോ അല്ലെങ്കിൽ ഭക്തന് നിയന്ത്രണങ്ങൾ ബാധകമല്ല എന്ന അമിതവിശ്വാസംകൊണ്ടോ, എന്തുകൊണ്ടാണെന്നറിയില്ല, രവിയമ്മാവൻ തൊഴുവാൻ പോയി. തറവാടിനെയും തൊട്ടപ്പുറത്തുള്ള പങ്കിച്ചിറ്റയുടെ പറമ്പിനെയും വേർതിരിക്കുന്ന വേലിയ്ക്കിടയിൽ ചെറിയൊരു പടിയുണ്ട്. രണ്ട് മുള വെച്ച്, കന്നുകാലികൾ കയറിയിറങ്ങാതിരിക്കാൻ കെട്ടിയിട്ടുള്ള ഒരു വിക്കെറ്റ് ഗെയ്റ്റ്. രവിയമ്മാവൻ ഈ ഗെയ്റ്റ് കടന്നില്ല; അതിനുമുമ്പ് തന്നെ വീണു. ഒച്ച കേട്ട് അമ്മൂമ്മയൊക്കെ ചെന്നു നോക്കുമ്പോൾ രവിയമ്മാവൻ ബോധമില്ലാതെ കിടക്കുകയാണ്. ഉടനേതന്നെ ആശുപത്രിയിലേക്കെത്തിക്കുകയും ഒരുപാട് ചികിത്സകൾ ചെയ്യുകയുമൊക്കെ ചെയ്തുവെങ്കിലും രവി അമ്മാവൻ പിന്നൊരിക്കലും നേരേ നടന്നിട്ടില്ല. വലത്തേ കാലിന്റെ സ്വാധീനം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട സ്വാധീനം ഭാഗീകമായെങ്കിലും വീണ്ടെടുത്ത് ജോലിക്ക് പോകാനും, ചങ്ങനാശ്ശേരി പെരുന്നയിലെ ചേരിയിൽ തറവാട്ടിൽനിന്ന് സൂര്യകുമാരി എന്ന ഞങ്ങളുടെ കുമാരി അമ്മായിയെ വിവാഹംചെയ്ത്, ശ്രീമോൻ ( ആർ. ശ്രീധര മേനോൻ ), ശ്രീജ  എന്ന രണ്ട് കുട്ടികളുടെ അച്ഛനാകാനും ഒക്കെ എന്റെ രവിയമ്മാവന് സാധിച്ചുവെങ്കിലും, കാലക്രമേണ അദ്ദേഹത്തിന്, തന്റെ വലത്തേക്കാൽ വലിച്ച് വലിച്ച് വെച്ചുള്ള നടത്തം വളരെ ദുഷ്കരമായിത്തീർന്നു. അവസാനശ്രമമെന്ന നിലയിൽ 1974 ജ്യൂണിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അന്നത്തെ പ്രസിദ്ധ ന്യൂറോ സർജൻ ഡോ. സാംബശിവന്റെ നേതൃത്വത്തിൽ നടന്ന ഒരു ശസ്ത്രക്രിയയ്ക്കും വിധേയനായി എങ്കിലും അതിനെ തുടർന്ന് അദ്ദേഹം തികച്ചും ശയ്യാവലംബിയായിത്തീർന്നു. എന്നിരുന്നാലും, തികഞ്ഞ പ്രസന്നവദനനായി, തന്നെക്കാണാൻ തറവാട്ടിൽ നിത്യേനയെന്നോണം വരുന്ന എല്ലാവരോടും തമാശകളും കുതർക്കങ്ങളും പറഞ്ഞും, പുരാണങ്ങളിൽ അവഗാഹം നേടിയും ഒടുവിൽ 1993 മാർച്ച് മാസത്തിലെ രണ്ടാം ശനിയാഴ്ച 13 -ആം തീയതി ഞങ്ങളുടെ രവിയമ്മാവൻ തികച്ചും അപ്രതീക്ഷിതമായി തന്റെ ഇഹലോകവാസം വെടിഞ്ഞു.

                                                                                                         ഇതിനിടയിൽ മാർത്താണ്ഡ വർമ പാലത്തിനടിയിലൂടെ ആലുവാപ്പുഴയിലെ വെള്ളം ധാരാളം ഒഴുകി പോയിരുന്നു. അതിനൊപ്പം സാമൂഹികവും രാഷ്ട്രീയവുമായ ഒരുപാടൊരുപാട് മാറ്റങ്ങളും നാട്ടിൽ സംഭവിച്ചിരുന്നു. മേലനങ്ങാതെ, കല്യാണ പുലകുളി അടിയന്തരങ്ങളും കഥകളിഭ്രാന്തും കോടതി വ്യവഹാരങ്ങളുമായി നാശോന്മുഖമാവാൻ തുടങ്ങിയിരുന്ന നായർ സമുദായത്തിന്റെ അപചയം 1959 -ലെ ഭൂപരിഷ്കരണ നിയമത്തോടെ അതിന്റെ പാര‌മ്യതയിലെത്തിയിരുന്നു. തലമുറ തലമുറകളായി സ്വന്തമായിരുന്ന, നോക്കെത്താത്ത ദൂരം പരന്നു കിടക്കുന്ന നെൽ‌പ്പാടങ്ങളും അതു പ്രദാനം ചെയ്തിരുന്ന സ‌മൃദ്ധിയുമെല്ലാം കൈയ്യിൽനിന്നു വഴുതിപ്പോകുന്നത് നിസ്സഹായരായി നോക്കി നിൽക്കാനെ, ജന്മനാ അലസരും നിസ്സം‌ഗരും ആയ അവർക്ക് കഴിഞ്ഞുള്ളു. അതിന്റെയൊക്കെ ഫലമായി മരുമക്കത്തായവും കൂട്ടുകുടുംബ വ്യവസ്ഥിതിയുമെല്ലാം അതിന്റെ അവസാന ശ്വാസം വലിക്കുന്ന സ്ഥിതിയിലേക്കും എത്തിപ്പെട്ടു. സർക്കാർ ജോലിയെപ്പോലും പുച്ഛത്തോടെ വീക്ഷിച്ചിരുന്ന തറവാടികളുടെ മക്കൾക്ക് ശിപായിയുടെയെങ്കിലും പണി കിട്ടിയാൽ മതിയെന്നായി. പാട്ടക്കാർ കൊണ്ടുപോയതു കഴിച്ച് ബാക്കിയുള്ളത് വീതിച്ചെടുത്ത് സ്വന്തം അണുകുടുംബങ്ങൾ സൃഷ്ടിക്കാനും സ്വന്തം ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുമായി ഓരോരുത്തരുടേയും വ്യഗ്രത. ഇതിനിടയിൽ പെട്ടുപോയ ദൈവങ്ങൾക്കും സർപ്പത്താന്മാർക്കുമെല്ലാം മനുഷ്യർക്ക് വഴിമാറിക്കൊടുത്തേ മതിയാകൂ എന്നായി. ‘പൂർവികരെയൊക്കെ കാത്തു സംരക്ഷിച്ചിട്ടൊക്കെയുണ്ടാകും, പക്ഷെ, ഇവിടെ മനുഷ്യർക്കുപോലും നിന്നു തിരിയാൻ സ്ഥലമില്ല; പിന്നല്ലെ സർപ്പം‘ എന്നതായി പൊതുവെയുള്ള അവസ്ഥ!

അങ്ങനെ പല തലമുറകളായി ഞങ്ങളുടെ തറവാട്ടിലെ അം‌ഗങ്ങളെ സംരക്ഷിച്ചുപോന്ന ഞങ്ങളുടെ പരദേവതയ്ക്കും സർപ്പത്താന്മാർക്കുമെല്ലാം പുനരധിവാസത്തിന് സമ്മതിച്ചേ പറ്റൂ എന്നായി. മനുഷ്യരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാൻ പറ്റാത്തവരല്ലല്ലോ ദേവതമാർ. അങ്ങനെ,1988 മാർച്ച് പത്തൊൻപതാം തീയതി, മറ്റൊരു ശനിയാഴ്ച, തറവാട്ടിലെ പല ശാഖകളിലും പെട്ട അം‌ഗങ്ങളുടെ സാന്നിദ്ധ്യത്തിൽ, ആവശ്യമായ താന്ത്രിക വിധികൾക്കൊക്കെ അവസാനം എല്ലാവരേയും പല സ്ഥലത്തായി കൊണ്ടുപോയിരുത്തുകതന്നെയുണ്ടായി. കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ, അച്ഛനമ്മമാരെ മക്കൾ വയസ്സുകാലത്ത് പങ്കിട്ടെടുക്കുന്നപോലെയോ വൃദ്ധസദനങ്ങളിലാക്കുന്നപോലെയോ ഒക്കെ തോന്നിയിട്ടുണ്ടാകണം ഈ അശരീരികൾക്കും. ഏതായാലും, വിങ്ങുന്ന ഹൃദയവികാരങ്ങളെ ഉള്ളിലൊതുക്കിയിട്ടാണെങ്കിലും ഒഴിഞ്ഞുപോകാൻ ആരും വലിയ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നതിന്‌ പ്രശ്നപ്പലകയിലെ രാശികളിൽ നിറഞ്ഞ കവിടികൾ മാത്രം സാക്ഷി. കട്ടിയുള്ള വേരുകൾ നാഗങ്ങളെപ്പോലെ ചുറ്റി കെട്ടുപിണഞ്ഞ് പന്തലിച്ചു നിന്നിരുന്ന പേരറിയാത്ത വൃക്ഷങ്ങളും, അവയിൽ അദൃശ്യരായി വസിച്ചിരുന്ന വനദേവതമാരും ഓടിക്കളിച്ചിരുന്ന അണ്ണാറക്കണ്ണന്മാരും, പറ്റമായി പറന്നിറങ്ങി നൊടിയിടയിൽ അവയിലേക്ക് പറന്ന് കയറിയിരുന്ന പൂത്താങ്കീരികളുമെല്ലാം എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവോ ആവോ! പക്ഷെ, ഈ പറിച്ചുനടലിന് സാക്ഷിയാവാൻ വൈകാരികമായും വിശ്വാസപരമായും ബുദ്ധിമുട്ടുള്ളതുകൊണ്ടാകണം, അന്നാമ്മയുടെ ശാഖയിൽ പെട്ട ശാന്തചേച്ചിയൊക്കെ ഈ ചടങ്ങിൽ നിന്ന്‌ വിട്ടുനിക്കുകയാണുണ്ടായത്. എങ്കിലും, പങ്കിചിറ്റയുടെ കാലശേഷം ഈ ചുമതല വൈമുഖ്യത്തോടെയെങ്കിൽ‌പ്പോലും ഏറ്റെടുക്കേണ്ടിവന്ന മൂത്തമകൻ പങ്കനുമുമ്പിൽ ( ഞങ്ങളുടെ പങ്കമ്മാൻ – ഏലൂർ, ട്രാവൻ‌കൂർ കൊച്ചിൻ കെമിക്കത്സിൽനിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച കെ.പി.പി.പിള്ള ) മറ്റു മാർഗ്ഗങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

ഏതായാലും ബ്രഹ്മരക്ഷസ്സിനേയും അദ്ദേഹത്തിന്റെ സഹധർമ്മിണിയേയും ഒരുമിച്ചുതന്നെ പെരുമ്പാവൂരിനടുത്തുള്ള ചേലാമറ്റം ക്ഷേത്രത്തിലും, ബ്രാഹ്മണ സർപ്പവും നായർ സർപ്പവുമുൾപ്പെടെയുള്ള സർപ്പത്താൻ‌മാരെയെല്ലാം തൃപ്പൂണിത്തുറ അടുത്തുള്ള ആമേട ക്ഷേത്രത്തിലും കൊണ്ടുപോയി കുടിയിരുത്തി. പരമശിവന്റെ സാന്നിദ്ധ്യമുള്ള ചന്ദ്രക്കല ആലുവാ ശിവക്ഷേത്രത്തിലും, ഗണപതിയെ എറണാകുളം ഇടപ്പള്ളി മഠത്തിലും, ദുർഗ്ഗാ ദേവിയുടേയും ഭഗവതിയുടേയും സാന്നിദ്ധ്യമുള്ള താലി ആലുവ ദേശം പള്ളിപ്പാട്ടുകാവിലും, ബാലകൃഷ്ണന്റെ സാന്നിദ്ധ്യമുള്ള ഗോപി കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിലും, ശാസ്താവിന്റെ സാന്നിദ്ധ്യമുള്ള ഒരു നുള്ള് പൊന്ന് ആലുവാ പറാട്ട് അമ്പലത്തിലുമായി പുനസ്ഥാപിക്കപ്പെട്ടു. ശിവനും ഗണപതിയും ദുർഗയുമൊക്കെ ഇത്രയുംനാൾ അവിടെ ഉണ്ടായിരുന്നു എന്നതുതന്നെ ഒഴിപ്പിക്കുന്ന സമയം വരെ എത്രപേർക്കറിയാമായിരുന്നു എന്തോ. ഏതായാലും, മേശയിൽ കാലൊന്നിടിച്ചാലും അസുഖകരമായ വാർത്തകൾ കേട്ടാലും പഴമക്കാരുടെ വായിൽനിന്നും ആദ്യം വരുന്ന വാക്കുകൾ, ഇന്നും ‘എന്റെ പരദേവതേ!‘ എന്നുതന്നെ.

                                                                                                            ഒരേ പാത്രത്തിൽ നിന്നുണ്ടും ഒരേ പായിൽക്കിടന്നുറങ്ങിയും കഴിഞ്ഞ പഴയ തലമുറകളിലെ എത്ര പേരുടെ മക്കളുടെ മക്കൾക്ക് ഇന്ന് ശിവരാത്രി മണപ്പുറത്തുവെച്ചു കണ്ടാൽ പരസ്പരം തിരിച്ചറിയാനെങ്കിലുമാകും? കുറച്ചു പേർക്കെങ്കിലും പറ്റുമോയെന്ന കാര്യം സംശയമാണ്. ബി.ടെക്കും എം.ടെക്കും എം.ബി.എയുമൊക്കെ കഴിഞ്ഞ് തങ്ങളുടെ ഷിക്കാഗോ – ലണ്ടൻ ഓൺ-സൈറ്റ് യാത്രകളും, ജെറ്റ് ലാഗും ജി3 ശ്രേണിയിലുള്ള മൊബൈലുകളും ലാപ് ടോപ്പുകളുമായി നടക്കുന്ന ഏറ്റവും പുതിയ തലമുറയിലെ എത്ര കുട്ടികൾക്ക് ഈ കഥകളിൽ താത്പര്യമുണ്ടാകും? അല്ലെങ്കിൽത്തന്നെ എന്തിന് താത്പര്യമുണ്ടാകണം? പ്രത്യേകിച്ചും, വെറുമൊരു വൈറസ് ബാധ മൂലമുണ്ടായ ഒരു വരട്ടുചൊറിക്കുവേണ്ടി ജ്യോത്സനെ അന്വേഷിക്കാനും പ്രശ്നം വെപ്പിക്കാനും പോയ പടു വിഡ്ഢികളുടെ പഴമ്പുരാണം കേൾക്കാൻ? ശരിയാണ്, ഈ സംഭവങ്ങൾക്കെല്ലാം പുറകിൽ, ഇന്ന്, യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായ എത്ര വേണമെങ്കിലും വിശദീകരണങ്ങൾ നമുക്ക് അന്വേഷിച്ചെടുക്കാവുന്നതേയുള്ളു. അതെ, പ്രശ്നം അതാണ്. അത് ‘ഇന്നത്തെ’ കഥയാണ്. നമ്മൾ ഇവിടെ പറഞ്ഞതോ ഇന്നലകളുടേയും മിനിയാന്നുകളുടേയും കഥയും. അന്ന്, അവർ ജീവിച്ചിരുന്ന ലോകത്തിൽ ഇതൊക്കെയായിരുന്നു യാഥാർഥ്യം; ഇതൊക്കെ മാത്രമായിരുന്നു സത്യം. നോക്കൂ, ഇന്നലത്തെ സത്യം എത്ര പെട്ടന്നാണ് ഇന്ന് അയഥാർഥ്യം ആയിത്തീർന്നതെന്ന്. അതുപോലെ ഇന്നത്തെ സത്യങ്ങളെല്ലാം നാളെ മിഥ്യയാവില്ലെന്നാരുകണ്ടു?


പിൻ‌കുറിപ്പ്: ഈ കഥയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പേരുകാരാരെങ്കിലും എപ്പോഴെങ്കിലും അബദ്ധവശാൽ ഈ പോസ്റ്റ് വായിക്കാനിടയായാൽ, തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി അവർക്കാർക്കെങ്കിലും അത് അനുഭവപ്പെട്ടാൽ, ദയവായി ആ വിവരം ഒരു ഇ-മെയിലിലൂടെ എന്നെ അറിയിക്കുക. ഞാനത് വായിക്കുന്ന നിമിഷം തന്നെ ആ ഭാഗം നീക്കം ചെയ്യുകയോ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതാണ്. ഇ-മെയിൽ വിലാസം: djmkunnath@gmail.com ഇവിടെ എഴുതിയിരിക്കുന്ന വിവരങ്ങൾ കഴിയുന്നത്ര ആധികാരികമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന മുതിർന്ന കുടുംബാം‌ഗങ്ങളായ എന്റെ അമ്മയിൽനിന്നും (81) ശാന്തചേച്ചിയിൽനിന്നുമാണ് (76) ഇതിന്റെ പശ്ചാത്തലവിവരങ്ങൾ സംഘടിപ്പിച്ചത്. 1107 ഇടവം 17 (Ca.1931) -ലെ ആധാരത്തിന്റെ പകർപ്പ് കിട്ടിയത് മറ്റൊരനുഗ്രഹമായിരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് 1971 -ൽ എൻ.ബി.എസ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുംചെയ്ത ഡോ. എസ്.കെ. നായരുടെ ‘മറക്കാത്ത കഥകൾ’ (ഒന്നാം വോളിയം) -ൽ നിന്നാണ് വക്കീൽ മുത്തശ്ശനെപ്പറ്റിയുള്ള പല വിവരങ്ങളും ലഭിച്ചത്. ഞങ്ങളുടെ സർപ്പക്കാവിൽ നിന്നും ഒഴിപ്പിച്ച അശരീരികളെ എവിടെയൊക്കെയാണ് പുനഃസ്ഥാപിച്ചത് എന്നുള്ള വിവരം രഘു അമ്മാവന്റെ ഒരു പഴയ ഡയറിയിൽനിന്നും. സാന്ദർഭികമായി ഇതുംകൂടി പറഞ്ഞുകൊള്ളട്ടെ: ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ള പ്രശ്നവുമായി ഒരു ബന്ധവുമില്ലെങ്കിലും, നമ്പ്യത്ത് കരുണാകരൻ പിള്ളയുടെ ഒരു മരുമകനാണ് എന്റെ അച്ഛൻ, യശഃശരീരനായ ശ്രീ. പി.ആർ. ദിവാകരൻ നായർ. KSEB -യിൽ നിന്നും ഡാം സൂപ്രണ്ടായി വിരമിച്ച അച്ഛൻ രണ്ടായിരാമാണ്ട് ഡിസംബർ ആറിന് ദിവംഗതനായി. ഈ അടുത്ത് മാതൃഭൂമി വാരാന്ത പതിപ്പിൽ, പറവൂർ ശ്രീധരൻ തന്ത്രികളുടെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഫീച്ചർ പ്രകാരം തന്ത്രികളുടെ പ്രഥമ ഗുരുശ്രേഷ്ഠനായിരുന്നുവത്രെ നമ്പ്യത്ത് കരുണാകരൻ പിള്ള.

11 comments:

ഒരു യാത്രികന്‍ said...

ഒരുപാട് ഓര്‍മകയങ്ങളില്‍ എന്നെയും കൊണ്ടെറിഞ്ഞു ഈ കുറിപ്പ്...ഇപ്പോഴും പരിപാലിക്കുന്ന ഗുളികന്‍ തറയും അതിനോട് ബന്ദപ്പെട്ട കഥകളും എന്‍റെ കുട്ടിക്കാലത്തെ പച്ചപിടിച്ചുനില്‍ക്കുന്ന ഓര്‍മ്മകളില്‍ പെടും.....എത്രയൊക്കെ ശാസ്ത്രീയമായി ചിന്തിച്ചാലും ഇപ്പോഴും വിടാതെ മനസ്സില്‍ പറ്റിപ്പിടിച്ചുനില്‍ക്കുന്നു ചില വിശ്വാസങ്ങളും ചിന്തകളും അല്ലെ?!..... സസ്നേഹം

സഞ്ചാരി said...
This comment has been removed by the author.
സഞ്ചാരി said...

Love it...

Wannna hear more from u!

It is so glad that smbdy from the past generation is eager to shower their memories and experiences thru blogs....wish u all the best..!

Pls write more!!!

Moh'd Yoosuf said...

ആത്മാവ് വല്ലാത്തൊരൂ സംഗതി തന്നെ. അല്ലെ?

Sreejith said...

"കട്ടിയുള്ള വേരുകൾ നാഗങ്ങളെപ്പോലെ ചുറ്റി കെട്ടുപിണഞ്ഞ് പന്തലിച്ചു നിന്നിരുന്ന പേരറിയാത്ത വൃക്ഷങ്ങളും, അവയിൽ അദൃശ്യരായി വസിച്ചിരുന്ന വനദേവതമാരും ഓടിക്കളിച്ചിരുന്ന അണ്ണാറക്കണ്ണന്മാരും, പറ്റമായി പറന്നിറങ്ങി നൊടിയിടയിൽ അവയിലേക്ക് പറന്ന് കയറിയിരുന്ന പൂത്താങ്കീരികളുമെല്ലാം എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവോ ആവോ!" - അതീവ ഹൃദ്യം!

Jayan said...

‘സ്വന്തം സംസ്കാരത്തിന്റെ ഭാരം ഒരുവന്റെ ചിന്തയില്‍ ചെലുത്തുന്ന
അദൃശ്യസ്വാധീന‘ത്തെപ്പറ്റി ചില ചിന്തകന്മാരെങ്കിലും ബോധവാന്മാരാണെന്നു വേണം കരുതാന്‍ . [അഴീക്കോട് മാഷ്, ‘തത്ത്വമസി‘,പു. 89]. നമ്മുടെ
ഉപബോധമനസ്സില്‍നിന്നുള്ള ആ ‘ഭാര‘ത്തിന്റെ ഒളിഞ്ഞുനോട്ടമാവാം ‘ഒരു
യാത്രികനേ‘യും, ‘സഞ്ചാരി‘യേയും, ശ്രീജിത്തിനേയും; ‘ആത്മാവു‘മായി മൈപ്പിനേയും ഇവിടെ കമന്റിടീപ്പിച്ചത് എന്നു തോന്നുന്നു.

മറ്റൊരു പോസ്റ്റിലെ കമന്റിനുള്ള മറുപടിയില്‍ പറഞ്ഞിരുന്നപോലെ, “വരും തലമുറകളിലെ ഏതോ ജിജ്ഞാസുക്കള്‍ക്ക് കണ്ടെടുക്കാന്‍വേണ്ടിമാത്രമായി ഒന്നു
കോറിയിട്ട, കുറച്ചു കുടുംബ പുരാണവും അല്‍പ്പം ദേശചരിത്രവും“ ഒക്കെ മാത്രമേ ഈ
ബ്ലോഗില്‍ ഉദ്ദേശിച്ചിരുന്നുള്ളു. “ഒരു പഴയ നായര്‍ തറവാടും ഒരു സര്‍പ്പക്കാവും കുറച്ചു പ്രശ്നം വെക്കലുമൊക്കെയായി അതങ്ങനെ ആരുംകാണാതെ ചരിത്രത്തിന്റെ
പിന്നാമ്പുറങ്ങളില്‍ ചിതലരിച്ചും പായല്‍ മൂടിയും“ കിടക്കുന്നതിനിടക്ക്, യാത്രികന്മാരും
സഞ്ചാരിമാരും ശ്രീജിത്തുമാരുമൊക്കെ ആ പഴമയെ കൌതുകത്തോടെ
നോക്കുമ്പോള്‍ , ഒരു ചെറിയ കുളിര്‍ തെന്നലിന്റെ തലോടല്‍ അനുഭവപ്പെടുന്നു.
നന്ദി, മറുപടി വൈകിയതിനുള്ള ക്ഷമാപണത്തോടെ

Kunjukkuttan said...

This was an impressive story of our good old days and believes. Now current generation is hesitate to even visiting temple and running from our traditions for money.

Jayan said...

Yeah, that's the way it is, Kunjukkuttan! But, may be, that's the way how history works, doesn't it? Anyway, thanks for the appreciation.

Mithun Raj said...

I enjoyed your post. I'm sure many of my friends will find this interesting. All the youngsters are not materialisitic. BTW I am born and brought up in Aluva only.

Jayan said...

Thanks a lot, Mithun. Its great to hear that you too are from Aluva, and that you enjoyed reading my 'pazham puranam'. Thanks again.

nilaav said...

സോഷ്യല്‍ സൈറ്റുകളില്‍ വരുന്ന അഴകൊഴമ്പന്‍ സൃഷ്ടികളും അറുമുഷിപ്പന്‍ അഭിപ്രായങ്ങളും കണ്ടു മടുത്തിരിക്കുന്ന വേളയിലാണ് യാദൃശ്ചികമായി ഈ ലേഖനം മുന്നില്‍ പെട്ടത്.കുറിക്കു കൊള്ളുന്ന നര്‍മ്മം.ചടുലമായ ആഖ്യാനം.ഇഷ്ടപ്പെട്ടു..